കൈക്കൂലി ചോദിച്ചത് 3 ലക്ഷം; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ കയ്യോടെ പൊക്കി സിബി തോമസും സംഘവും
മാനന്തവാടി: വയനാട് കൈക്കൂലി കേസില്‍ അറസ്റ്റിലായ കേന്ദ്ര ജി എസ് ടി ഉദ്യോസ്ഥന്‍ പര്‍വീന്തര്‍ സിംഗ് ആവശ്യപ്പെട്ടത് 3 ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ തരാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമായിരുന്നെന്ന് വിജിലന്‍സ് ഡി വൈ എസ് പി സിബി തോമസ് പറഞ്ഞു. സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ പിടികൂടിയത്. വിജിലന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ കൈക്കൂലി കേസിൽ പിടിയിലാകുന്നത്.
'പരാതിക്കാരന്‍ പരാതി എഴുതി നല്‍കിയിരുന്നു. കേസ് അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു. ജി എസ് ടി ഉദ്യോഗസ്ഥന്‍ മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിക്കാരന്‍ ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് ഒരു ലക്ഷം രൂപയാണ് പരാതിക്കാരന്‍ കൊണ്ടുവന്നത്. 1.5 കോടി രൂപയുടെ പ്രവര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം ചെയ്തതെന്ന് പരാതിക്കാരന്‍ പറയുന്നു'

'എന്നാല്‍ ജി എസ് ടി ഉദ്യോഗസ്ഥന്‍ കണക്ക് നോക്കിയപ്പോള്‍ അത് രണ്ട് കോടിയുണ്ടെന്ന് പറയുന്നു. ഇതില്‍ ഒന്‍പത് ലക്ഷം രൂപ നികുതി അടക്കാന്‍ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ പറഞ്ഞത്. അത് വേണമെങ്കില്‍ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരന്‍ നേരത്തെ അടച്ചിരുന്നു' സിബി തോമസ് പറഞ്ഞു.
ഹരിയാന സ്വദേശിയായ പര്‍വീന്തര്‍ സിംഗ് സെന്‍ട്രല്‍ ടാക്സ് ആന്റ് എക്‌സൈസ് കല്‍പ്പറ്റ റെയ്ഞ്ച് സൂപ്രണ്ടാണ്. വയനാട് വിജിലന്‍സ് ഡി വൈ എസ് പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്കാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അതേസമയം, കൈക്കൂലി വാങ്ങവെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഓവര്‍സീയര്‍ വിജിലന്‍സ് പിടിയിലായി. എറണാകുളം ജില്ലയില്‍ കെ എസ് ഇ ബി കൂത്താട്ടുകുളം സെക്ഷന്‍ ഓഫീസില്‍ ഓവര്‍സീയര്‍ ആയ അബ്ദുള്‍ ജബ്ബാര്‍ ആണ് 3000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സിന്റെ പിടിയിലായത്.
എറണകുളം ജില്ലയിലെ കൂത്താട്ടുകുളം മാറിക സ്വദേശിയായ പരാതിക്കാരന്‍, പരാതിക്കാരന്റെ അമ്മയുടെ പേരില്‍ പാലക്കുഴ പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത് പണിത വീട്ടിലേക്ക് എടുത്തിരുന്ന താല്‍ക്കാലിക കഷക്ഷന്‍ ഡൊമസ്റ്റിക് കണക്ഷനാക്കി മാറ്റുന്നതിന് കഴിഞ്ഞ മാസം 25-ാം തീയതി കെ എസ് ഇ ബി കൂത്താട്ടുകുളം സെക്ഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഓവര്‍സീയര്‍ അബ്ദുള്‍ ജബ്ബാര്‍ ഇക്കഴിഞ്ഞ 3-ാം തീയതി സ്ഥല പരിശോധന നടത്തി സ്വിച്ച് ബോര്‍ഡുകളുടെ എണ്ണം കൂടുതലാണെന്നും, എല്ലാറ്റിനും കൂടി 50,000 രൂപ ഫൈന്‍ അടക്കേണ്ടി വരുമെന്ന് പറയുകയും,ആയത് ഒഴിവാക്കുന്നതിനായി 3000 രൂപ കൈക്കൂലി വേണമെന്നും പറഞ്ഞു.
പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ്, മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കൂത്താട്ടുകുളത്തു വച്ച് 3000 രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications