അപകടക്കെണിയൊരുക്കി മാനന്തവാടി-പേര്യ റോഡ്; രണ്ട് മാസത്തിനിടെ നടന്നത് പന്ത്രണ്ടിലധികം അപകടങ്ങള്‍; മരിച്ചത് രണ്ട് പേര്‍; വിനയാകുന്നത് സുരക്ഷാസംവിധാനങ്ങളുടെ അഭാവം
മാനന്തവാടി: നവീകരണം പൂര്‍ത്തിയായ മാനന്തവാടി-പേര്യ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളുടെ അഭാവവും, സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. മാനന്തവാടിയില്‍ നിന്നും തലശ്ശേരിക്ക് പോകാനുള്ള പ്രധാനപാതയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പന്ത്രണ്ടിലധികം അപകടങ്ങളാണ് ഈ റോഡിലുണ്ടായത്. രണ്ട് പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു.
എസ്ഡിപിഐ കുറ്റം ചെയ്താലും സിപിഎമ്മിനെ ശിക്ഷിക്കണം! അനിൽ അക്കരയ്ക്ക് എതിരെ എം സ്വരാജ്
ജൂലൈ 29ന് തിങ്കളാഴ്ച മാത്രം ഈ റോഡില്‍ മൂന്ന് അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം 26ന് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കുഴിനിലത്ത് വെച്ച് കൂട്ടിയിടിച്ച് 51 പേര്‍ക്കാണ് പരിക്കേറ്റത്. ഇതേ റോഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ വയലിലേക്ക് മറഞ്ഞിരുന്നു. 27ന് കണിയാരം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിക്കുകയും ചെയ്തു. ഈയപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ജൂലൈ ഒമ്പതിന് ഈ റോഡിലെ വരയാലില്‍ ലോറിയും കെ.എസ്. ആര്‍.ടി.സിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിക്കുകയും ചെയ്തു. ജൂലൈ 11ന് ഇതേ റോഡില്‍ പേര്യ 37ല്‍ കാര്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ കെ എസ് ആര്‍ ടി സി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച സംഭവം വരെ നീളുന്നതാണ് അപകട പരമ്പരകള്‍.
നവീകരണത്തോടെ കയറ്റിറക്കങ്ങള്‍ കുറച്ചത് വാഹനങ്ങളുടെ അമിത വേഗതക്ക് കാരണമായിട്ടുണ്ട്. വളവുകളും തിരിവുകളും നിറഞ്ഞ റോഡില്‍ എതിരെ വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ അടിയന്തരമായി റോഡില്‍ മധ്യരേഖയും, ആവശ്യമായ സ്ഥലങ്ങളില്‍ സീബ്രലൈനുകളും, സൂചന ബോര്‍ഡുകളും സ്ഥാപിക്കണമെന്നും റോഡരികിലെ കാട് നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.