ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മാനന്തവാടി: തലപ്പുഴ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തലപ്പുഴ ശാലിനിവാസില്‍ അനില്‍കുമാറി(48)ന്റെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.പിഎം നേതാവായ പി വാസു ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചു. സിപിഎം മാനന്തവാടി ഏരിയകമ്മറ്റി മെമ്പറും സി.ഐ.ടി.യു നേതാവുമാണ് വാസു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സമഗ്രഅന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണ മെന്നാവിശ്യപ്പെട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ മന്ത്രിക്ക് കത്ത് നല്‍കിയതായി ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചു; മന്ത്രിസഭയുടെ അംഗീകാരം, മിനിമം ചാർജ് 25 ഉം 170ഉം!
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സി പി എം ജില്ലാസെക്രട്ടറിയേറ്റ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പി വാസു ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ബാങ്കിലെത്തിയ വാസു സെക്രട്ടറിക്ക് പ്രസിഡണ്ട് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും രാജിവെച്ച് കൊണ്ടുള്ള കത്ത് നല്‍കുകയായിരുന്നു.
അടിയന്തിര ഭരണ സമിതി ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി സ്വീകരിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എം.സി.ചന്ദ്രനെ ഏല്‍പ്പിച്ചു. ബാങ്ക് ജീവനക്കാരനും സി.പി.എം തലപ്പുഴ 44-ാം മൈല്‍ ബ്രാഞ്ച് കമ്മറ്റി അംഗവുമായ അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംയുക്ത ആക്ഷന്‍കമ്മിറ്റി രൂപീകരിക്കുകയും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നുവരികയുമാണ്. സി പി എം നേതാക്കള്‍ തന്നെ ആക്ഷന്‍കമ്മിറ്റിയുടെ തലപ്പത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിരുന്നു.
സി.പി.എമ്മിനെ കൂടാതെ സി പി ഐയില്‍ നിന്നും അനില്‍കുമാറിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നതോടെ വാസുവിനെതിരെ നടപടിയില്ലാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് ജില്ലാനേതൃത്വം എത്തുകയായിരുന്നു. ചൊവ്വാഴ്ച സി പി എം ജില്ലാ സെക്രട്ടറി പിഗഗാറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സി.പിഎം മാനന്തവാടി ഏരിയ കമ്മറ്റി ചേര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ ബിന്ദുവില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
ബാങ്കിലെ സി.സി.ടി.വി.ദൃശ്യങ്ങളുടെ കോപ്പിയും പോലീസ് പരിശോധനക്കായി ശേഖരിച്ചു. ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ആത്മഹത്യാ കുറിപ്പ് പോലീസിന് കൈമാറാനും കോടതി ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പോലീസ് കോടതിയിലെത്തി കത്ത് ഏറ്റുവാങ്ങും. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനായിരിക്കും പൊലീസ് ശ്രമം