വിധി കനിഞ്ഞില്ല; മാനന്തവാടിയിൽ ഒഴുക്കില്‍പെട്ട് കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: വയനാടിന്റെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന വിരാമം. മാനന്തവാടി താലൂക്കിലെ പേര്യ വരയാലില്‍ തോട്ടില്‍ കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പേര്യ 38-ല്‍ ജൂലൈ 13ന് വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയില്‍ പോയി മടങ്ങും വഴിയാണ് തയ്യുള്ളതില്‍ അയ്യുബിന്റെ മകന്‍ അജ്മലിനെ (ഏഴ്) കാണാതാവുന്നത്. തോടിന്റെ കരയില്‍ നിന്നും അജ്മലിന്റെ തൊപ്പിയും ചെരുപ്പും കണ്ടെത്തിയതോടെയാണ് ഒഴുക്കില്‍പ്പെട്ടതായി സംശയമുയര്‍ന്നത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, പോലീസ്, നേവി, തുര്‍ക്കി ജീവന്‍രക്ഷാസമിതി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൂന്ന് ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ തന്നെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും കനത്തമഴയും പുഴയിലെ ഒഴുക്കുംമൂലം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇതോടെ തിരച്ചിലിനായി ജില്ലാ ഭരണകൂടം നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടുകയായിരുന്നു. പ്രതികൂല കാലവാവസ്ഥ കാരണം ഇടക്കെല്ലാം തിരച്ചില്‍ തടസപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു.
മരിച്ച അജ്മല്‍
കനത്ത കുത്തൊഴുക്കുള്ളതിനാല്‍ തോട്ടില്‍ പരിശോധന ബുദ്ധിമുട്ടായതിനെ തുടര്‍ന്നായിരുന്നു നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയത്. എഡിഎം കെ എം രാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ പി മേഴ്സി, കെ ജയപ്രകാശ് തഹസില്‍ദാര്‍ എന്‍ ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തുവരികയായിരുന്നു. വരയാല്‍ എസ് എം എന്‍ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മാനന്തവാടി ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്.റസീന, സഹോദരന്‍ നിഹാല്‍.