ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടി; യുവതി തൃശൂരിൽ അറസ്റ്റിൽ, സംഭവം ഇങ്ങനെ...
തൃശൂര്‍: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. എറണാകുളം എളമക്കര സ്വദേശി സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. ചാലക്കുടി നോര്‍ത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് വീണ്ടും പണയംവയ്ക്കാന്‍ സാമ്പത്തികസഹായം ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് രണ്ടുലക്ഷത്തി പന്തീരായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവും ചേര്‍ന്ന് കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് യുവതിയെ പിടികൂടിയത്.
കഴിഞ്ഞമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം നടന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട യുവതി തന്റെ പേര് ഗായത്രി എന്നാണെന്നും തന്റെ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയത്തിലിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ബാങ്കില്‍നിന്ന് എടുത്തില്ലെങ്കില്‍ അത് ലേലംചെയ്തുപോകുമെന്നും ഈ പണയപ്പണ്ടമെടുത്ത് വീണ്ടും പണയം വയ്ക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

താന്‍ കോഴിക്കോട് സ്വദേശിയാണെന്നും ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടില്‍ താമസിച്ചുവരികയാണെന്നും ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞ യുവതി സ്ഥാപനത്തിലെ ജീവനക്കാരെ ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ എത്തി കാത്തിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് സമീപമെത്തി സംസാരിച്ച യുവതി, ബാങ്കിലെ ഉദ്യോഗസ്ഥരോട് താന്‍തന്നെ സംസാരിച്ചുകൊള്ളാമെന്നും നിങ്ങള്‍ കൂടെ വന്നാല്‍ എനിക്ക് നാണക്കേടാകുമെന്നും ബാങ്കുദ്യോഗസ്ഥരെല്ലാവരുമായി ഞാന്‍ നല്ല പരിചയത്തിലാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. നേരേ കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് രണ്ടുലക്ഷത്തി പന്തീരായിരം രൂപ പണയവസ്തു എടുക്കാനെന്ന രീതിയില്‍ വാങ്ങുകയും ബാങ്കില്‍ അടയ്ക്കാനെന്ന വ്യാജേന കൗണ്ടറിനു സമീപം നില്‍ക്കുകയുമായിരുന്നു.
അല്പസമയത്തിനുശേഷം യുവതി ബാങ്കിനകത്തെ ബാത്തുറൂമിലേക്ക് പോകുകയും കൈവശമുള്ള ബാഗില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച് ബാങ്കില്‍നിന്ന് മുങ്ങുകയുമായിരുന്നു. തങ്ങള്‍ക്ക് മുമ്പിലൂടെ പര്‍ദധരിച്ച് പോയ സ്ത്രീയെ സംശയം തോന്നി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഉടന്‍തന്നെ പുറത്തിറങ്ങി തേടിയെങ്കിലും കണ്ടെത്താനായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് നടന്നതെല്ലാം യുവതി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മനസിലായത്.
സംഭവസ്ഥലത്തെത്തിയ പോലീസ് ,പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയതില്‍ യുവതിയുടെ സംസാരഭാഷ കൊച്ചി പ്രദേശവാസികളുടേതാണെന്നും കണ്ണട ധരിച്ചിരുന്നതായും മനസിലായി. പട്ടാപ്പകല്‍ നടന്ന തട്ടിപ്പിന്റെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നിര്‍ദേശാനുസരണം ചാലക്കുടി സി.ഐ. ജെ. മാത്യു, എസ്.ഐമാരായ കെ.എസ്. സന്ദീപ്, സുധീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ബാങ്കിലെ സിസിടിവിയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളുമായി എറണാകുളം, കൊച്ചി മേഖലകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് യുവതി ഇന്നയാളാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ രണ്ടുവര്‍ഷത്തോളമായി വീട് ഉപേക്ഷിച്ച് വേറെ താമസിക്കുന്ന സൗമ്യയുടെ വാസസ്ഥലം കണ്ടുപിടിക്കാന്‍ അന്വേഷണസംഘത്തിന് പിന്നെയും നന്നേ പണിപ്പെടേണ്ടിവന്നു. തൃശൂരിലെയും സമീപ ജില്ലകളിലെയും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയെ പിടികൂടാന്‍ സഹായകമായത്. തുടര്‍ന്ന് കോഴിക്കോടുനിന്നു ചാലക്കുടിയിലെത്തിച്ച സൗമ്യയെ വിശദമായി ചോദ്യംചെയ്തതില്‍ മുമ്പും പലരീതിയില്‍ തട്ടിപ്പിനു ശ്രമിച്ചതായും കിട്ടിയ പണം മുഴുവന്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചതായും കണ്ടെത്തി. പിടിയിലാകുന്നതിന്റെ തലേ ദിവസമാണ് ഗോവയിലെ സുഖവാസ കേന്ദ്രത്തില്‍നിന്ന് ഇവര്‍ തിരിച്ചെത്തിയത്.
പ്രത്യേകാന്വേഷണ സംഘത്തില്‍ സി.ഐ. ജെ. മാത്യു, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. സന്ദീപ്, സുധീപ് കുമാര്‍ എന്നിവരെ കൂടാതെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ. ഉണ്ണിക്കൃഷ്ണന്‍, വനിതാ സി.പി.ഒ. സജിനി ദാസ് എന്നിവരുമാണ് ഉണ്ടായിരുന്നത്. വൈദ്യപരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications