പൂരത്തിനെന്തെല്ലാം കാണണം കാന്താ... തൃശൂർ പൂരം കാണാൻ പോകുന്നവർ, ദാ... ഇതൊക്കെ കണ്ടിരിക്കണം!!
തൃശൂര്‍: പൂരപ്രേമികളില്‍ ഓരോ നിമിഷവും ആവേശമുണര്‍ത്തുന്നതാണ് ഘടകപൂരങ്ങള്‍. പൂരത്തിന് അതിന്റെ ദൃശ്യഭംഗിയും പ്രൗഢിയും നല്‍കുന്നതും ഘടകപൂരങ്ങളാണ്. പടിഞ്ഞാറെ ഗോപുര നടയില്‍ അടിച്ച് തിമിര്‍ക്കുന്ന പാണ്ടിമേളം. ഓരോ മേളവും വീറുറ്റതാക്കുന്ന മേള കലാകാരന്മാര്‍. മേളത്തിന്റെയും കൊമ്പ് വിളികളുടെയും താളത്തിനൊപ്പം ഉയര്‍ന്നു താഴുന്ന ആലവട്ടവും വെണ്‍ചാമരങ്ങളും.
കോൺഗ്രസും ബിജെപിയും ഒരു പോലെ തകരും, ഇരുകൂട്ടർക്കും ഒരു സീറ്റ് പോലും കിട്ടില്ലെന്ന് അഖിലേഷ് യാദവ്
കൂടിയും കുറഞ്ഞും എഴുന്നള്ളിയെത്തുന്ന ഗജവീരന്മാരും ചേരുമ്പോള്‍ ഘടകപൂരങ്ങള്‍ പൂര്‍ണമാകുന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഘടകപൂരങ്ങള്‍ വടക്കുന്നാഥനില്‍ ഒന്നിനു പിറകില്‍ ഒന്നായെത്തി മടങ്ങാറുള്ളത്. രാത്രിയിലും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു. പൂരക്കമ്പക്കാര്‍ക്ക് ആവേശത്തിന്റെ ആദ്യപടിയാകുന്നത് ഈ കൊച്ചുപൂരങ്ങളാണ്.
യുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകം
വടക്കുന്നാഥന്റെ തിരുനടയിലേക്ക് ഘടകപൂരങ്ങളുടെ എഴുന്നള്ളത്ത് പൂരത്തിന്റെ പെരുമയുടെ ഭാഗമാണ്. മേളക്കൊഴുപ്പും ദേവീദേവന്മാരുടെ എഴുന്നള്ളത്തും പകരുന്ന കാഴ്ചകളില്‍ നഗരം മതിമയങ്ങും. ലാലൂര്‍ പൂരം, പനമുക്കുംപിള്ളി പൂരം, കാരമുക്ക് പൂരം, ചൂരക്കോട്ടുകാവ് പൂരം, നെയ്തലക്കാവ് പൂരം, അയ്യന്തോള്‍ പൂരം, കണിമംഗലം പൂരം, ചെമ്പുക്കാവ് പൂരം എന്നിവയാണ് ഘടകപൂരങ്ങള്‍.
