വയനാട്ടിലും ഹര്‍ത്താലില്‍ സംഘര്‍ഷം; പുല്‍പ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകന് പരിക്ക്; നാല് പേര്‍ അറസ്റ്റില്‍; കടകള്‍ അടിച്ചുതകര്‍ത്തു
കല്‍പ്പറ്റ: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന് കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വയനാട്ടില്‍ സംഘര്‍ഷം. ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം വ്യാപാരികളും കടകള്‍ തുറക്കാന്‍ തയ്യാറായില്ല. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളായ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. പുല്‍പ്പള്ളിയിലാണ് ജില്ലയില്‍ ഏറ്റവുമധികം സംഘര്‍ഷമുണ്ടായത്.
ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി; തകർത്തത് 100 ബസുകൾ, തകർന്ന ബസുമായി വിലാപ യാത്ര!!
ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയില്‍ വ്യാപാരികളും ഹര്‍ത്താലാനുകുലികളും തമ്മിലാണ് സഘര്‍ഷമുണ്ടായത്. ടൗണില്‍ തുറന്ന് പ്രവര്‍ത്തിച്ച ഷാജി ടെക്സ്റ്റയില്‍സ് ഹര്‍ത്താലാനുകുലികള്‍ അടിച്ച് തകര്‍ത്തു. ഇതേ തുടര്‍ന്ന് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30 യോടെയായിരുന്നു സംഭവം. കട അടിച്ച് തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ ഉദയന്‍, സന്തോഷ്, സിജേഷ്, ഷിനു, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ സുല്‍ത്താന്‍ബത്തേരി കോടതിയില്‍ ഹാജരാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളി ടൗണില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു: ഇതേ തുടര്‍ന്ന് രാവിലെ വ്യാപാരഭവന്‍ കേന്ദ്രീകരിച്ച് സംഘടിച്ച് കട തുറക്കുന്നതിനിടെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രകടനമായെത്തുകയായിരുന്നു. തുടര്‍ന്ന് കടയിലേക്ക് ഓടിക്കയറി കല്ലെറിയുകയും കടയുടെ മുന്‍ ഭാഗത്തെ ചില്ലുകള്‍ പുര്‍ണ്ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി.
അക്രമവുമായി ബന്ധപ്പെട്ട് കയ്യില്‍ കിട്ടിയവരെയൊക്കെ പൊലീസ് വളഞ്ഞിട്ട് തല്ലി. കാഴ്ചക്കാരായി നിന്നവരെയും പൊലീസ് വെറുതെവിട്ടില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമസാധ്യത മുന്നില്‍ കണ്ട് ബി.ജെ. പി നേതാക്കളായ ഷാജി ദാസ്, സുഭാഷ്, പി. മധുമാസ്റ്റര്‍, ത്രിദീപ് കുമാര്‍, സത്യന്‍ എന്നിവരെ പുല്‍പ്പള്ളി പോലിസ് കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഇവരെ വൈകിട്ട് നാല് മണിയോടെ വിട്ടയച്ചു. വ്യാപാര സ്ഥാപനത്തിന് നേരെ അക്രമണമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയിട്ടും മറ്റ് വ്യാപാരികള്‍ കട തുറക്കാന്‍ തയ്യാറായില്ല. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു.
പുല്‍പ്പള്ളിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജില്‍ മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. മാതൃഭൂമി ലേഖകന്‍ ശ്രാവണ്‍ സിറിയക്കിനാണ് പരിക്കേറ്റത്. രാവിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് ശ്രാവണ് പൊലീസിന്റെ മര്‍ദനമേറ്റത്. പരിക്കേറ്റ ശ്രാവണ്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സുല്‍ത്താന്‍ബത്തേരിയില്‍ തുറന്നുപ്രവര്‍ത്തിച്ച ബേക്കറിക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താല്‍ അനുകൂലികള്‍ ബത്തേരി ടൗണിലെ മോജോ ബേക്കറിയുടെ ചില്ലുകളാണ് എറിഞ്ഞുതകര്‍ന്നത്. കല്ലേറിനെ തുടര്‍ന്ന് ചായ കുടിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരായി.
ഇരുപതോളം കടകള്‍ രാവിലെ തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം തുറന്നെങ്കിലും പിന്നീട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതില്‍ ഭൂരിഭാഗവും അടച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. മാനന്തവാടി ടൗണിലും ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷമുണ്ടായി. എന്തിരുന്നാലും അടുത്തിടെയൊന്നുമില്ലാത്ത വിധമുള്ള സംഘര്‍ഷാവസ്ഥയാണ് വയനാട്ടിലും ഈ ഹര്‍ത്താലിലുണ്ടായത്.