കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: ജില്ലയില്‍ നിന്നും വ്യാപകപരാതികള്‍, കൈക്കൂലി നല്‍കാത്തതിനാല്‍ നഷ്ടപരിഹാരത്തുക കുറക്കുന്നതായി ആക്ഷേപം
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍പ്പെട്ട് നട്ടം തിരിയുന്ന കര്‍ഷകരോട് ഉദ്യോഗസ്ഥരുടെ വഞ്ചന. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ കണക്കെടുപ്പില്‍ വിളകളുടെ എണ്ണം കുറച്ചുകാണിച്ച് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരത്തുക കുറക്കുന്നതായി ജില്ലയില്‍ നിന്നും വ്യാപകമായ പരാതികള്‍. കഴിഞ്ഞ പ്രളയത്തില്‍ ജില്ലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് വാഴകൃഷിക്കായിരുന്നു.
നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമ്പോള്‍ നാശനഷ്ടമുണ്ടായ വിളകളുടെ കണക്കെടുക്കണമെന്നതാണ് നിബന്ധന. ഇത് പ്രകാരം കര്‍ഷകരുടെ കൃഷിഭൂമിയില്‍ കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി കണക്കെടുത്ത് നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തില്ലെങ്കില്‍ നശിച്ച വിളകളുടെ എണ്ണത്തില്‍ കുറവ് വരുത്തി നഷ്ടപരിഹാരത്തുകയില്‍ വന്‍കുറവ് വരുത്തുകയാണെന്നാണ് കര്‍ഷകരില്‍ നിന്നും ഉയരുന്ന പരാതി.

വിവിധ പഞ്ചായത്തുകളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികളുണ്ട്. എന്നാല്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നിന്നും പരാതിയുമായി കര്‍ഷകര്‍ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ആറാം വാര്‍ഡില്‍പെട്ട പുതുശ്ശേരി ഭാഗത്തെ കര്‍ഷകരാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിട്ടുള്ളത്. 500 വാഴകള്‍ നശിച്ച പുതുശ്ശേരി മരങ്ങാട്ടിയില്‍ സേവിയുടെ നഷ്ടപരിഹാരതുക വന്നപ്പോള്‍ 190 വാഴകള്‍ മാത്രമാണ് നശിച്ചതെന്നായിരുന്നു കൃഷി അസിസ്റ്റന്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
ഓരോ വാഴക്കും നിശ്ചിത പ്രീമിയം അടച്ച് സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരവും സോവി കൃഷി ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും, നശിച്ചതായി റിപ്പോര്‍ട്ട് ചെയ്ത വാഴയുടെ എണ്ണം പകുതിയിലും താഴെയായതോടെ മുടക്കുമുതല്‍ പോലും ലഭിച്ചില്ല. പ്രദേശത്തെ തന്നെ ചിന്നമ്മ മരങ്ങാട്ടില്‍, അന്നമ്മ എന്നിവര്‍ക്കും സമാന അനുഭവമുണ്ട്. പുതുപ്പള്ളില്‍ പീലിക്ക് 350 വാഴകള്‍ നശിച്ചപ്പോള്‍ 120 വാഴകള്‍ മാത്രമാണ് നശിച്ചതായി റിപ്പോര്‍ട്ട് നല്‍കിയത്.
മട്ടോളിയില്‍ ജോസഫ്, ബേബി താഴെപ്പള്ളില്‍ തുടങ്ങിയ നിരവധി കര്‍ഷകര്‍ക്കും ഇതേ പരാതിയുണ്ട്. കൃഷി അസിസ്റ്റന്റ് സ്ഥലം സന്ദര്‍ശിച്ച് കൃത്യമായ നഷ്ടങ്ങള്‍ എടുത്തിരുന്നെങ്കിലും പിന്നീട് കൊടുത്ത റിപ്പോര്‍ട്ടില്‍ വിളകളുടെ എണ്ണം കുറക്കുകയായിരുന്നു. കൃഷി അസിസ്റ്റന്റിനെ വേണ്ട പോലെ കാണാത്തതാണ് ഇത്തരം നടപടികള്‍ക്ക് പിന്നെലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തൊണ്ടര്‍നാട്ടെ തന്നെ മരങ്ങാട്ടില്‍ മാത്യു എന്ന കര്‍ഷകനും ഇതേ രീതിയിലുള്ള അനുഭവമുണ്ടായിട്ടുണ്ട്.
മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കിയ മാത്യു നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡിക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൃഷിഭവനെ സമീപിച്ചപ്പോള്‍ മുക്കാല്‍ ഏക്കര്‍ എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. നെല്‍കൃഷിയിറക്കിയ മൂന്നേക്കര്‍ ഇപ്പോഴും അതുപോലെ കിടക്കുമ്പോള്‍ കൃഷിഅസിസ്റ്റന്റിന് കൈക്കൂലി കൊടുക്കാത്തതിനാല്‍ സ്ഥലം വെട്ടിക്കുറക്കുകയായിരുന്നു. ഇതേ ഉദ്യോഗസ്ഥനെതിരെ പ്രദേശത്തെ നിരവധി കര്‍ഷകര്‍ക്കാണ് പരാതിയുള്ളത്.
കൃഷിനാശം സംഭവിക്കാത്ത പലര്‍ക്കും കൃഷി നശിച്ചതായി കാണിച്ച് ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതായും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തും കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ കര്‍ഷകര്‍ കൃഷിവകുപ്പിനും ഓംബുഡ്സ്മാനും പരാതി നല്‍കികഴിഞ്ഞു.
താല്‍ക്കാലികമായി ഓഫീസില്‍ നിന്നും മാറ്റി നിര്‍ത്തിയ ഈ ഉദ്യോഗസ്ഥനെ തൊണ്ടര്‍നാട് കൃഷി ഭവനില്‍ ജോലിയില്‍ പ്രവേശിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ മാത്രമല്ല ഇത്തരത്തില്‍ പരാതികളുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications