ആദ്യം ഓലക്കുട ചൂടി; പിന്നീടു വര്‍ണപ്പൂക്കുട... തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ച
തൃശൂര്‍: പൂരത്തിന്റെ കുടമാറ്റത്തിനു ലോകമെങ്ങും പ്രശസ്തിയേറെ. വര്‍ണ കുടമാറ്റം യുനസ്‌കോയുടെ ലോകാത്ഭുതങ്ങളുടെ പട്ടികയിലുണ്ട്. കുടമാറ്റമില്ലാതെ എന്തു പൂരം എന്നായിട്ടുണ്ട്. വര്‍ണക്കുടകള്‍ അന്തരീക്ഷത്തിലുയര്‍ന്നു 'തല'-യാട്ടുന്നതു കാണാന്‍ മാത്രമായി വിദേശികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ആരവങ്ങള്‍ക്കിടയില്‍ വര്‍ണക്കുടമത്സരം നടക്കുന്നതു കാണാന്‍ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. പൂരത്തിന്റെ വിളംബരചിത്രമായി കുടകള്‍ മാറിയിരിക്കുകയാണ്. എല്ലാവര്‍ഷവും പുതിയ വര്‍ണങ്ങള്‍ എന്നതാണ് അവസ്ഥ. മാസങ്ങള്‍ക്കു മുമ്പേ ഗുജറാത്തിലും മറ്റും ചെന്ന് രഹസ്യമായി പല കളറുകള്‍ക്കും കമ്മിറ്റിക്കാര്‍ രൂപം നല്‍കും. കമ്പ്യൂട്ടര്‍ കളറിങ് വന്നതോടെ പണി എളുപ്പമായി. പൂരത്തിനു ഇറങ്ങുന്ന വര്‍ണവൈവിധ്യമാണ് പൂരക്കുടകളുടെ പെരുമയേറ്റുന്നത്.
കുടമാറ്റം തുടങ്ങിയത് യാദൃച്ഛികമായാണ് എന്നതാണ് രസകരം. 65-70 വര്‍ഷത്തിലധികത്തെ പഴക്കമുണ്ടാകില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. കൃത്യമായ വിവരം ആരുടെ പക്കലുമില്ല.
മഹാപൂരത്തിലേക്കുള്ള ഗോപുരവാതില്‍ തുറന്നു: ഇനി പൂരത്തിന്റെ ലഹരിയിലേക്ക്
രണ്ടുനൂറ്റാണ്ടിലധികം പഴക്കം
രണ്ടുനൂറ്റാണ്ടിലധികം പഴക്കമുള്ള പൂരത്തിന് ശക്തന്‍തമ്പുരാന്‍ തുടക്കമിട്ടതു മുതല്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു മത്സരമായിരുന്നു. ഏതര്‍ഥത്തിലും ശരിക്കും മുഖാമുഖ പോരാട്ടം. പൂരക്കാലമായാല്‍ ഒരുകൂട്ടര്‍ മറുവിഭാഗത്തെ 'ശത്രു'-ക്കളെപ്പോലെയാണ് കരുതുക. വിവാഹം കഴിച്ചിരിക്കുന്നത് അപ്പുറത്തെ തട്ടകത്തുനിന്നാണെങ്കില്‍ പൂരക്കാലത്ത് ഭാര്യവീട്ടില്‍ പോലും പോകില്ല. മറിച്ചും അങ്ങനെ തന്നെ. അത്രയ്ക്ക് മത്സരച്ചൂടായിരുന്നു. വെടിക്കെട്ടിലായിരുന്നു തട്ടകക്കാര്‍ക്കിടയില്‍ കമ്പം കൂടുതലും. ഓരോവര്‍ഷവും ഓരോ പുതിയ ഇനങ്ങള്‍ ഇറക്കും. മറുപക്ഷം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ആശങ്കയും ആവലാതിയും എപ്പോഴുമുണ്ടാകും. ഒരു വര്‍ഷം മുഴുവന്‍ ഇതിനുള്ള ചര്‍ച്ചകളിലാകും ദേശത്തെ സംഘാടക പ്രമുഖര്‍. ഇവര്‍ തലങ്ങും വിലങ്ങും വെടിക്കെട്ടു കരാറുകാരെയും പണിക്കാരെയും കണ്ടു വിസ്മയങ്ങളെ കുറിച്ചു ചര്‍ച്ചയും നടത്തിയിരുന്നു.
പൂരത്തിന്റെ കുടമാറ്റം
60 വര്‍ഷങ്ങളെങ്കിലും മുമ്പത്തെ സംഭവബഹുലമായ വാശിമൂത്ത പ്രവൃത്തിയിലൂടെയാണ് പൂരത്തിന്റെ കുടമാറ്റത്തിന് അരങ്ങൊരുങ്ങിയതെന്ന് അറിയാവുന്നവര്‍ ഏറെയുണ്ടാകില്ല. പൂരത്തിന് പാറമേക്കാവിന്റെ സഹായികളുടെ മുന്‍നിരയിലുണ്ടായിരുന്നയാളാണ് അമ്പാടി ശിവരാമമേനോന്‍. അദ്ദേഹത്തിന് പൂരമെന്നു കേട്ടാല്‍ ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. എല്ലാം മറന്ന് മാസങ്ങള്‍ക്കു മുമ്പേ ഉത്സാഹിയായി മുന്‍നിരയിലുണ്ടാകും. ഈയടുത്ത് അന്തരിച്ച പാറമേക്കാവിന്റെ ദേശത്താശാന്‍ എ.എസ്.കുറുപ്പാള്‍ മാസ്റ്ററും അമ്പാടി ശിവരാമനെ അനുസ്മരിക്കാറുണ്ട്
ഒടുവില്‍ പൂരം വന്നെത്തി
ഇന്നത്തെ എം.ഒ. റോഡില്‍ എലൈറ്റ് സാരിഹൗസിന്റെ മറുവശത്തായി മേനോന് ഹോട്ടലുമുണ്ടായിരുന്നു. സരസനും വാശിക്കാരനുമെന്നാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ. പാറമേക്കാവ് വിഭാഗത്തിലെ പ്രമാണിമാര്‍ ഏതെങ്കിലും പുതുമയുള്ള ഒരിനം വേണമെന്ന് നിശ്ചയിച്ചു. ചര്‍ച്ചയോടു ചര്‍ച്ച. ഒടുവില്‍ അമ്പാടി മേനോന്റെ മനസില്‍ ആശയം ഉദിച്ചു. അദ്ദേഹം അതു വളരെക്കുറച്ചുപേരുമായി മാത്രം പങ്കുവച്ചു.
