അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് പരിസമാപ്തി; ചക്കയുടെ ഗവേഷണ കേന്ദ്രം അനിവാര്യമെന്ന് ശ്രീപദെ
അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ജൂലൈ ഒമ്പത് മുതല്‍ അമ്പലവയല്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് പരിസമാപ്തി. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന മേളയില്‍ ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സമാപനദിവസവും ശ്രദ്ധേയമായത് ശില്‍പ്പശാലകള്‍ തന്നെയായിരുന്നു. ചക്കയുടെ മേഖല സമഗ്രമായി വികസിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ജാക്ക് ഫ്രൂട്ട് അമ്പാസിഡറുമായ ശ്രീപദ്രേ പറഞ്ഞു.
സമാപനദിവസം നടത്ത സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍, ഗുണമേന്മ, പാക്കിങ്, ആരോഗ്യം - പോഷക സമ്പന്ന പഠനം, സംരംഭകത്വം വികസിപ്പിക്കല്‍, അവബോധം ഉണ്ടാക്കല്‍, ജീന്‍പൂള്‍, എന്നിവയ്ക്ക് ഗവേഷണകേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചക്ക ഒരു വിഷരഹിത ഉല്പന്നമാണ്. ശ്രീലങ്കയില്‍ സ്ത്രീകള്‍ ഗര്‍ഭകാലത്ത് ചക്ക പ്രധാന ഔഷധമായും ഭക്ഷണമായും ഉപയോഗിക്കുന്നു. ചക്കക്കുരുവിന്റെ ഔഷധ മൂല്യം തിരിച്ചറിഞ്ഞ് അതുപയോഗപ്പെടുത്താന്‍ സാധിക്കണം. വിയറ്റ്‌നാം ഇക്കാര്യത്തില്‍ വളരെ മുന്നോട്ടു പോയിട്ടുണ്ട്. ലോകമെമ്പാടും ഇപ്പോള്‍ ചക്കക്ക് ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ചക്കയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സ്‌കൂള്‍ തലം മുതല്‍ പ്രോത്സാഹനം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. ചക്കക്ക് മികച്ച വിപണന സാധ്യത ഒരുക്കുന്നതിന് ക്ഷീര സംഘങ്ങളുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ: നാരായണ ഗൗഡ അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ അന്താരാഷ്ട്ര ചക്കമഹോത്സവത്തില്‍ ചക്ക വരവ്, പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, ഗോത്രസംഗമം, ചക്ക സംസ്‌കരണത്തിലും ഉല്‍പ്പന്ന നിര്‍മ്മാണത്തിലും വനിതകള്‍ക്ക് സൗജന്യപരിശീലനം എന്നിവയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കര്‍ണാടക കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.നാരായണ ഗൗഡ. രാജ്യത്ത് ചക്ക ഉല്‍പാദനത്തില്‍ കേരളം വളരെയേറെ മുന്നിലാണെങ്കിലും ഉല്‍പാദിപ്പിക്കുന്നതിന്റെ പകുതിയിലധികവും നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ജില്ലകളില്‍ വിപണന കേന്ദ്രങ്ങളില്ലാത്തതാണ്.
കര്‍ഷകര്‍ക്ക് ചക്ക ചന്തകളില്‍ കൊണ്ടുപോയി വില്‍ക്കുന്നതിലൂടെ ഉല്‍പാദന ചെലവിന്റെ പകുതി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകരെ ഉല്‍പാദനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതു കൊണ്ട് ഗ്രാമങ്ങളിലെ പാല്‍ സൊസൈറ്റികളെ ഉള്‍പ്പെടുത്തി ആഴ്ച്ചയില്‍ രണ്ട് തവണ കര്‍ഷകരില്‍ നിന്ന് ചക്ക സ്വീകരിക്കുകയും ജില്ലകള്‍ തോറുമുള്ള വ്യവസായ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ കര്‍ഷകരുടെ ചെലവ് കുറയുന്നു. പ്ലാവിനെയും ചക്കയെയും പ്രധാന വരുമാന സ്രോതസ്സായി കാണാന്‍ പുതിയ നടപടി വന്നാല്‍ സഹായമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് അധ്യക്ഷയായിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ ചെറുവയല്‍ രാമന്‍ പുരസ്‌ക്കാര വിതരണം നടത്തി.