തിരഞ്ഞെടുപ്പിനൊരുങ്ങി പൂരനഗരി; തൃശൂരിൽ എട്ട് സ്ഥാനാർത്ഥികൾ, ചിഹ്നം അനുവദിച്ചു
തൃശൂര്‍: തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. തൃശൂരില്‍ എട്ട് സ്ഥാനാര്‍ഥികള്‍. ബിഎസ്പിയുടെ നിഖില്‍ ചന്ദ്രശേഖരന്‍ (ആന), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന്‍ (കൈ), സിപിഐയിലെ രാജാജി മാത്യു തോമസ് (ധാന്യക്കതിരും അരിവാളും), ബിജെപിയിലെ സുരേഷ്‌ഗോപി (താമര), സിപിഎംഎല്‍ റെഡ് സ്റ്റാറിലെ എന്‍ഡി വേണു (ഓട്ടോറിക്ഷ), സ്വതന്ത്ര സ്ഥാനാര്‍ഥികളായ പ്രവീണ്‍ കെ.പി (ഡയമണ്ട്), സുവിത്ത് (ബാസ്‌കറ്റ് വിത്ത് ഫ്രൂട്ട്‌സ്), സോനു (ഫുട്‌ബോള്‍) എന്നിവര്‍ക്ക് ചിഹ്നങ്ങളും അനുവദിച്ചു നല്‍കി.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ഥി ചന്ദ്രന്‍ വക്കീല്‍ പത്രിക പിന്‍വലിച്ചു. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി കെ സേനാപതിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ ടി വി അനുപമ വിവിധ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണു തൃശൂരിനുള്ള ചിഹ്നഹ്‌നങ്ങള്‍ അനുവദിച്ചത്.
എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍
പാലക്കാട് മണ്ഡലത്തില്‍ ഒമ്പതും ആലത്തൂരില്‍ ആറും സ്ഥാനാര്‍ഥികളടങ്ങിയ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍, സിപിഎമ്മിലെ എംബി. രാജേഷ്, കോണ്‍ഗ്രസിലെ വികെ ശ്രീകണ്ഠന്‍, ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ ഹരി അരുമ്പില്‍ എന്നീ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും എസ്ഡിപിഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കല്‍, സ്വതന്ത്രസ്ഥാനാര്‍ഥികളായ സി ചന്ദ്രന്‍, ബാലകൃഷ്ണന്‍, രാജേഷ് പാലോളം, രാജേഷ് എന്നിവരും അടങ്ങിയ പട്ടികയാണ് അംഗീകരിച്ചത്.
ആലത്തൂരില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ: ജയന്‍ സി കുത്തന്നൂര്‍, സിപിഎം സ്ഥാനാര്‍ഥി ഡോ: പികെ ബിജു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് എന്നീ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍, ബിഡിജെഎസ്. സ്ഥാനാര്‍ഥി ടിവി ബാബു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കൃഷ്ണന്‍കുട്ടി കുനിശ്ശേരി, അഡ്വ. പ്രദീപ്കുമാര്‍ പികെ എന്നിവരുടെ പട്ടികയും അംഗീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ഏഴും പാലക്കാട് മണ്ഡലത്തില്‍ പത്തും സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി എസ്പി അമീര്‍ അലി, ആലത്തൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എ കെ ലോചനന്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെയാണ് പാലക്കാട് ഒമ്പതും ആലത്തൂരില്‍ ആറും സ്ഥാനാര്‍ഥികള്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെട്ടത്.
ദേശീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടിയുടെ അംഗീകൃത ചിഹ്‌നവും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതുമായ ചിഹ്നമാണ് അനുവദിച്ചത്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ സി കൃഷ്ണകുമാറിന് താമര, എം ബി രാജേഷിന് ചുറ്റിക അരിവാള്‍ നക്ഷത്രം, വി കെ ശ്രീകണ്ഠന് കൈ, ഹരി അരുമ്പിലിന് ആന, തുളസീധരന്‍ പള്ളിക്കലിന് ഓട്ടോറിക്ഷ, സി. ചന്ദ്രന് ഗ്ലാസ് ടംബ്ലര്‍, ബാലകൃഷ്ണന് ടെലിവിഷന്‍, രാജേഷ് പാലോളത്തിന് ഡിഷ് ആന്റിന, രാജേഷിന് കപ്പും സോസറും ചിഹ്നങ്ങളാണ് അനുവദിച്ചത്.
ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഡോ: ജയന്‍ സി. കുത്തന്നൂര്‍-ആന, ഡോ: പി കെ. ബിജു-ചുറ്റിക അരിവാള്‍ നക്ഷത്രം, രമ്യ ഹരിദാസ്-കൈപ്പത്തി, ടിവി. ബാബു-കുടം, കൃഷ്ണന്‍കുട്ടി കുനിശ്ശേരി-ഏഴ് രശ്മികളോടു കൂടിയ പേനയുടെ നിബ്, അഡ്വ. പ്രതീപ്കുമാര്‍ പി.കെ- ഗ്ലാസ് ടംബ്ലര്‍ എന്നീ ചിഹ്നങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി സ്വീപ്പിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പൂരനഗരിയിലും. സ്വീപ്പിന്റെ തൃശൂര്‍ പൂരം പ്രദര്‍ശന സ്റ്റാള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം പൊതു നീരീക്ഷകന്‍ പി.കെ. സേനാപതി ഉദ്ഘാടനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ടിവി അനുപമ അധ്യക്ഷത വഹിച്ചു.
പൊതുനിരീക്ഷകനും ജില്ലാ കലക്ടറും വോട്ടുയന്ത്രത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. വോട്ടു ചെയ്യൂ, സമ്മാനം നേടൂ സമ്മാനപ്പെട്ടിയില്‍ ആദ്യ കൂപ്പണ്‍ പൂരം കമ്മറ്റി സെക്രട്ടറി രാധാകൃഷ്ണന്‍ നിക്ഷേപിച്ചു. കൂപ്പണ്‍ നറുക്കുടുപ്പ് വിജയികള്‍ക്ക് ജില്ലാ ഭരണകൂടം സമ്മാനവും നല്‍കുന്നുണ്ട്.
താലൂക്ക് തഹിസില്‍ദാര്‍ ജോര്‍ജ് ജോസഫ്, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ പി ഡി. സിന്ധു, കെ ആര്‍. രവിചന്ദ്രന്‍, പൂരം എക്‌സിബിഷന്‍ കമ്മറ്റി പ്രസിഡന്റ് കെ സതീഷ് മേനോന്‍, പ്രൊഫ. പി ചന്ദ്രശേഖരന്‍, സെക്രട്ടറി പി രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി വി. രാംകുമാര്‍, ട്രഷറര്‍ കെ. മാധവകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