ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാം ഘട്ടം പൂർത്തിയായി; ജില്ലയില്‍ പരീക്ഷ എഴുതിയത് 3179 പേർ!
കല്‍പ്പറ്റ: ആദിവാസി സാക്ഷരതാ നിരക്ക് ഉയര്‍ത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആദിവാസി സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. ജില്ലയില്‍ 3179 പേരാണ് ഞായറാഴ്ച പരീക്ഷ എഴുതിയത്. 589പുരുഷന്‍മാരും, 2590 സ്ത്രീകളും പരീക്ഷ എഴുതിയവരിൽ ഉൾപ്പെടുന്നു. ഇരുന്നൂറ് കോളനികളിലാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്.
കല്‍പ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിലെ 92 വയസ്സുള്ള വെള്ളച്ചി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഓണി വയല്‍ കോളനിയിലെ 85-വയസ്സുള്ള ചീരു, മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് കോളനിയിലെ 85 വയസ്സുള്ള കെമ്പി എന്നിവരാണ് പ്രായം കൂടിയ പഠിതാക്കള്‍. ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ ചുള്ളി മൂല കോളനിയിലെ എടപ്പെട്ടി എല്‍.പി.സ്‌ക്കൂളില്‍ ചോദ്യപേപ്പര്‍ നല്‍കി കൊണ്ട് സി.കെ.ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

ആദിവാസി സാക്ഷരത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 283 കോളനികളിലായി 758 പുരുഷന്‍മാരും 3551 സ്ത്രീകളുമുള്‍പ്പെടെ സാക്ഷരരായത് 4309 പേരാണ്. ആദിവാസി സാക്ഷരത സമിതികള്‍, പഞ്ചായത്ത്, ജില്ലാ സമിതികള്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് പദ്ധതി നടത്തിപ്പിനായി ഒരുക്കിയത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ക്ലാസ്സ് നടത്തിപ്പിന് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു.
ഡയറ്റിന്റെ നേതൃത്വത്തില്‍ സാക്ഷരത പ്രേരക്മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. പഠിതാക്കള്‍ക്ക് ബുക്ക്, പുസ്തകം, പേന, തുടങ്ങി പഠനോപകരണങ്ങള്‍, റോള്‍ ബോര്‍ഡ്, നെയിം ബോര്‍ഡ് തുടങ്ങിയവ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. അതേ കോളനിയിലെ ആദിവാസി വിഭാഗങ്ങളിലുള്ള പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്നത്. സാക്ഷരത തുല്യത ക്ലാസ്സ് നയിക്കല്‍, സാമൂഹ്യ സാക്ഷരത പരിപാടി സംഘാടനം, ബോധവല്‍ക്കരണം തുടങ്ങിയവ ഇവര്‍ ഏറ്റെടുത്താണ് നടപ്പിലാക്കിയത്. ആദിവാസി മേഖലകളിൽ നിന്നും പ്രായഭേദമെന്യേ മികച്ച പ്രതികരണമാണ് സാക്ഷരതാ പദ്ധതിക്ക് ലഭിച്ചത്.












Click it and Unblock the Notifications