വയനാട്ടിൽ മദ്യം കഴിച്ച് 3 പേര്‍ മരിച്ച സംഭവം: മദ്യത്തില്‍ കലര്‍ത്തിയത് പൊട്ടാസ്യം സയനൈഡ്!
മാനന്തവാടി: വയനാടിനെ നടുക്കിയ മദ്യദുരന്തത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. മദ്യത്തില്‍ കലര്‍ത്തിയ പൊട്ടാസ്യം സയനൈഡാണ് മൂന്ന് പേരുടെയും മരണത്തിനിടയാക്കിയതെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച പരിശോധനക്ക് അയച്ച മദ്യത്തിന്റെ പരിശോധനാ ഫലം കോഴിക്കോട് റീജിയണല്‍ അനലിറ്റിക് ലാബ് അധികൃതര്‍ പൊലീസിന് കൈമാറിയതോടെയാണ് മരണകാരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് ബുധനാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെ മരിച്ചത്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മാരകവിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂവരും കഴിച്ച മദ്യത്തിന്റെ പരിശോധനാഫലം കൂടി പുറത്തുവരുന്നത്. ഇതോടെ പൊട്ടാസ്യം സയനൈഡാണ് മരണകാരണമെന്ന് വ്യക്തമാകുകയായിരുന്നു.
സയനൈഡ് കലർന്ന മദ്യം
പ്രസാദിനേയും പ്രമോദിനേയും ജില്ലാ ആസ്പത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും മദ്യത്തില്‍ കലര്‍ന്നത് സയനൈഡാണെന്ന സൂചന നല്‍കിയിരുന്നു. മരിച്ച മൂന്നുപേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായതിനാലും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ ഭാഗമായി വരുന്നതിനാലും പൊലീസ് അന്വേഷണം എസ് എം എസിന് കൈമാറിയിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നുവന്നിരുന്നത്.
അറസ്റ്റ് ഉടൻ
നിലവില്‍ എസ് എം എസ് (സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്) ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഇന്നലെ വെള്ളമുണ്ടയിലെ തിഗിനായിയുടെ വീടും പരിസരവും സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയലുള്ളവരുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് മരണം നടന്നയുടന്‍ തന്നെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാനന്തവാടി സ്വദേശി സജിത്ത് പഴശി, പാലത്തിങ്കല്‍ സന്തോഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം ഇങ്ങനെ
ചരട് മന്ത്രിച്ച് നല്‍കാറുള്ള തിഗ്നായിക്ക് മകള്‍ക്ക് ചരട് ജപിച്ച് നല്‍കിയതിനുള്ള ഉപഹാരമായി സജിത്ത് മദ്യം നല്‍കിയിരുന്നു. ഈ മദ്യത്തിലാണ് പൊട്ടാസ്യം സയനൈഡുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. തിഗ്നായി മദ്യം കഴിച്ചയുടന്‍ തന്നെ കുഴഞ്ഞുവീഴുകയും തരുവണയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന നിഗമനത്തില്‍ ജില്ലാ ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. തുടര്‍ന്നാണ് രാത്രിയോടെ കുപ്പിയില്‍ അവശേഷിച്ച മദ്യം തിഗ്നായിയുടെ മകന്‍ പ്രമോദും, ബന്ധുവായ പ്രസാദും ചേര്‍ന്ന് കഴിക്കുന്നത്. ഇരുവരും കുഴഞ്ഞുവീഴുകയും പ്രമോദ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും, പ്രസാദ് അവിടെയെത്തിയ ശേഷവും മരിക്കുകയായിരുന്നു.
മദ്യത്തില്‍ മാരക വിഷാംശം
ഇതോടെയാണ് തിഗ്നായിയുടെ മരണവും മദ്യം കഴിച്ചത് കൊണ്ടാണെന്ന സംശയമുയരുന്നത്. യുവാവ് നല്‍കിയ മദ്യത്തില്‍ മാരക വിഷാംശമുണ്ടായിരുന്നുവെന്ന് പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുകയും ചെയ്തു. യുവാവിന് മദ്യം നല്‍കിയത് മാനന്തവാടി ടൗണില്‍ സ്വര്‍ണാഭരണ തൊഴിലാളിയും, ആറാട്ടുതറ സ്വദേശിയുമായ മറ്റൊരു യുവാവായിരുന്നു. 2014-ല്‍ തിഗ്നായിക്ക് മദ്യം നല്‍കിയ യുവാവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അന്ന് മരിച്ച യുവാവിന്റെ സഹോദരീ ഭര്‍ത്താവാണ് മദ്യം എത്തിച്ചുനല്‍കിയത്.
കൊലയ്ക്ക് പിന്നിൽ
അളിയന്റെ ആത്മഹത്യക്ക് പ്രതികാരമെന്നോണമെന്ന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. കേരളത്തില്‍ വില്‍പ്പനയില്ലാത്ത മദ്യം സന്തോഷ് കോയമ്പത്തൂരിലുള്ള സുഹൃത്തില്‍നിന്നുമാണ് വാങ്ങിയത്. ഇതില്‍ പിന്നീട് വിഷം കലര്‍ത്തുകയായിരുന്നു. മദ്യപാനശീലമില്ലാത്ത സജിത്ത് ഈ മദ്യം തിഗ്നായിക്ക് നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരും മരിച്ചയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിഗ്നായി മരിക്കാന്‍ കാരണം യുവാവ് കൊണ്ടുവന്ന് നല്‍കിയ മദ്യം കഴിച്ചതാണെന്ന് ചെറുമകന്‍ ശരണ്‍ജിത്ത് പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.