കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി: കലക്ടർ വിളിച്ചു ചേർത്ത യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
കണ്ണുർ: കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. മുസ്ലിം ലീഗ് പ്രവർത്തകൻ്റെ ചോരപ്പാട് മായും മുൻപെ കലക്ടർ പ വിളിച്ചു ചേർത്ത സർവ്വകക്ഷി സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചത് ജില്ലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. പെരിങ്ങത്തൂരിൽ'മുസ് ലിം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ പൊട്ടിത്തെറിച്ച് രോഷം പ്രകടിപ്പിച്ചാണ് യു ഡി എഫ് നേതാക്കൾ ബഹിഷ്കരിച്ചത്.
മന്‍സൂറിന്റെ കൊലപാതകം: കണ്ണൂര്‍ ജില്ലയില്‍ ഭരണകൂടവും പോലീസും നിഷ്പക്ഷമല്ലെന്ന് മുസ്ലീം ലീഗ്
പ്രതികളെ പിടികൂടാതെ ഒളിച്ചുകളിക്കുന്ന പൊലിസ് തങ്ങളുടെ പ്രവർത്തകരുടെ തല അടിച്ചു പൊട്ടിക്കാൻ മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കളായ വി.കെ അബ്ദുൾ ഖാദർ മൗലവി, ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടി അബ്ദുൽ കരീംചേലേരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നേതാക്കളാണ് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് പൊലിസ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറിൽ നിന്നും ഇറങ്ങിയതിനു ശേഷം ഏറെ
വൈകാരികമായാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ഉമ്മയുടെയും ഉപ്പയുടെയും മുന്നിലിട്ടാണ് 21 വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയത്. മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് മുതല്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
മൻസൂറിന്‍റെ കൊലപാതക കേസില്‍ ഷിനോസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഷിനോസ്. ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല സഹോദരന്‍ മുഹ്സിനെയാണെന്നാണ് ഷിനോസ് പൊലീസിനോട് പറഞ്ഞത്. അതേസമയം പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് യുഡിഎഫിന്‍റെ പരാതി.ഇതിൽ പ്രതിഷേധിച്ചാണ് കണ്ണൂർ കലക്ടർ ടിവി സുഭാഷ് വിളിച്ചു ചേർത്ത സർവ്വകക്ഷി സമാധാനയോഗം യു.ഡി.എഫ് നേതാക്കൾ ബഹിഷ്കരിച്ചത്.പെരിങ്ങത്തുർ മേഖലയിൽ ബുധനാഴ്ച്ച രാത്രി മൻസൂറിൻ്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. സി പി എം ലോക്കൽ കമ്മിറ്റി ഓഫിസുകളും കടകളും വീടുകളും ഉൾപ്പെടെയുള്ളവ തകർത്തു.പാർട്ടി ഓഫിസുകൾക്ക് തിവയ്ക്കുന്നതിനിടെയാണ് കടകൾക്ക് തീപിടിച്ചത്.സി.പി.എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, പി.ഹരിന്ദ്രൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചത്.