മോദി സർക്കാരിനെ താഴെ ഇറക്കാൻ ഒറ്റക്കെട്ടാകണം; പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് ബിനോയ് വിശ്വം...
കല്‍പ്പറ്റ: 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പറ്റുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളകതെന്നും, നേതാക്കന്മാരുടെയോ പാര്‍ട്ടിയുടെയോ വലുപ്പചെറുപ്പം നോക്കാതെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണമെന്ന് എം പിയും മുന്‍മന്ത്രിയുമായി ബിനോയി വിശ്വം. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പിയുടെ ജനവിരുദ്ധമായ നിലപാടുകളും രാഷ്ട്രീയ കാപട്യങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും നല്ലദിനങ്ങളും, ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങളുമാണ് കഴിഞ്ഞ നാലരവര്‍ഷക്കാലത്തുണ്ടായത്. മോദിഭരണം സമ്പൂര്‍ണ പരാജയമായിരുന്നു. തിരഞ്ഞെടുപ്പ് നടന്നതും, നടക്കാനിരിക്കുന്നതുമായ നാല് സംസ്ഥാനങ്ങളുടെ ഫലം വന്നാല്‍ അത് 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചൂണ്ടുവിരല്‍ ആകും. നയാപൈസ മാത്രം എണ്ണയ്ക്ക് വിലകുറച്ച് തരികിട പരിപാടികളുമായാണ് ഇപ്പോള്‍ ബി.ജെ.പി. ഇറങ്ങിയിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ആളുകള്‍ പ്രാഥമിക സൗകര്യമായ കക്കൂസ് പോലും ഇല്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ പണഅപഹരണത്തിന് മാത്രമാണ് ബി ജെ പി നേതൃത്വം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ടായ മുന്നേറ്റമാണ് അനിവാര്യം. ഈ മുന്നേറ്റം ശക്തിപ്പെടുത്താന്‍ സിപിഐ അതിന്റേതായ പങ്കുവഹിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ പ്രതിപക്ഷ ഏകോപനവും ഐക്യവും ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സി.പി.ഐ.യും സിപിഐഎമ്മും ഇതിന്റെ ഭാഗമായി താഴെ തട്ടില്‍ ക്യാമ്പെയിന്‍ ആരംഭിച്ചുകഴിഞ്ഞു.
ബിജെപിയെ താഴെയിറക്കാന്‍ മുന്നിട്ടുനില്‍ക്കേണ്ട കോണ്‍ഗ്രസാകട്ടെ കേരളത്തില്‍ രാഹുല്‍ഗാന്ധിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. വര്‍ഗ്ഗീയതയില്‍ അവര്‍ ബിജെപിയോട് മത്സരിക്കുകയാണ്. അത് കോണ്‍ഗ്രസ്സിന് വലിയ നഷ്ടമുണ്ടാക്കും. നെഹ്റു ഹിറ്റ്ലര്‍ക്കയച്ചതെന്ന പേരില്‍ ബിജെപി കള്ളക്കത്ത് പ്രചരിപ്പിച്ചിട്ടുപോലും അതിനെയൊന്ന് പ്രതിരോധിക്കാനോ വ്യാജ രാഷ്ട്രീയത്തിനെതിരെ പോരാടാനോ കോണ്‍ഗ്രസില്‍ ഒരു നേതാവുപോലും ഉണ്ടായില്ല. താനാണ് ബിജെപി പ്രചരിപ്പിക്കുന്ന നെഹ്റുവിന്റെ കള്ളക്കത്തിനെതിരെ ആദ്യമായി പ്രതികരിച്ച ജനപ്രതിനിധിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റുകാരെ രാഷ്ട്രീയമായി എതിര്‍ക്കുക എന്ന നിലപാടുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്. ഈ ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണ് അവര്‍ ശബരിമലയെ ആയുധമാക്കുന്നത്. ഇടതുപക്ഷം ഒരിക്കലും വിശ്വാസങ്ങളെ അധികാരത്തിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. ഒരു അജണ്ടയും കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. വടക്ക് ശ്രീരാമനും തെക്ക് ശ്രീ അയ്യപ്പനും എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പ്രചാരകന്മാരായി ദൈവങ്ങളെ ചിത്രീകരിക്കുന്നവരാണ് അധികാരത്തിനുവേണ്ടി കൊതിക്കുന്നത്. ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തലാണ് ഇവരുടെ പരിപാടി. അതിന് ഭാവിയില്‍ ബിജെപി വിശ്വാസികളോട് മാപ്പിരക്കേണ്ടിവരുമെന്നും ബിനോയിവിശ്വം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിപ്രകാരമുള്ള ബാധ്യത നിറവേറ്റല്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ബി.ജെ.പി.യെപോലെ മലക്കം മറയുന്ന നിലപാടല്ല ഇത്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിനാല്‍ ഇന്ന് ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ പിടച്ചിലിലാണ്. അവര്‍ക്ക് ജനാധിപത്യ മൂല്യങ്ങളില്ല. വിശ്വാസങ്ങളും ദൈവങ്ങളും അധികാരത്തിലെത്താനുള്ള കരുക്കള്‍ മാത്രമാണെന്നും ബിനോയിവിശ്വം കൂട്ടിച്ചേര്‍ത്തു. വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര, വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജ എന്നിവരും മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിച്ചു.