Get Updates
Get notified of breaking news, exclusive insights, and must-see stories!

വലപ്പാട് ബൈപ്പാസ് അളവെടുപ്പില്‍ വന്‍ സംഘര്‍ഷം: വലപ്പാട് ബൈപ്പാസ് 'തൃശൂരിലെ കീഴാറ്റൂരാകുമോ' ? പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരുക്ക്

തൃശൂര്‍: ദേശീയ പാത വികസന കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗന്ധഗരി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം അഭിനന്ദിക്കുമ്പോഴും സ്ഥലമേറ്റെടുപ്പ് സര്‍ക്കാരിന് തലവേദനയാകുന്നു. കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണത്തെച്ചൊല്ലിയുള്ള 'വയല്‍കിളി' സമരവും അത് രാഷ്ട്രീയമായി മുതലെടുത്ത ബി.ജെ്.പി., കോണ്‍ഗ്രസ് രാഷ്ട്രീയവും അല്പം ക്ഷീണിപ്പിച്ച സി.പി.എം. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ വലപ്പാടും സമാന രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിലെ ദേശീയ പാത വികസനവും അതോടനുബന്ധിച്ചുള്ള ബൈപ്പാസ് നിര്‍മാണങ്ങളും സി.പി.എമ്മിന് വന്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

തൃപ്രയാര്‍ വലപ്പാട് ആനവിഴുങ്ങിയില്‍ ദേശീയപാത 66 ബൈപാസ് അളവെടുപ്പിനിടെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. അളവെടുപ്പ് തടയാനെത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരസമിതിയുടെ തൊണ്ണൂറ്റാറാം റിലേനിരാഹാരസമര ദിനത്തിലാണ് യുദ്ധസമാനമായ സംഭവം അരങ്ങേറിയത്. ആനവിഴുങ്ങി കോളനി ഒന്നടങ്കം ഇല്ലാതാക്കുന്ന ബൈപാസ് അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരസമിതി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് മര്‍ദനത്തിലും ഏറ്റുമുട്ടലിലും നിരവധിപേര്‍ക്ക് പരുക്കേ്റ്റു.

bypass road issue

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.ഐ.എം.എല്‍. സംസ്ഥാന കമ്മിറ്റി അംഗം എന്‍.ഡി. വേണു, ആനവിഴുങ്ങി ബൈപ്പാസ് വിരുദ്ധസമിതി ചെയര്‍മാന്‍ മിഷോ ഹര്‍ഷ്, പി.സി. അനിയന്‍, പുതിയേടത്ത് ഭരതന്‍, വത്സന്‍, കാഞ്ചന, ലീന, സജിത ദാസന്‍, ലത, ശാന്ത കുമാരന്‍, അറക്കവീട്ടില്‍ ശാന്ത, പ്രീത, പവനന്‍, ഷാനവാസ്, മധുസൂദനന്‍, അനൂപ്, അഭിജിത്ത്, ഗോപി, മധു, സല്‍മാന്‍, രാഗേഷ്, ലിന്‍ഷാദ്, ബിനീഷ്, ബോബേഷ്, കണ്ണന്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

ലിന്‍ഷാദ്, കിഴക്കേപ്പാട്ട് ശാന്ത, കുന്തറ ശാന്ത എന്നിവരെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിന്‍ഷാദിന്റെ നെഞ്ചില്‍ ചതവുണ്ട്. പോലീസ് വൈദ്യുതി പോസ്റ്റിലേക്ക് തള്ളിയിട്ട് നെഞ്ച് ഇടിപ്പിച്ചതായി ലിന്‍ഷാദ് പറഞ്ഞു. കണ്ണന്‍, മിഷോ ഹര്‍ഷ് എന്നിവര്‍ക്ക് ക്രൂര മര്‍ദനമേറ്റതായി പറയുന്നു. മിഷോ ഹര്‍ഷ്, കണ്ണന്‍, ദാസന്‍ എന്നിവരും പിന്നീട് വലപ്പാട് ആശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ ഒമ്പതോടെ ആനവിഴുങ്ങി കോളനിക്ക് സമീപമായിരുന്നു സംഭവം. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, വലപ്പാട് സി.ഐ. ടി.കെ. ഷൈജു, അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. മനോജ്കുമാര്‍, വലപ്പാട് എസ്.ഐ: പി.ജി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹത്തോടെ ഡെപ്യൂട്ടി കലക്ടര്‍ ഐ. പാര്‍വതീ ദേവി, ലെയ്‌സണ്‍ ഓഫീസര്‍ എ.കെ. വാസുദേവന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം അളവെടുപ്പ് ആരംഭിച്ച ഉടനെ സമരപ്പന്തലില്‍ സമ്മേളിച്ചിരുന്ന ആനവിഴുങ്ങി കോളനി നിവാസികള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ അളവെടുപ്പ് തടയുകയായിരുന്നു.

പിന്മാറണമെന്ന പോലീസ് അഭ്യര്‍ത്ഥന ഭൂമിയും വീടും നഷ്ടപ്പെടുന്നവരും സമരസമിതിയും നിരസിച്ചു. തുടര്‍ന്ന് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം ഉന്തും തള്ളിനുമിടയാക്കി. പിടിവലിക്കിടെ പലരും നിലത്ത് വീണു. നിലത്ത് വീണവര്‍ക്ക് പോലീസിന്റെ ചവിട്ടും അടിയുമേറ്റ് പരുക്കുണ്ട്. പലരുടെയും കാലുകളില്‍ മുറിവേറ്റ പാടുണ്ട്.

ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് പിടിച്ചുവലിച്ചും തള്ളിയിട്ടുമാണ് കോണ്ടുപോയത്. കൈകള്‍ കോര്‍ത്തുപിടിച്ച് പ്രതിരോധിച്ച സ്ത്രീകളെ വനിതാ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലത്ത് വീണും മര്‍ദനമേറ്റുമാണ് കുന്തറ ശാന്ത, കിഴക്കേപ്പാട്ട് ശാന്ത എന്നിവര്‍ക്ക് പരുക്കേറ്റത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അറസ്റ്റിനെ തുടര്‍ന്ന് അളവെടുപ്പ് നടന്നു.


വലപ്പാട് ശനിയാഴ്ച്ച ഹര്‍ത്താല്‍

വലപ്പാട് ആനവിഴുങ്ങിയില്‍ ബൈപ്പാസ് അളവെടുപ്പ് തടഞ്ഞ സമര സമിതി പ്രവര്‍ത്തകരെയും നാട്ടുകാരെയും പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വലപ്പാട് പഞ്ചായത്തില്‍ ശനിയാഴ്ച പകല്‍ ഹര്‍ത്താലിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ആര്‍.എം.പി.ഐ., സി.പി.ഐ.എം. എല്‍, നാട്ടിക മേഖലാ കുടിയിറക്ക് വിരുദ്ധ സമിതി, ആനവിഴുങ്ങി കോളനി സംരക്ഷണ സമിതി, ആനവിഴുങ്ങി ബൈപ്പാസ് വിരുദ്ധ സമിതി എന്നീ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാതെയും പ്രാദേശിക വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് വിവിധ സംഘടനാ നേതാക്കളായ പി.സി. അജയന്‍, കെ.എസ്. ബിനോജ്, പീതാംബരന്‍, പ്രീതാ താമി, ബീന ദാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ബി.ഒ.ടി. പാതയ്ക്കും അന്യായമായ ബൈപ്പാസിനുമെതിരായ സമരം തുടരുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+