വിളവെടുപ്പായിട്ടും വിലയില്ല; വയനാടിൽ കാപ്പികര്‍ഷകരെയും കാത്തിരിക്കുന്നത് ദുരിതം മാത്രം
സുല്‍ത്താന്‍ബത്തേരി: ജില്ലയിലെ തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും കാപ്പി വിളവെടുപ്പിന് പാകമായിട്ടും വിലയില്ലാത്തത് കര്‍ഷകരെ വലക്കുന്നു. നിലവില്‍ ഉണ്ടകാപ്പി ചാക്കിന് 4000 രൂപയും, പരിപ്പിന് 13,500 രൂപയുമാണ് നിലവിലെ വില. 54 കിലോയാണ് ഒരു ചാക്ക് കാപ്പി. നിലവില്‍ കാപ്പി തിരഞ്ഞുപറിക്കുന്ന സമയമാണ്. തോട്ടങ്ങളിലും കര്‍ഷകരുടെ കൃഷിയിടങ്ങളിലും മറ്റും ഒന്നാംഘട്ടം കാപ്പി പറിക്കല്‍ ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു.
കുരുമുളകിന്റെയും പൈങ്ങയുടെയും വ്യാപകനാശം ജില്ലയുടെ കാര്‍ഷികമേഖലെ തളര്‍ത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ കാപ്പികൃഷിയിലായിരുന്നു. എന്നാല്‍ കാപ്പിക്കും വിലയില്ലാതായതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. സര്‍ഫാസി ആക്ട് അടക്കം ഉപയോഗിച്ചുകൊണ്ടുള്ള ജപ്തി നടപടികള്‍ പുരോഗമിക്കുമ്പോള്‍ കാര്‍ഷികമേഖലയെ താങ്ങിനിര്‍ത്തേണ്ട ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ച കുടിയേറ്റമേഖലയായ പുല്‍പ്പള്ളി അടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഡിസംബര്‍ പകുതിയോടെ കാപ്പി പൂര്‍ണമായി പറിച്ചെടുക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഫെബ്രുവരി ആദ്യവാരം വരെ നീളുന്നതാണ് ജില്ലയിലെ കാപ്പിയുടെ വിളവെടുപ്പ്. കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഇത്തവണ ഉല്പാദനത്തിലും സാരമായ കുറവുണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. നിര്‍ത്താതെ പെയ്ത മഴ മൂലം മിക്ക കാപ്പിത്തോട്ടങ്ങളിലും കായ്പൊഴിച്ചിലുണ്ടായി. കോഫിബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 20 ശതമാനത്തോളം ഉല്പാദകുറവുണ്ടായതായാണ് കണക്ക്.
ഔദ്യോഗികമായ കണക്കനുസരിച്ച് വയനാട്ടില്‍ 67426 ഹെക്ടറിലാണ് കാപ്പികൃഷി ചെയ്യുന്നത്. അറുപതിനായിരത്തോളം കാപ്പികര്‍ഷകര്‍ ജില്ലയില്‍ മാത്രമുള്ളതായാണ് കണക്കുകള്‍. ഇതില്‍ തന്നെ ഭൂരിഭാഗവും ഇടത്തരം കര്‍ഷകരാണെന്നതാണ് ശ്രദ്ധേയം. റോബസ്റ്റ, അറബിക്ക ഇനത്തില്‍പ്പെട്ടവയാണ് ജില്ലയില്‍ ഏറ്റവുമധികം കൃഷി ചെയ്തുവരുന്നത്. 66,680 മെട്രിക് ടെണ് ഉല്പാദനമാണ് ഇത്തവണ കോഫിബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
നിരവധി പ്രതിസന്ധികളാണ് ഇപ്പോള്‍ വയനാട്ടിലെ കാപ്പികര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. അതിലൊന്ന് രോഗബാധയാണ്. തണ്ടുതുരപ്പന്‍, കായതുരപ്പന്‍ തുടങ്ങിയ കീടങ്ങളുടെ ശല്യം മൂലം ഉല്പാദനത്തില് ഇടിവുണ്ടായി. 13,500 മെട്രിക് ടെണ് ഉല്പാദനത്തില് കുറവുണ്ടാകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. ചെടികളുടെ പരിപാലനം, വിളവെടുപ്പ്, സംസ്ക്കരണം എന്നിങ്ങനെ കാപ്പിയുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ള ചിലവുകള്‍ വര്‍ധിച്ചുവരുന്നതും കര്‍ഷകര്‍ക്ക് വിനയായി മാറിയിട്ടുണ്ട്. രാസവളങ്ങളുടെ വിലക്കയറ്റമടക്കം കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാത്തരത്തിലും പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് കാപ്പികര്‍ഷകര്‍ മുന്നോട്ടുപോകുന്നത്. ഇതിനിയില്‍ വിലയിടിവ് കൂടിയുണ്ടായതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കര്‍ഷകര്‍.