രാഹുലിനെ കണ്ട ആത്മനിര്‍വൃതിയില്‍ ഡോ. സണ്ണിസാമുവലും കുഞ്ഞമ്മ സാമുവലും
കല്‍പ്പറ്റ: ചരിത്രഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഞായറാഴ്ച രാഹുല്‍ഗാന്ധി മടങ്ങുമ്പോള്‍ ഒട്ടേറെപേര്‍ക്ക് അത് അസുലഭമുഹൂര്‍ത്തമാണ് സമ്മാനിച്ചത്. അതിലൊന്നാണ് കോട്ടയം സ്വദേശിയായ ഡോ. സണ്ണി സാമുവലിന്റെയും ഭാര്യ കുഞ്ഞമ്മ സാമുവലിന്റെയും രാഹുലുമൊത്തുള്ള കൂടിക്കാഴ്ച. 1982-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കെനിയയില്‍ എത്തിയപ്പോള്‍ അവിടുത്തെ ഹൈക്കമ്മീഷണര്‍ നല്‍കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം ഒരുമിച്ചെടുത്ത ചിത്രം രാഹുല്‍ഗാന്ധിക്ക് സമ്മാനിക്കാനായിരുന്നു കോട്ടയത്ത് നിന്നും ഇരുവരുമെത്തിയത്.
കാലവർഷം ദുർബലമാകുന്നു; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു, ചുഴലിക്കാറ്റിന് സാധ്യത
പ്രത്യേക അനുമതിയൊന്നുമില്ലാതെയായിരുന്നു ഇരുവരും വയനാട് കലക്ട്രേറ്റിലെത്തിയത്. തുടര്‍ന്ന് രാഹുലിനെ കാണാന്‍ ഇരുവര്‍ക്കും അവസരം ലഭിക്കുകയായിരുന്നു. രാഹുലിനെ കണ്ട് ഫോട്ടോ സമ്മാനിച്ചപ്പോള്‍ പഴയ കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞ ശേഷമാണ് ഇരുവരെയും യാത്രയാക്കിയത്. ആഫ്രിക്കല്‍ രാജ്യമായ കെനിയയുടെ ചരിത്രത്തില്‍ ഈ മലയാളികുടുംബത്തിനുണ്ടായിരുന്ന പങ്ക് ചെറുതായിരുന്നില്ല.
48 വര്‍ഷക്കാലം ഡോ. സണ്ണി സാമുവലും കുടുംബവും ചിലവഴിച്ചത് കെനിയയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ജനിച്ച സണ്ണി സാമുവല്‍ പഠനത്തിന് ശേഷം ഒരുമാസത്തെ സേവനത്തിനായി കെനിയയില്‍ പോകുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ അദ്ദേഹത്തെ ഏറ്റവുമധികം ആകര്‍ഷിച്ചത് ആ ഭൂപ്രകൃതിയായിരുന്നു. കേരളത്തിന്റെ അതേ ഭൂപ്രകൃതിയില്‍ ആകൃഷ്ടനായ സണ്ണി സാമുവല്‍ അവിടുത്തെ സാമൂഹികാവസ്ഥയില്‍ ഏറെ സങ്കടപ്പെട്ടിരുന്നു. പിന്നീട് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുതുടങ്ങി. കെനിയയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം ആരംഭിച്ചു. മലമ്പനി ഏറ്റവുമധികം ജനങ്ങളെ ബാധിച്ചിരുന്ന ഒരു കാലത്ത് അവര്‍ക്കിടയിലേക്കിറങ്ങിചെന്ന് ചികിത്സ നടത്താന്‍ അദ്ദേഹം പരിശ്രമിച്ചു.
കാര്‍ഷികവൃത്തിയില്‍ അഭിരുചിയുണ്ടായിരുന്ന ഡോക്ടര്‍ പിന്നീട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയും ആരംഭിച്ചു. അവിടുത്തെ ദരിദ്രരായ കുറേപേര്‍ക്ക് അങ്ങനെ ജീവിതോപാദിയായി ഡോക്ടറുടെ കൃഷിയിടം മാറി. കെനിയ നേരിട്ടുകൊണ്ടിരുന്ന മറ്റൊരു പ്രശ്‌നം വിദ്യാഭ്യാസം നേടാനുള്ള അസൗകര്യമായിരുന്നു. കുറേ പേരുടെ സഹായം കൊണ്ട് താമസിക്കുന്ന സ്ഥലത്ത് തന്നെ ഒരു സ്‌കൂള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും ഒരു ഡോക്ടറെത്തി കൃഷി നടത്തുകയും, വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും കൂടി ചെയ്തതോടെ ആ നാട്ടുകാര്‍ക്കിടയില്‍ വളരെ പെട്ടന്ന് തന്നെ ഡോക്ടര്‍ പ്രിയങ്കരനായി മാറി. പിന്നീട് സ്വന്തമായി 200 ഏക്കര്‍ സ്ഥലം വരെ കെനിയയില്‍ സ്വന്തമായി വാങ്ങി.
ഒടുവില്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 48 വര്‍ഷത്തിന് ശേഷം കെനിയയില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങി. കൃഷിസ്ഥലവും, സ്‌കൂളും, ആശുപത്രിയും അവിടുത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയാണ് തിരികെ വന്നത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുന്നുവെന്നറിഞ്ഞതോടെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ഡോ. സണ്ണി സാമുവലിനും ഭാര്യ കുഞ്ഞമ്മക്കും രാഹുലിനെ കാണണമെന്നുണ്ടായിരുന്നു. ഒടുവില്‍ രാഹുല്‍ഗാന്ധി വിജയിച്ച് വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്നുവെന്നറിഞ്ഞതോടെയാണ് വയനാട്ടിലേക്ക് വണ്ടികയറിയത്. രാഹുലിനെ കാണാന്‍ സാധിച്ചതും, ഇന്ദിരാജിയുമൊത്തുള്ള ചിത്രം കൈമാറാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.