ഒരു വര്‍ഷത്തിനിടെ ചൈല്‍ഡ്ലൈനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 898 കേസുകള്‍; വയനാട്ടിനെ ബാലസൗഹൃദ ജില്ലയാക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു
കല്‍പ്പറ്റ: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷം കഴിയുംതോറും വര്‍ധിച്ചുവരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നെയാണ് ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലെത്തുന്ന പരാതികളുടെ എണ്ണത്തിലും വന്വര്ധനവുണ്ടാകുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്.
ആന്ധ്രയിലെ തന്ത്രം ഇനി പശ്ചിമ ബംഗാളിലും... മമതയ്ക്ക് ശക്തി പകരാൻ പ്രശാന്ത് കിഷോർ!!
2018 ഏപ്രില്‍ മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 898 കേസുകളാണ് ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പുള്ള സാമ്പത്തികവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 618 കേസുകളായിരുന്നു. 280 കേസുകളുടെ വര്‍ധനവാണ് ഒരു വര്‍ഷത്തിനിടെയുണ്ടായിരിക്കുന്നത്.
ഭാരത സര്‍ക്കാര്‍-വനിതാ ശിശു വികസന മന്ത്രാലയത്തിന്റെയും, സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ചൈല്ഡ്ലൈന്, മറ്റ് വകുപ്പുകളും, ഏജന്‍സികളും, സന്നദ്ധ സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. 1098 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയാണ് കുട്ടികളുടെ പരാതികള്‍ കേന്ദ്രത്തിലെത്തുന്നത്.
നിലവില്‍ ജില്ലാ ഭരണകൂടം, തദ്ദേശ ഭരണസ്ഥാപങ്ങള്, സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ബാലസൗഹൃദ ജില്ലയെന്ന ലക്ഷ്യം നേടുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ് വയനാട് ചൈല്ഡ്ലൈന് കേന്ദ്രം. കുട്ടികള്‍ അനുഭവിക്കുന്ന പീഡനം, ചൂഷണം, മാനസികപ്രശ്നങ്ങള്‍, കുടുംബപരമായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും നിയമപരമായ ഇടപെടല്‍ നടത്തുന്നതിനുമാണ് സാധാരണയായി കുട്ടികളോ അവര്‍ക്കുവേണ്ടി മുതിര്‍ന്നവരോ ചൈല്‍ഡ്ലൈനില്‍ സേവത്തിനായി ബന്ധപ്പെടാറുള്ളത്.
ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാറാണ് പതിവ്. വൈദ്യസഹായം, പുനരധിവാസം, കൗണ്‍സലിംഗ്, കാണാതാകുന്ന കുട്ടികള്‍, സ്കൂളില്‍ നിന്നു കൊഴിഞ്ഞുപോകുന്നവര്‍, ലൈംഗീക പീഡനം, ചൂഷണം, ഉപദ്രവം, ബാലവിവാഹം, ശാരീരിക പീഢനം, മാനസിക പീഡനം, ബാലവേല, ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിക്ഷ, സ്പോണ്‍സര്‍ഷിപ്പ്, മരണം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള കേസുകളില്‍ ചൈല്ഡ്ലൈന് ഇക്കാലയളവില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ചൂഷണം, ഭയരഹിതമായും, സുരക്ഷിതമായും, സ്വകാര്യത സൂക്ഷിച്ചുകൊണ്ടും പ്രശ്നങ്ങള്‍ അവതരിപ്പിക്കാമെന്ന വിശ്വാസത്തിലാണ് ചൈല്ഡ്ലൈന് സേവനം കുട്ടികളും മുതിര്‍ന്നവരും ഉപയോഗപ്പെടുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് പുറംലോകമറിയാതെ പോകുന്ന പല കേസുകളും ചൈല്‍ഡ് ലൈന്‍ മുഖേന നിയമത്തിന് മുന്നിലെത്തുന്നത്.