മേപ്പാടിയിലെ കുടിവെള്ള പദ്ധതി അവതാളത്തില്‍: നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പദ്ധതി പാളിയത് ഭരണസമിതിയുടെ പിടിപ്പുകേടില്‍
മേപ്പാടി: ദീര്‍ഘവീക്ഷണമില്ലാതെ വരുത്തിയ മാറ്റങ്ങള്‍ മൂലം നല്ല രീതിയില്‍ നടന്നുവന്ന കുടിവെള്ള പദ്ധതി അവതാളത്തിലായി. മേപ്പാടി പഞ്ചായത്ത് മുന്‍ ഭരണ സമിതി എം എസ് ഡി പി പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ച് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ഇപ്പോള്‍ ഉപയോഗ ശൂന്യമായിരിക്കുന്നത്. നിലവില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ചോലമല പുഴയില്‍ നിന്നും മോട്ടോറിന്റെ സഹായമില്ലാതെ നേരിട്ട് പൈപ്പ് വഴി മേപ്പാടി ടൗണിലെ പഴയ പൊലീസ് സ്റ്റേഷന് സമീപമുള്ള ഉയര്‍ന്ന സ്ഥലത്തെ സംഭരണിയില്‍ എത്തി അവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുകയാണ്.
ശബരിമല തീർത്ഥാടകർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ്, കാൽനടയ്ക്കും പാസ്
ഈ പദ്ധതിക്ക് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇതിനുപയോഗിക്കുന്ന പൈപ്പുകള്‍ ഇടക്കിടെ കാട്ടാന നശിപ്പിക്കാറുണ്ട്. ഈ അവസരത്തില്‍ മേപ്പാടിയാലും പരിസരത്തും കുടിവെള്ളം കിട്ടാറില്ല. അതുപോലെ തന്നെ ടൗണിലും മറ്റ് ഭാഗത്തേക്കും വെള്ളമെത്തിക്കുവാനുള്ള പൈപ്പുകള്‍ ദ്രവിച്ച് കുടിവെള്ളം റോഡിലും മറ്റും ഒഴുകി പോകുന്നതും സാധാരണ കാഴ്ചയാണ്. ഇതിനെല്ലാം നിത്യപരിഹാരമെന്ന നിലക്കാണ് പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഇതാണ് ഇപ്പോള്‍ പാളിപ്പോയിരിക്കുന്നത്.
നെല്ലിമുണ്ട-ചുളിക്ക പാലത്ത് സമീപത്ത് നിന്ന് മേപ്പാടിയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. നല്ല രീതിയില്‍ നടന്നുവന്നിരുന്ന പദ്ധതി പുതിയ ഭരണസമിതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളിലൂടെയാണ് പാതിവഴിയിലായിരിക്കുന്നത്. നേരത്തെ പദ്ധതി മറ്റൊരു രീതിയിലായിരുന്നു നടന്നുവന്നിരുന്നത്. ചുളിക്ക പുഴയോരത്തെ കുഴല്‍ കിണറില്‍ നിന്നും വെള്ളം ശേഖരിച്ച് പൈപ്പ് വഴി വിതരണം ചെയ്യാനായിരുന്നു 85 ലക്ഷം രൂപ ചെലവില്‍ ലക്ഷ്യമിട്ടത്. പിന്നീട് ഇതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഒന്നാംമൈലില്‍ പഞ്ചായത്തിന് സ്ഥലമുണ്ടെന്നും അവിടെ കിണര്‍ കുഴിച്ച് കുടിവെള്ളം വിതരണം ചെയ്യാമെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തു. പദ്ധതിക്കാവശ്യമായ പൈപ്പുകളും മറ്റും വാങ്ങി ഒന്നാംമൈലിലും പഞ്ചായത്ത് ഓഫീസ് പരിസരത്തും ഇറക്കി വെച്ചിട്ടുണ്ട്.
എന്നാല്‍ പഞ്ചായത്ത് കിണര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച സ്ഥലം സ്വകാര്യ വ്യക്തിയുടേതായിരുന്നു. അതുകൊണ്ട് തന്നെ ഇനി കിണര്‍ കുഴിക്കണമെങ്കില്‍ ഈ സ്ഥലം പണം കൊടുത്ത് വിലക്കുവാങ്ങണം. ഒന്നുകില്‍ കിണര്‍ കുഴിക്കുവാനുള്ള സ്ഥലം പഞ്ചായത്ത് വില കൊടുത്ത് വാങ്ങണം അല്ലങ്കില്‍ സമീപത്തെ എസ്റ്റേറ്റില്‍ നിന്നോ സ്വകാര്യ വ്യക്തികളില്‍ നിന്നോ സൗജന്യമായി ഭൂമി ലഭിക്കണം. എങ്കില്‍ മാത്രമേ ഈ പദ്ധതി ഇനി നടപ്പിലാക്കാനാവൂ.