മഠത്തില്‍ വരവ്
തൃശൂര്‍: പഞ്ചവാദ്യ നാദപ്രവാഹത്തിന്റെ നിലയ്ക്കാത്ത അനുഭൂതിയാണ് മഠത്തില്‍ വരവിനെ പ്രൗഢഗംഭീരമാക്കുന്നത്. ഏഴുമണിയോടെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനു തുടക്കമാകുന്നതോടെയാണ് പൂരം ഉണരുക. രാവിലെ എട്ടുമണിക്ക്്് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രണ്ടരമണിക്കൂര്‍ കൊണ്ട് മഠത്തില്‍ എത്തിച്ചേരുന്നു. മഠത്തില്‍നിന്ന് ആചാരവെടി മുഴങ്ങുന്നതോടെ മൂന്നുതവണ ശംഖനാദം മുഴക്കി പഞ്ചവാദ്യത്തിന് തുടക്കമാകുന്നു. തിടമ്പേറ്റുന്ന ഗജവീരനൊപ്പം പതിനഞ്ചോളം ആനകളാണ് മഠത്തില്‍ വരവിന് അണിനിരക്കുക. പഞ്ചവാദ്യം മുറുകുന്നതിനോടൊപ്പം നടവഴികളില്‍ ആരവംതീര്‍ത്ത് മഠത്തില്‍വരവ് മുന്നേറുന്നു. പഞ്ചവാദ്യത്തിന്റെ കുഴല്‍വിളി മേളം ആകാശത്തോളമുയരുമ്പോള്‍ പുരുഷാരം ആര്‍പ്പുവിളിയോടെയാണ് അനുഗമിക്കുക. മഠത്തില്‍ വരവില്‍ നിരവധി പഞ്ചവാദ്യ വിദഗ്ധന്മാര്‍ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒന്‍പത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ് കണക്ക്. ഇത് തെറ്റാന്‍ പാടില്ല. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് സ്വരാജ് റൗണ്ടിലൂടെ പഴയമഠത്തിലെ ബ്രഹ്മസ്വം മഠത്തിലെത്തുമ്പോള്‍ അവിടെ ഇറക്കിപ്പൂജയുണ്ട്. അവിടെനിന്നാണ് ശ്രീവടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രശസ്തമായ മഠത്തില്‍വരവ്. ജനനിബിഡമായ വഴിയോരങ്ങള്‍ പിന്നിട്ട് വൈകിട്ട് നാലുമണിയോടെ മഠത്തില്‍ വരവ് പടിഞ്ഞാറേ ഗോപുരനടയിലെത്തുന്നു. മേളക്കാര്‍ വടക്കുംനാഥനെയും തിരുവമ്പാടി കണ്ണനെയും ഭഗവതിയെയും തൊഴുതാണ് തിമിലയഴിക്കുക.
ഐതിഹ്യം
നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്ന തൃശൂരിലെ നടുവില്‍ മഠത്തിലെ രക്ഷാധികാരി നടുവില്‍ മഠം സ്വാമിയാരുടെ അധീശത്വത്തില്‍ ഈ മഠത്തിന്റെ സ്വത്തായി സ്വര്‍ണത്തില്‍ പൊതിഞ്ഞ നെറ്റിപ്പട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപ്പട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചു. ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപ്പട്ടം അവിടെ വെച്ച് അണിയിക്കാം എന്നു സ്വാമിയാര്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ വെച്ച് നെറ്റിപ്പട്ടം മാറ്റി അണിയാനും തുടങ്ങി. സ്വര്‍ണം പൊതിഞ്ഞ നെറ്റിപ്പട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ് തുടര്‍ന്നു വരുന്നു. നടുവില്‍ മഠത്തില്‍ ദേവ ചൈതന്യം ഉള്ളതു കൊണ്ട് അവിടെ വെച്ച് ഒരു ഇറക്കി പൂജയും നടത്തുന്നു.
ഇലഞ്ഞിത്തറ മേളം
തൃശൂര്‍: പാണ്ടിമേളം പതിഞ്ഞുയര്‍ന്ന്്് പൂരപ്രേമികളുടെ കണ്ണും കാതും മനസും പ്രകമ്പനം കൊള്ളിക്കുന്ന വാദ്യപ്രകടനമാണ് ഇലഞ്ഞിത്തറമേളം. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികള്‍ അരങ്ങുവാഴും. ഇലഞ്ഞിത്തറയില്‍ ജനപ്പൂരം ആര്‍പ്പു വിളിക്കും. മഠത്തില്‍ വരവിലേത് പോലെ തന്നെ വാദ്യക്കാരുടെ എണ്ണവും നിരവധിയാണ്. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുന്‍ നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയാണ്. ഈ കണക്കില്‍ മാത്രം 222 പേര്‍ വരും. എന്നാലും എല്ലാ വര്‍ഷവും ഇതിലും അധികം വാദ്യക്കാര്‍ വരാറുണ്ട്. മിക്കവര്‍ക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതില്‍ക്കകത്ത് കൊട്ടുന്നത് തൃശൂര്‍ പൂരത്തിന് മാത്രമാണ് എന്നതാണ്. മറ്റു പൂരങ്ങളില്‍ പഞ്ചാരി മേളം ആണ് ക്ഷേത്രമതില്‍ക്കകത്ത് കൊട്ടാറുള്ളത്. പതികാലത്തില്‍ തുടങ്ങുന്ന മേളം സാവധാനം തുടങ്ങുന്നു. പിന്നീട് ഇടവിട്ട്്് വേഗത കൂടും. ഇതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേല്‍ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാല്‍ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ് വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാര്‍ധത്തില്‍ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകിട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലംവച്ച് തെക്കോട്ടിറങ്ങുകയായി. ഇലഞ്ഞിത്തറമേളത്തിന് സാക്ഷ്യം വഹിച്ചിരുന്ന ഇലഞ്ഞി 2001ല്‍ കടപ്പുഴകി വീണു. ഇപ്പോള്‍ നിലവിലുള്ള ഇലഞ്ഞി 2001 സെപ്റ്റംബര്‍ 11 ന് നട്ടതാണ്.
തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളത്തിനു ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നില്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.
കുടമാറ്റം
കുടമാറ്റം പാറമേക്കാവ്- തിരുവമ്പാടി ദേവിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ചയാണ്. മുഖാമുഖം നില്‍ക്കുന്ന ഇരുവിഭാഗങ്ങളും തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്ന കുടമാറ്റമാണ് പൂരത്തിന്റെ ഏറ്റവും വര്‍ണശബളമായ കാഴ്ച. പൂരത്തിന് മത്സരവീര്യം കൂട്ടുന്നതും കുടമാറ്റമാണ്. വെട്ടിത്തിളങ്ങുന്ന നിറമുള്ള അലുക്കുകളും തൊങ്ങലുകളും ചാര്‍ത്തിയ കുടകളുടെ മനോഹാരിതക്കൊപ്പം ജനം ആര്‍ത്തലച്ച്് ഇരു വിഭാഗത്തിന്റേയും വാശികൂട്ടും. ഓരോ കുട ഉയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉയര്‍ത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട കൂട്ടാനകളുടേയും മറ്റു ആനകളുടെയും കുടകളില്‍ നിന്നും വ്യത്യസ്തമായിരിക്കും. എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. തട്ടുകുടകള്‍, എല്‍.ഇ.ഡി .കുടകള്‍, ത്രീഡി കുടകള്‍ എന്നിവയാണ് കുടകളിലെ പുതിയ പരീക്ഷണങ്ങള്‍. കുടമാറ്റം ആരംഭിക്കുന്നതോടെ മേളത്തിന്റെ അകമ്പടിയോടെ ഇരുവശത്തും വര്‍ണങ്ങള്‍ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും മേലേ വര്‍ണക്കുടകളുടെ ഉത്സവമായി.
വെടിക്കെട്ട്
പൂരപ്പിറ്റേന്ന്്് വെളുപ്പിന് മൂന്നു മണിയോടെയാണ് ദിഗന്തങ്ങള്‍ നടുക്കിയുള്ള ഈ മേളം തുടങ്ങുന്നത്. കുഴിമിന്നല്‍, ഗുണ്ട്, ഓലപ്പടക്കം, അമിട്ട്്് എന്നിവയാണ് വെടിക്കെട്ടിന് സാധാരണയായി ഉപയോഗിക്കുന്നത്. ശബ്്ദം കൊണ്ട് പ്രകമ്പനം തീര്‍ക്കുന്ന ഡൈന ഇത്തവണ നിരോധിച്ചിരിക്കുകയാണ്. ദുരന്തങ്ങളും ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ സ്വീകരിച്ചാണ് ഇത്തവണ പൂരം അരങ്ങേറുക. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കണക്കിലെടുത്ത് സുരക്ഷാ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടില്ലാതെ തൃശൂര്‍പൂരത്തിന് പൂര്‍ണതയില്ലെന്നാണ് പൂരപ്രേമികളുടെ വാദം. ഈ അടുത്ത കാലങ്ങളില്‍ ദൃശ്യത്തിനാണ് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം. ഇത്തവണ ബാഹുബലിയും പുലിമുരുകനുമെല്ലാം വെടിക്കെട്ടിന് ആവേശം പകരും.