വനപാലകസംഘത്തെ ആക്രമിച്ച കടുവ കൂട്ടിലായി; 13 വയസുള്ള കടുവയുടെ കണ്ണിനും പല്ലിനും പരിക്ക്
പുല്‍പ്പള്ളി: വയനാട്ടില്‍ വനപാലകസംഘത്തെ ആക്രമിച്ച കടുവ കൂട്ടിലായി. പിടിയിലായത് 13 വയസുള്ള കടുവ. കടുവക്ക് കണ്ണിനും പല്ലിനും പരുക്കുണ്ട്. കടുവയെ ചികിത്സക്കായി സംസ്ഥാനത്തെ ഏതെങ്കിലും മൃഗശാലയിലേക്ക് മാറ്റിയേക്കും. തൃശ്ശൂരോ, തിരുവനന്തപുരത്തേക്കോ മാറ്റാനാണ് സാധ്യത. ഇരുളം ചീയമ്പത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ഇപ്പോള്‍ ബത്തേരി ഫോറസ്റ്റ് ഓഫീസിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
വോട്ടഭ്യർത്ഥന പലവിധം... വിവാഹ മംഗളാശംസ ബാനറും വിടാതെ 'കോണി' !!! ഓരോ വോട്ടും കോണിക്കെന്ന്
ഞായറാഴ്ച ഫോറസ്റ്ററും വനപാലകരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വീണ്ടും കൂട് സ്ഥാപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കടുവ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റര്‍ ഷാജന്‍, വാച്ചര്‍മാരായ ആനപ്പന്തി കോളനി നിവാസികളായ ജയന്‍, രാജേഷ്, രാജന്‍, ബാലന്‍ എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റര്‍ ഷാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുളം ചീയമ്പത്ത് കടുവ കൂട്ടില്‍ കുടുങ്ങിയപ്പോള്‍
ഇന്നലെ പ്രദേശവാസിള്‍ ബത്തേരി-പുല്‍പ്പള്ളി പാതയില്‍ ചീയമ്പത്ത് രണ്ട് മണിക്കൂറോളം നേരം റോഡ് ഉപരോധിച്ചു. പ്രദേശത്ത് പശുവിനെയും, ഫാമിലെ പന്നികളെയും കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുന്നതിന് പിന്നാലെയാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കടുവയെ മയക്കുവെടി പിടികൂടാനുള്ള നടപടികളടക്കം വനംവകുപ്പ് ആരംഭിച്ചിരുന്നു.