രാഹുല്‍ ഗാന്ധിക്ക് കല്പറ്റയില്‍ വീട് അനുവദിക്കണം; നഗരസഭയ്ക്ക് ബിജെപി യുടെ അപേക്ഷ
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ താൻ കടന്നുവന്ന വഴികളെ കുറിച്ച് പറയുമ്പോഴായിരുന്നു അദ്ദേഹം സ്വന്തമായി വീട് ഇല്ലെന്ന് പറഞ്ഞത്.

കല്പറ്റ: രാഹുൽഗാന്ധി എം.പി.ക്ക് വീട് നൽകണമെന്ന അപേക്ഷയുമായി ബി.ജെ.പി. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസ്സായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പരിഹസാത്തിന് പിന്നാലെയാണ് രാഹുലിന് വീട് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അപേക്ഷ.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയുടെ സിരാകേമായ കല്പറ്റയിൽ രാഹുൽഗാന്ധിക്ക് വീടും സ്ഥലവും യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കല്പറ്റ നഗരസഭാ സെക്രട്ടറിക്ക് ബി.ജെ.പി. ജില്ലാധ്യക്ഷൻ കെ.പി. മധു അപേക്ഷനൽകി. കെ. സദാനന്ദൻ, മുകുന്ദൻ പള്ളിയറ, എം.കെ. ഗ്രീഷിത്ത് അമ്പാടി എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ താൻ കടന്നുവന്ന വഴികളെ കുറിച്ച് പറയുമ്പോഴായിരുന്നു അദ്ദേഹം സ്വന്തമായി വീട് ഇല്ലെന്ന് പറഞ്ഞത്. 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും ആണ് സംസാരത്തിനിടെ രാഹുൽ പറഞ്ഞത്. അലഹാബാദിലെ കുടുംബ വീട് തങ്ങളുടേതല്ലെന്നും ഇപ്പോൾ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണെന്നും എന്നാൽ അത് തന്റേതല്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുൽ 1997ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാല് അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ അനിശ്ചിതത്വമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം രാഹുലിന്റെ തുറന്നുപറച്ചിലിനെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പത്ര രംഗത്തെത്തിയിരുന്നു. തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു പത്രയുടെ പറഞ്ഞത്. 52 വയസ് കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സ്വന്തം ചുമതലകളെ കുറിച്ച് ബോധവാനാകുന്നത്. പാർട്ടിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം അദ്ദേഹം തന്റെ ചുമതലകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗാന്ധി കുടുംബാംഗങ്ങളെയും പോലെ നിങ്ങളുടെതും ആരോടും ഉത്തരവാദിത്തമില്ലാത്ത അധികാരമാണെന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഞങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാർ അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ മനസിലാക്കിയ കാര്യങ്ങളെ കുറിച്ച് ബോധം വരാൻ നിങ്ങൾക്ക് 52 വർഷമെടുത്തു. സർക്കാരിന്റെ വീടുകളെല്ലാം സ്വന്തമെന്നാണ് നിങ്ങൾ ധരിച്ചിരുന്നത്. ഇതിനെ ഇംഗ്ലീഷിൽ പറയുന്നത് അവകാശബോധമെന്നാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications