മാനന്തവാടിയിൽ സി പി എം-സി പി ഐ പോരിന് അയവ്: നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി പി ഐക്ക് നല്‍കും
മാനന്തവാടി: വര്‍ഷങ്ങളായി മാനന്തവാടിയില്‍ തുടരുന്ന സി പി എം-സി പി ഐ പോരിന് അയവ്. നഗരസഭയില്‍ സി പി എമ്മിന്റെ കൈവശമുണ്ടായിരുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി പി ഐക്ക് നല്‍കാന്‍ ധാരണയായി. നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി രാജിവെച്ചു. പകരക്കാരിയായി സി പി ഐയിലെ ശോഭാരാജന്‍ അധികാരമേല്‍ക്കും. എല്‍ ഡി എഫ് മുന്നണി ധാരണപ്രകാരം സി പി ഐക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കുന്നതിന്റെ ഭാഗമായാണ് രാജി.
മുന്നണി ധാരണയുണ്ടായിരുന്നെങ്കിലും നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ രാജിവെക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സി പി ഐ ജില്ലാ എല്‍ ഡി എഫ് നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഒരുമിച്ചുള്ള ഭരണം ആരംഭിക്കുന്നതോടെ വര്‍ഷങ്ങളായുള്ള സി പി എം-സി പി ഐ പോരിന് താല്‍ക്കാലിക അന്ത്യമായതായാണ് വിലയിരുത്തപ്പെടുന്നത്.
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി രാജി സമര്‍പ്പിക്കുന്നു
മാനന്തവാടിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പരസ്പരം മത്സരിച്ചത് മുതല്‍ തെരുവ് യുദ്ധം വരെ നീളുന്നതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര്. മാനന്തവാടി ടൗണില്‍ സി പി ഐ നടത്തിയ പ്രകടനത്തിന് നേരെ സി പി എം അക്രമണമഴിച്ചുവിട്ടപ്പോള്‍ എസ് ഐ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് യു ഡി എഫ് ഭരണകാലം മുതല്‍ എല്‍ ഡി എഫ് നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ ഇരുപാര്‍ട്ടികളും വെവ്വേറെയായിരുന്നു നടത്തിയിരുന്നത്.
മാനന്തവാടി മേഖലയില്‍ സി പി ഐ പൂര്‍ണമായി ഇല്ലാതായ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സി പി എമ്മിലെ ഇ ജെ ബാബുവും അദ്ദേഹത്തോടൊപ്പുമുണ്ടായിരുന്ന പ്രവര്‍ത്തകരും രാജി വെച്ച് സി പി ഐയില്‍ ചേര്‍ന്നതോടെ പാര്‍ട്ടി വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് ശക്തമാവുകയും പരസ്യമായ തെരുവ് സംഘട്ടനങ്ങളില്‍ വരെയെത്തുകയും ചെയ്തു.
നഗരസഭയില്‍ സി പി എമ്മിന് 18ഉം, സി പി ഐക്ക് രണ്ടും കൗണ്‍സിലര്‍മാരാണുള്ളത്. രണ്ടരവര്‍ഷത്തിന് ശേഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി പി ഐക്ക് നല്‍കുമെന്ന് ധാരണയുണ്ടാക്കിയിരുന്നെങ്കിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് മൂലം സി പി എം രാജിവെച്ചൊഴിയാന്‍ തയ്യാറായിരുന്നില്ല. പിന്നീട് എല്‍ ഡി എഫ് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. ഇരുപാര്‍ട്ടികളും ഒരുമിച്ച് നീങ്ങിയാല്‍ മാനന്തവാടിയില്‍ എല്‍ ഡി എഫ് കൂടുതല്‍ ശക്തിപ്രാപിക്കും.