Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരത്തിന് കൊടിയേറി.... 13 നു പൂരം വരെ ഇനി ചര്‍ച്ചകള്‍ വിസ്മയക്കാഴ്ചകളെക്കുറിച്ച്, ശക്തന്റെ തട്ടകം പൂരത്തിരക്കില്‍...

തൃശൂര്‍: തൃശൂര്‍പൂരത്തിനു ഗരിമയോടെ കൊടിയേറി. ശക്തന്റെ തട്ടകം പൂരത്തിരക്കില്‍. 13 നു പൂരം വരെ ഇനി ചര്‍ച്ചകള്‍ വിസ്മയക്കാഴ്ചകളെക്കുറിച്ച്. ഇന്നലെ ഉച്ചയ്ക്ക് 11.30 നു തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയുയര്‍ത്തിയത്. ഉച്ചയ്ക്കു 12 മണി കഴിഞ്ഞതോടെ പാറമേക്കാവില്‍ കൊടിയേറി.

സപ്തവര്‍ണങ്ങളിലുള്ള തിരുവമ്പാടിയുടെ കൊടി പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജയ്ക്കുശേഷം തട്ടകക്കാര്‍ക്കു കൈമാറി. ആര്‍പ്പുവിളികളോടെ നാട്ടുകാര്‍ കൊടിയുയര്‍ത്തി. പാറമേക്കാവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വലിയപാണി കൊട്ടി ഭഗവതി എഴുന്നള്ളി.

Thrisur Pooram

ചെമ്പില്‍ കുട്ടനാശാരി തയാറാക്കിയ കൊടിമരത്തില്‍ ആലില, മാവില, ദര്‍ഭപ്പുല്ല് എന്നിവ കെട്ടിയലങ്കരിച്ച് ആര്‍പ്പുവിളികളോടെ ദേശക്കാര്‍ കൊടിയുയര്‍ത്തി. സിംഹമുദ്രയുള്ള മഞ്ഞക്കൊടി ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കയറ്റി.കൊടിയേറിക്കഴിഞ്ഞതോടെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ അഞ്ചാനകള്‍ അണിനിരന്നു. കൊമ്പന്‍ പാറമേക്കാവ് ദേവിദാസന്‍ തിടമ്പേറ്റി.

എഴുന്നള്ളിപ്പ് വടക്കുന്നാഥന്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കൊക്കര്‍ണിപറമ്പിലെ തീര്‍ഥക്കുളത്തില്‍ ആറാടി തിരിച്ചെത്തി. പിന്നീട് ദേശങ്ങളില്‍ പറയെടുപ്പിനു തുടക്കം. ദേവസ്വം പ്രസിഡന്റ് കെ. സതീഷ്‌മേനോന്‍, സെക്രട്ടറി ജി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. മന്ത്രി വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്‍ എന്നിവര്‍ ഇരുവിഭാഗത്തിന്റെയും ചടങ്ങുകളില്‍ പങ്കെടുത്തു.

തിരുവമ്പാടിയില്‍നിന്നു ഉച്ചയ്ക്ക് മൂന്നോടെ പൂരം പുറപ്പാടു തുടങ്ങി. കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ പുതിയ സ്വര്‍ണക്കോലത്തില്‍ തിടമ്പേറ്റി. എഴുന്നള്ളിപ്പു നായ്ക്കനാലിലും നടുവിലാലിലും എത്തിയതോടെ അവിടെയും കൊടികളുയര്‍ത്തി. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടോടെ ഭഗവതി തിരിച്ചെഴുന്നള്ളി. തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയര്‍ന്നപ്പോള്‍ ഇരുവിഭാഗവും ചെറിയതോതില്‍ വെടിക്കെട്ടു നടത്തി. ദേവസ്വം ഭാരവാഹികളായ പി. ചന്ദ്രശേഖരമേനോന്‍, എം. മാധവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കാരമുക്ക്, ചൂരക്കോട്ടുകാവ്, ചെമ്പൂക്കാവ്, പനമുക്കംപിള്ളി, കണിമംഗലം ശാസ്താവ്, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവു ഭഗവതി, ലാലൂര്‍ ഭഗവതി തുടങ്ങിയ ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളിലായി പൂരക്കൊടി ഉയര്‍ന്നു. സാമ്പിള്‍ വെടിക്കെട്ട് 11നാണ്. പാറമേക്കാവിന്റെ ചമയപ്രദര്‍ശനത്തിനും അന്ന് അഗ്രശാലയില്‍ തുടക്കമാകും. തിരുവമ്പാടിയുടെ പ്രദര്‍ശനം 12 നു കൗസ്തുഭം ഓഡിറ്റോറിയത്തില്‍.

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ ബാഗുകള്‍ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ശക്തമായ സുരക്ഷാ സംവിധാനങ്ങളും പൂരം കാണാനെത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങളുമൊരുക്കും. പൂരദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. എ.ഡി.എം, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍, ആര്‍.ഡി.ഒ., സിറ്റി പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ പൂരദിവസവും പിറ്റേന്നും കാര്യങ്ങള്‍ വിലയിരുത്തും.

11ന് സാമ്പിള്‍ വെടിക്കെട്ടുമുതല്‍ പൂരപ്പിറ്റേന്നത്തെ വെടിക്കെട്ടുവരെ കര്‍ശന നിയന്ത്രണത്തില്‍ നടത്തും. 14ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ആളുകളെ സ്വരാജ് റൗണ്ടില്‍ നിയന്ത്രിക്കും. പൂരദിവസം തെക്കോട്ടിറക്കത്തിന്റെ സമയത്ത് തെക്കേഗോപുര നടയിലെ മതിലിനു മുകളില്‍ ആളുകള്‍ കയറാന്‍ അനുവദിക്കില്ല. പൂരദിവസം തേക്കിന്‍കാട് മൈതാനത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് നടത്തുന്ന കച്ചവടം നിരോധിക്കും.

പോലീസിനെ കൂടാതെ ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്. സേനകളെയും വിനിയോഗിക്കും. പൂരത്തിനെത്തുന്നവര്‍ക്ക് സുരക്ഷാസംവിധാനമൊരുക്കാന്‍ പോലീസ് സെക്യൂരിറ്റി വിഭാഗത്തെയും ദേവസ്വം സെക്യൂരിറ്റി വിഭാഗത്തെയും സജ്ജരാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന പൂരമായതിനാല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പൂരപ്പറമ്പില്‍ നിരോധനം ഏര്‍പ്പെടുത്തി.

തേക്കിന്‍കാട് മൈതാനത്തിനു ചുറ്റും പരിസരത്തും കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ച് ദാഹമകറ്റാനുള്ള സൗകര്യം ഒരുക്കും. മൈതാനത്തുള്ള വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള സൗകര്യവും ഉപയോഗപ്പെടുത്തും. പൂരപ്പറമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ഒരുക്കുന്ന ശൗചാലയങ്ങള്‍ വൃത്തിയായി നിലനിര്‍ത്തും. പൂരം കഴിഞ്ഞ് ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് വൃത്തിയാക്കും.

മൈതാനത്ത് ഏതുസമയത്തും ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രത്യേക ചികിത്സാ സൗകര്യവും പൂരപ്പറമ്പില്‍ പ്രാഥമിക ചികിത്സാസൗകര്യങ്ങളും ഏര്‍പ്പെടുത്തും.ഒന്‍പതിന് വൈകിട്ട് മൂന്നിന് തിരുവമ്പാടി ബില്‍ഡിങ്ങിലുള്ള നന്ദനം ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മോക്ക് ഡ്രില്ലും നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. എ.ഡി.എം. റെജി പി. ജോസഫ്, ആര്‍.ഡി.ഒ. പി.എ. വിഭൂഷണന്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.

പൂര ദിവസമായ 13ന് തൃശൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+