ഒടുവില്‍ പൂരം വന്നെത്തി. അന്ന് കുടമാറ്റത്തിന് ഇന്നത്തെപ്പോലെ മത്സരസ്വഭാവമില്ല. ഒരുസെറ്റ് കുടവീതം ഇരുവിഭാഗവും അണിനിരത്തും. തെക്കോട്ടിറക്കം കഴിഞ്ഞാല്‍ ദേവസോദരിമാര്‍ മുഖാമുഖം നിരന്നുനില്‍ക്കും. എന്നാല്‍ മേനോന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രം പിന്നീട് വലിയ മാറ്റത്തിന്റെ തുടക്കമായി. പാറമേക്കാവുകാര്‍ അക്കൊല്ലം പണിപറ്റിച്ചു.
കുടമാറ്റസമയത്ത് പുതുമയാര്‍ന്ന ഓലക്കുടകള്‍
കുടമാറ്റസമയത്ത് പുതുമയാര്‍ന്ന ഓലക്കുടകള്‍ ആനപ്പുറത്തു കയറ്റി. അതുകണ്ട് തിരുവമ്പാടി ഞെട്ടി. എന്തു ചെയ്യുമെന്ന് രൂപമുണ്ടായില്ല. നിമിഷങ്ങള്‍ക്കകം എവിടെനിന്നോ കുറെ പഴക്കുട്ടകള്‍ കൊണ്ടുവന്ന് ചൂരല്‍ വടിയില്‍ ആനപ്പുറത്ത് ഉയര്‍ത്തി പാറമേക്കാവിന് മറുപടി നല്‍കിയെന്നാണ് കഥ. അതിന് പിറ്റേ വര്‍ഷം മുതല്‍ കുടമാറ്റത്തിന് മത്സരമെന്ന നിലയായി.
ഇന്നും വാശിക്കു കുറവൊന്നുമില്ല
പിന്നീട് മത്സരം സൗഹൃദാടിസ്ഥാനത്തിലായി മാറിയെങ്കിലും ഇന്നും വാശിക്കു കുറവൊന്നുമില്ല. ആനകളെ പങ്കുവയ്ക്കുമ്പോഴും കുടകള്‍ക്ക് തുണി തെരഞ്ഞെടുക്കുമ്പോഴും ഇരു വിഭാഗത്തിലെയും ഉത്സവക്കമ്മിറ്റിക്കാരെ നയിക്കുന്നത് തികഞ്ഞ മത്സരബുദ്ധിയാണ്. ഇത്തവണ ഇരുവിഭാഗവും 50 സെറ്റ് കുടകള്‍ വീതം ഒരുക്കുന്നുണ്ട്. വെടിക്കെട്ടില്‍ മത്സരം മൂത്ത് ഇരുവിഭാഗവും മുമ്പ് കാട്ടിയ വികൃതികള്‍ പലപ്പോഴും കൈയാങ്കളിക്കിടയാക്കിയിരുന്നു.
വെടിക്കെട്ടു
വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍ ഭാഗത്ത് മറുപക്ഷം തീ കൊടുത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ ചരിത്രവുമുണ്ട്. വെടിക്കെട്ടു നടക്കുന്നതിനു മുമ്പ് പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിലിനു തയ്യാറാക്കിവച്ച ഭാഗത്ത് ആരോ തീയിട്ടു. പെട്ടെന്ന് കൂട്ടപ്പൊരിച്ചില്‍ നടന്നു. അതിനു പിറ്റേവര്‍ഷം പ്രതികാരവുമുണ്ടായിയെന്നാണ് പറയുന്നത്. തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചിലിന്റെ ഭാഗത്ത് വെള്ളമൊഴിച്ചു പടക്കം നനച്ചു. പിന്നെ എങ്ങനെ പൊട്ടാനാണ്. ശബ്ദവും ചീറ്റി. അതെല്ലാം പഴയ കഥകളല്ലേ എന്നുപറഞ്ഞ് ഇന്നത്തെ തലമുറക്കാര്‍ ചിരിക്കുമെങ്കിലും മത്സരച്ചൂടിലൂടെയാണ് പൂരം പൂരമായതെന്ന് സമ്മതിക്കും. ഇത്തരം കൂട്ടായ്മകളുടെയും വാശിയുടെയും സ്മരണകളിലൂടെയാണ് പൂരം നാടിന്റെ ലഹരിയായി മാറിയതെന്നു വ്യക്തം. ഇത്തരം സ്മരണകളാണ് തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തെ വര്‍ണാഭമാക്കുന്നത്.