സർക്കാർ തലത്തിലെ അംഗീകാരം ശ്ലാഘനീയം: സർക്കാരിനെ അഭിനന്ദിച്ച് ഭിന്നലിംഗക്കാർ
തൃശ്ശൂർ: ഭിന്നലിംഗക്കാർക്ക് അപേക്ഷാ ഫോമുകളിൽ പ്രത്യേക കോളം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്ത് ഭിന്നലിംഗക്കാർ. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ വിഎസ് പ്രിയയാണ് സർക്കാർ നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിലെ ഭിന്നലിംഗത്തിൽപ്പെട്ട ആദ്യ ഡോക്ടറാണ് വിഎസ് പ്രിയ. ''സമൂഹത്തിന്റെ എല്ലാ മേഖലകളിലും ബഹുദൂരം നാം മുന്നേറിയെന്ന് ഊറ്റം കൊള്ളുമ്പോഴും വളരെ പിന്നാക്കം നിൽക്കുന്ന ഒരു പറ്റം ആൾക്കാരുണ്ട്. ഞാനുൾപ്പെടുന്ന ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റി. വ്യക്തിത്വം അല്ലെങ്കിൽ ഐഡന്റിറ്റി ക്രൈസിസ്, ഏറ്റവുംധികം നേരിടുന്ന ഞങ്ങൾക്ക് ഗവൺമെന്റ് തലത്തിൽ തന്നെ ഇങ്ങനെ ഒരു അംഗീകാരം തീർച്ചായായിട്ടും വളരെ ശ്ലാഘനീയമായ ഒന്നാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
അപേക്ഷാ ഫോമുകളിൽ ആൺ പെൺ എന്ന ഈ ഒരു ബൈനറികൾക്കുപരിയായി ട്രാൻസ് ജെൻഡർ, ട്രാൻസ് മാൻ, ട്രാൻസ് വുമൺ എന്നീ കോളങ്ങൾ കൂടി ചേർക്കാൻ സർക്കാർ കാണിച്ച ആ ഒരു മനസ്സ് തീർച്ചയായിട്ടും അഭിനന്ദനമർഹിക്കുന്ന ഒന്നാണ്. ഇനി ഇതിൽ ഒതുങ്ങാതെ ഇനിയും സംവരണം ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിലേക്ക് കൂടി മുന്നോട്ട് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംവരണം തീർച്ചയായും ട്രാൻസ് ജെൻഡർ വിഭാഗം അർഹിക്കുന്നു. അവർ അർഹിക്കുന്ന പരിഗണന സമൂഹത്തിൽ ഉണ്ടായിരിക്കണം എന്ന് തന്നെയാണ് റിയാലിറ്റി.
Recommended Video
അതുപോലെ തന്നെ വിദ്യാഭ്യാസ മേഖലയിൽ ജൻഡർ ഐഡന്റിറ്റി എന്താണ്, സെക്ഷ്വൽ ഓറിയന്റേഷൻ എന്താണ് ഇവയുടെ വ്യത്യാസങ്ങൾ എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസത്തെ ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ വരുന്ന തലമുറയ്ക്കെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഉണ്ടാകുകയുള്ളൂ. അവഗണിക്കപ്പെട്ട ഭിന്നലിംഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്ന നടപടികൾ ഏറെ ആശ്വാസകരവും പ്രതീക്ഷ നൽകുന്നതാണെന്നും പ്രിയ പറയുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലുമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഭിന്നലിംഗക്കാർക്ക് പ്രത്യേക കോളം അനുവദിച്ചത്.