ഹണി ട്രാപിൽ കുടുങ്ങിയത് പയ്യന്നൂർ സ്വദേശിയും; നഷ്ടമായത് 45 ലക്ഷം, പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്!
മാനന്തവാടി: ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിന് പിന്നില്‍ പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റ്. സംഘത്തിലുള്ളത് നാലോളം സ്ത്രീകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് അഞ്ചുപേരെയാണ്. തൊട്ടില്‍പ്പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് വീട്ടില്‍ അജ്മല്‍(33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പീടിക ഇടത്തിപൊയില്‍ വീട്ടില്‍ കെ കെ ഫാസില്‍(26), കുറ്റ്യാടി അടുക്കത്ത് കാക്കോട്ട് ചാലില്‍ അമ്പലക്കണ്ടി വീട്ടില്‍ കെ സി സുഹൈല്‍(29), കുറ്റ്യാടി അടുക്കത്ത് കിഴക്കേവീട്ടില്‍ കെ എം റഷീദ്(40), അടുക്കത്ത് നരയംകോട്ട് ബഷീര്‍(40) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
എന്നാല്‍ ഹണിട്രാപ്പ് സംഘത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി കുറ്റ്യാടി, നാദാപുരം ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കാസര്‍ഗോട് ചട്ടഞ്ചാലിലെ യുവവ്യാപാരിയെ സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണിയില്‍പെടുത്തി വയനാട് മാനന്തവാടിയിലെത്തിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി 15ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം പുറത്തായതോടെയാണ് ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയത്.
അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചു. ഹണിട്രാപ്പിന് പിന്നിലുള്ള സംഘം സമ്പന്നരായ ആളുകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഇവരുടെ കൂട്ടാളികളായ സ്ത്രീകള്‍ക്ക് നല്‍കാറാണ് പതിവ്. സ്ത്രീകള്‍ ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യും. പിന്നീട് തിരിച്ചുവിളിക്കുന്നവരുമായി സംസാരിച്ച് ബന്ധം സ്ഥാപിക്കും. ഒടുവില്‍ ഇവരോട് ഏതെങ്കിലുമൊരു സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും അവിടെ നിന്നും റാക്കറ്റിലെ സംഘമെത്തി വാഹനത്തില്‍ കയറ്റി ഇവര്‍ക്ക് ബന്ധമുള്ള ഹോട്ടല്‍മുറികളിലും, റിസോര്‍ട്ടുകളിലും എത്തിച്ച് റൂമെടുത്ത് നല്‍കും.
പിന്നീട് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ സ്ത്രീകള്‍ രഹസ്യമായി ചിത്രീകരിക്കും. കെണിയില്‍ വീണയാളുടെ എല്ലാവിവരങ്ങളും ഇവര്‍ ഇതിനകം തന്നെ ചോര്‍ത്തിയെടുക്കുയും ചെയ്യും. പിന്നീടാണ് മറ്റ് സംഘാംഗങ്ങളെ സ്ത്രീകള്‍ വിവരമറിയിക്കുക. ഇവര്‍ കൂട്ടത്തോടെയെത്തി കെണിയില്‍പ്പെട്ടയാളെ മര്‍ദ്ദിച്ച് അവശനാക്കി പണവും ആഭരണങ്ങളും കൈക്കലാക്കും. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും വീട്ടിലറിയിക്കുമെന്നും ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും. നിരവധി പേര്‍ ഇത്തരത്തില്‍ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
പലരും മാനഹാനി ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് വീണ്ടും ഹണിട്രാപ്പിന് സംഘത്തെ പ്രേരിപ്പിക്കുന്നത്. ചീമേനി, നാദാപുരം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ഈ സംഘത്തിന് മൂന്ന് വീടുകളുണ്ടെന്നും സൂചന ലഭിച്ചുകഴിഞ്ഞു. സംഘത്തിലെ പുരുഷന്മാര്‍ പലയിടത്ത് നിന്നും വിവാഹം കഴിച്ച സ്ത്രീകളെയാണ് ഹണിട്രാപ്പിന് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ജൂലൈ 16നാണ് കാസര്‍ഗോട്ടെ യുവവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകുന്നത്.
15 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീട് വ്യാപാരിയുടെ സുഹൃത്ത് ഒന്നര ലക്ഷം രൂപ നല്‍കിയായിരുന്നു യുവാവിനെ മോചിപ്പിച്ചത്. ഇത്തരത്തില്‍ പയ്യന്നൂരിലെ ഒരു പ്രമുഖനെ കെണിയില്‍പ്പെടുത്തി 45ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും പുറത്തുവന്നു. ഇങ്ങനെ ഒരുകോടിയോളം രൂപ തട്ടിയെ ടുത്തെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നുര്‍ പെരുമ്പ സ്വദേശിക്കായി പയ്യന്നൂര്‍, ചീമേനി ഭാഗങ്ങളിലായി പോലീസ് റെയ്ഡ് നടത്തി.