അമിതാഷായ്‌ക്കെതിരെ മുഖ്യമന്ത്രി; പാക്പരാമര്‍ശനം വര്‍ഗീയ വിഷം തുപ്പുന്നതെന്ന് പിണറായി വിജയന്‍
കല്‍പ്പറ്റ: അമിത്ഷായുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത്ഷാക്ക് വയനാടിന്റെ ചരിത്രമറിയില്ല, ബ്രീട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്ക് അറിയണമെങ്കില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുള്ള ചരിത്രം വേണമെന്നും പിണറായി തുറന്നടിച്ചു. പഴശിരാജയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന പോരാട്ടത്തില്‍ അണിനിരന്നത് വയനാട്ടിലെ കുറിച്യപ്പടയാണെന്ന് ആര്‍ക്കാണ് അറിയാത്തത്.
ബിജെപി സ്ഥാനാര്‍ഥി ജയിലിന് പുറത്തേക്ക്; ഉപാധിയോടെ ജാമ്യം, കോഴിക്കോട് പ്രചാരണം ശക്തമാക്കും
ഒരു നാടിനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബദല്‍നയത്തോടെയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ഇപ്പോള്‍ അത്തരത്തിലൊരു സര്‍ക്കാരുള്ളത് കേരളത്തില്‍ മാത്രമാണ്. മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ബി ജെ പിക്കും കോണ്‍ഗ്രസിനുമുള്ളത് ഒരേ നയമാണ്. 2009 മുതല്‍ 2014 വരെയുള്ള ഭരണത്തിന്റെ തുടര്‍ച്ചയായിരുന്നു 2014 മുതല്‍ 2019 വരെയുള്ള ബി ജെ പി സര്‍ക്കാരിന്റേത്. തൊഴിലാളിവിരുദ്ധ നയങ്ങളുടെ കാര്യത്തിലാണെങ്കില്‍ 2014-ല്‍ എവിടെ അവസാനിച്ചുവോ അവിടെ തന്നെ നില്‍ക്കുന്നതാണ് കണ്ടത്.
ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെല്ലാം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. നിയമപ്രകാരം നേടിയെടുത്ത അവകാശങ്ങളെല്ലാം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിച്ചു. യു പി എ, എന്‍ ഡി എ സര്‍ക്കാരുടെ കാലത്ത് രാജ്യത്ത് വലിയ തോതില്‍ അതിക്രമങ്ങളാണുണ്ടായത്. പട്ടികജാതി വിഭാഗക്കാരുടെ നേരെയുള്ള ആക്രമണം കുറച്ചുകൂടി കനത്തു. ആദിവാസി ഭൂമി കോര്‍പറേറ്റുകള്‍ക്ക് നല്‍കാനുള്ള നടപടികളാണുണ്ടായത്. രണ്ട് കൂട്ടരും തമ്മില്‍ വ്യത്യാസമില്ല. മസാലബോണ്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേനയാണ് ഇത് നടപ്പിലായത്. കനേഡിയന്‍ കമ്പനി ഫണ്ട് നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ഇത് കേരളത്തിന്റെ വിശ്വാസ്യത മനസിലാക്കിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ കെ ശൈലജ, വി എസ് സുനില്‍കുമാര്‍, എം എം മണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.