കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നെഞ്ചത്താണ് അബ്ദുള്ളക്കുട്ടി ചവിട്ടിയത്; ആഞ്ഞടിച്ച് സുധീരൻ
തൃശൂര്‍: രാഷ്ര്ടീയസമൂഹത്തിന് തീരാകളങ്കമാണു മുന്‍ എംഎല്‍എ എപി. അബ്ദുള്ളകുട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് വ.എം സുധീരന്‍. മോദിയെ പ്രശംസിച്ച അദ്ദേഹത്തിന്റെ പ്രസ്താവന എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സുധീരന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നെഞ്ചത്താണ് ചവിട്ടിയത്. നെറികെട്ട ശൈലിയാണിത്.
അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തിന്മേല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അദ്ദേഹത്തോടു തനിക്കു വ്യക്തിപരമായ വിരോധമില്ല. വിയോജിപ്പ് നിലപാടുകളിലാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കെതിരെ താന്‍ പ്രവര്‍ത്തിച്ചുവെന്ന് അബ്ദുള്ളകുട്ടി കുറ്റപ്പെടുത്തിയത് ശ്രദ്ധ തിരിച്ചു വിടാനാണ്. ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കരുത്. പെട്ടെന്ന് നടപടിയെടുക്കണം.

അദ്ദേഹത്തോടു ബിജെപിയിലേക്ക് പോകുമോ എന്നു ചോദിച്ചപ്പോള്‍ നിഷേധമറുപടിയല്ല ലഭിച്ചത്. നാക്കുപിഴ ആണെന്ന് പറഞ്ഞിട്ടുമില്ല. രാഷ്ര്ടീയവഞ്ചകരുടെ കൂട്ടത്തില്‍ അബ്ദുള്ളകുട്ടിയും ഉണ്ടാകും. സ്ഥിരമായ വഞ്ചനയാണ് അബ്ദുള്ളകുട്ടി നടത്തുന്നത്. സിപിഎമ്മില്‍ ഇരിക്കുമ്പോള്‍ മോദിയെ സ്തുതിച്ചതിനാണ് പുറത്തായത്. കോണ്‍ഗ്രസിലേക്ക് വന്ന് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു.
നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഉള്ളപ്പോഴായിരുന്നു ഇത്തരത്തില്‍ തീരുമാനമുണ്ടായത്. താന്‍ അന്ന് അതിനെ എതിര്‍ത്തിരുന്നു. മറ്റൊരു പാര്‍ട്ടിയില്‍നിന്നു നടപടിയെടുത്ത് പുറംതള്ളപെട്ട വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് അനൗചിത്യമാണ്. വര്‍ഗീയപാര്‍ട്ടികള്‍ക്ക് സ്തുതിപാടുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാവാന്‍ പാടില്ലെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications