മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട: 37 ലക്ഷം രൂപയുമായി രണ്ട് കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വയനാട്ടിലെ മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണം പിടികൂടി. 37 ലക്ഷം രൂപയുമായി രണ്ടു പേർ അറസ്റ്റിൽ. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ലോറിയില്‍ ഒളിപ്പിച്ച് രേഖകളില്ലാതെ കടത്തിയ മുപ്പത്തിയേഴ് ലക്ഷം രൂപയാണ് മുത്തങ്ങ ചെക്പോസ്റ്റില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്.
ബിജെപിക്ക് അടിപതറാത്ത വിദിഷ.... ഇത്തവണ സുഷമയില്ല, കാറ്റ് മാറി വീശുമോ?
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്ദമംഗലം പടന്നിലം സ്വദേശികളായ കുമ്മങ്ങോട്ട് വീട്ടിൽ മുഹമ്മദ് നവാസ്, പുളക്കമാണ്ണില് വീട്ടില്‍ മുഹമ്മദ് ഷിക്കില് എന്നിവരാണ് അറസ്റ്റിലായത്.കുഴല്‍പ്പണം കടത്തിയ കെഎല്‍ 58 ഇ 9023 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയും ക്സ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറുടെ കാബിന് മുകളിലെ കാരിയറില്‍ ടാര്‍പ്പായക്കുള്ളില്‍ കാര്‍ബോഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
മുത്തങ്ങ ചെക്പോസ്റ്റില്‍ ഈ മാസം നടക്കുന്ന രണ്ടാമത്തെ കുഴല്‍പ്പണവേട്ടയാണിത്. ഫെബ്രുവരി 12ന് പത്തൊമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു. വയനാട്ടിലെ മറ്റൊരു ചെക്കു പോസ്റ്റായ തോൽപ്പെട്ടിയിൽ ഒരു കോടിയിലേറെ കുഴൽപ്പണം പിടികൂടിയിട്ടും അധികമായിട്ടില്ല. ഈ മൂന്ന് കേസുകളിലും പിടിയിലായത് കോഴിക്കോട് ജില്ലക്കാരായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.വി ഏലിയാസ്, വി അബ്ദുള്‍ സലീം, എ.സി പ്രജീഷ്, സി.കെ.രഞ്ജിത് എന്നിവരുമുണ്ടായിരുന്നു.പ്രതികളേയും വാഹനവും കുഴല്‍പ്പണവും തുടര്‍ നടപടികള്‍ക്കായി ബത്തേരി പോലീസിന് കൈമാറി.