പൂരങ്ങളുടെ പൂരം വരവായി: തട്ടകങ്ങള്‍ ഒരുങ്ങിതുടങ്ങി, നഗരം പൂരത്തിരക്കിലേക്ക്
തൃശൂര്‍: തൃശൂര്‍ പൂരത്തിന് രണ്ടാഴ്ച ശേഷിക്കേ ഒരുക്കം തകൃതി. പൂരം ദേവസ്വങ്ങള്‍ പൂരത്തിന്റെ വരവറിയിച്ച് കൊടിനാട്ടി. ബഹുനില പന്തലുകള്‍ സ്വരാജ് റൗണ്ടില്‍ ഉയരുകയായി. ചമയത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവൃത്തികള്‍ തൃശൂര്‍ കോര്‍പ്പറേഷനും ഉദ്യോഗസ്ഥ വൃന്ദങ്ങളും ആരംഭിച്ചു. ഇതിനിടെ വെടിക്കെട്ടിലും ആനയെഴുന്നള്ളിപ്പിലും നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പൂരപ്രേമികളും അധികൃതരും തിരക്കിട്ട ചര്‍ച്ചകളിലേക്കും നടപടികളിലേക്കും കടന്നു. ആകെ തൃശൂരുകാരും പൂരപ്രേമികളും പൂരാവേശത്തിലേക്ക് കടക്കുകയായി.
പൂരത്തിന്റെ പ്രൗഢി തെളിയിക്കുന്ന ചമയങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പാറമേക്കാവും തിരുവമ്പാടിയും ഈവര്‍ഷത്തെ അവരവരുടെ സ്‌പെഷല്‍ ഐറ്റം ഒരുക്കാനും തുടങ്ങി. വര്‍ണക്കുടകള്‍, ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, മകുടം, അലുക്ക്, കോലം തുടങ്ങി എഴുന്നള്ളിക്കുന്ന ആനകള്‍ക്കുള്ള വടവും കാല്‍ മണികളും അടക്കമുള്ളവയുടെ ഒരുക്കങ്ങളാണ് ചമയത്തിന്റെ അണിയറയില്‍ തയ്യാറാകുന്നത്. പൂരപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുടമാറ്റത്തിന്റെ ആരവം വാനോളം ഉയര്‍ത്തുന്നത് ഈ ചമയ ശാലകളില്‍നിന്ന് ഉയിര്‍കൊള്ളുന്ന കുടകളിലെ കരവിരുതിനാലാണ്.
പ്രിയങ്കയ്ക്ക് മാധ്യമ പിന്തുണ ലഭിക്കുന്നതിന് പിന്നിൽ ഒരേയൊരു കാരണം; മനസ് തുറന്ന് പ്രധാനമന്ത്രി
വെടിക്കെട്ടിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും നിലനില്‍ക്കുന്ന അനിശ്ചിതത്വം പൂരപ്രേമികളില്‍ തെല്ലൊരു അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം പൂരപ്രേമി കൂട്ടായ്മ ആന ഉടമസ്ഥ സംഘടന എന്നിവര്‍ കോടതിയെയും സര്‍ക്കാരിനെയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂരത്തിന് രണ്ടാഴ്ച ശേഷിക്കെ ഈ വിഷയങ്ങളിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന ആനയുടമ- ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംയുക്ത യോഗത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കുനീക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
നഗരത്തിലെ പ്രധാന ഇടവഴികളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. മാസമേറെയായിട്ടും റോഡുപണി ഇതുവരെ തീര്‍ന്നിട്ടില്ല. ഇത് കോര്‍പ്പറേഷനെ ഏറേക്കുറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നഗരത്തില്‍ പാറമേക്കാവ് മുതല്‍ ഹൈറോഡുവഴി കൂര്‍ക്കഞ്ചേരിവരെ റോഡിലൂടെ വാട്ടര്‍ അഥോറിറ്റി പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഈ റോഡിലൂടെ ഇലക്ട്രിക് ലൈന്‍ വലിക്കുന്ന ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്. അടുത്തദിവസങ്ങളില്‍ത്തന്നെ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് തിരിച്ച് പൊതുമരാമത്ത് വിഭാഗത്തിനെ ഏല്‍പ്പിക്കുന്നതോടെ റോഡുപണി ആരംഭിക്കുമെന്നാണ് വിവരം.
തൃശൂര്‍ പൂരത്തിന്റെ സുരക്ഷയ്ക്കും കരുതലിനും പോലീസും ഫയര്‍ ഫോഴ്‌സിന്റെയും ഭാഗത്തുനിന്നും യാതൊരു വിട്ടുവീഴ്ചയും ഇത്തവണയും ഉണ്ടാകില്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ തൃശൂര്‍ പൂരം നിയന്ത്രണത്തില്‍ തൃശൂര്‍ പോലീസ് സേന വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കരുതല്‍തടങ്കല്‍ മുതല്‍ വെടിക്കെട്ട് കാണാനുള്ള ദൂരപരിധി, ആനയെഴുന്നള്ളിപ്പിലെ കാര്യങ്ങള്‍ വരെ പോലീസിന്റെ ശക്തമായ മേല്‍നോട്ടത്തിലായിരിക്കും. ആനകള്‍ക്കും ജനങ്ങള്‍ക്കും സംരക്ഷണം ഒരുക്കുന്നതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും എലിഫെന്റ് റെസ്‌ക്യൂ സ്‌ക്വാഡും അവരുടെ പ്രവര്‍ത്തനവും വിപുലീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പഴയ മുനിസിപ്പല്‍ പരിധിയിലെ പൈപ്പ് ലൈനുകളടക്കം മാറ്റി പുതിയത് സ്ഥാപിക്കുക, തേക്കിന്‍കാട് മൈതാനിയിലെ അഞ്ച് ടാങ്കുകളില്‍ നിന്നുള്ള ലൈനുകള്‍ പരസ്പരം ബന്ധപ്പെടുത്താത്ത രീതിയില്‍ ഒമ്പത് മേഖലകളാക്കി തിരിച്ച് മാറ്റിസ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടിയിരിക്കുകയാണ് ജലവകുപ്പ്. അനുമതി ലഭിക്കുന്നപക്ഷം റോഡ് പൊളിച്ച് പൈപ്പിടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ജല ലഭ്യതയ്ക്കായുള്ള പൈപ്പിടുന്നതും തുടര്‍ന്ന് റോഡ് ടാര്‍ ചെയ്യുന്നതും ഒരേ കരാറുകാരന് നല്‍കാനാണ് തീരുമാനം. ഇതുമൂലം സമയ നഷ്ടമോ അധിക ചെലവോ വരില്ലെന്നാണ് വിലയിരുത്തല്‍.
കോര്‍പ്പറേഷന്‍ ഓഫീസിനുസമീപം സബ് വേ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പൂരത്തിന് മുമ്പുതന്നെ പാത ഉപയോഗിക്കാനാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇരുഭാഗവും പകുതിയിലേറെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