വയനാട് മെഡിക്കൽ കോളേജിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു, തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട് ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായ മെഡിക്കൽ കോളേജിനെ കുറിച്ച് സർക്കാർ ഗൌരമായി ആലോചിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടന യാത്രയുടെ ഭാഗമായി വയനാട്ടിൽ എത്തിയ മുഖ്യമന്ത്രി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജ് സംബന്ധിച്ചുളള തീരുമാനം ഉടനെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവായ വികസന വിഷയങ്ങൾക്കൊപ്പം വയനാട് ജില്ലയുടെ സ്വന്തമായ ചില പ്രശ്നങ്ങൾ കൂടെ ചർച്ച ചെയ്യാനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ''ഇന്ന് കേരള പര്യടനത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്ച വയനാട് ജില്ലയിലെ കല്പറ്റയിലാണ് നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൃത്യമായ സൗകര്യങ്ങളൊരുക്കി നടന്ന കൂടിക്കാഴ്ചയിൽ എല്ലാ തുറകളിൽ നിന്നുമുള്ള വ്യക്തികൾ അഭിപ്രായം രേഖപ്പെടുത്താൻ എത്തി. കാലാവസ്ഥാ വ്യതിയാനം വയനാട് ജില്ലയിൽ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്''.
''ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന് സ്വത്വര നടപടികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു. ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമി, ഭവന, വിദ്യാഭ്യാസ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് അഭിപ്രായം ഉയർന്നു. നേരിട്ട് പറഞ്ഞതിനേക്കാൾ കൂടുതൽ വ്യക്തവും ക്രിയാത്മകവുമായ നിർദ്ദേശങ്ങൾ എഴുതി ലഭിച്ചിട്ടുമുണ്ട്. തീർച്ചയായും വയനാട് ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ഈ നിർദ്ദേശങ്ങൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ അർഹമായ പരിഗണന നൽകും''.