വയനാട്ടില്‍ രണ്ടിടത്ത് ലഹരിവസ്തുക്കള്‍ പിടികൂടി; മയക്കുമരുന്ന് ഗുളികകളുമായി 2 യുവാക്കള്‍ അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളില്‍ നിന്നാണ് ഗുളിക പിടികൂടിയത്. എസ് പി, വില്ല് തുടങ്ങിയ അപരനാമത്തില്‍ അറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിഫോണ് ക്യാപ്സൂള്‍ 68 എണ്ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊഴുതന സ്വദേശികളായ സല്മാന് ഖാന് (28), മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്ക് പോകുകയായിരുന്ന ഇരുവരെയും പാതിരിപ്പാലത്ത് വെച്ചാണ് പിടികൂടിയത്.
വയനാട്ടിലെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നതായായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മീനങ്ങാടി സി ഐ എം വി പളനി, എ എസ് ഐമാരായ എം അബ്ദുസലാം, രവീന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, പ്രമോദ് എന്നിവരാണ് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
മാനന്തവാടി വെള്ളമുണ്ടയിലും ബുധനാഴ്ച ലഹരിവസ്തുക്കള്‍ പിടികൂടി. 510 പാക്കറ്റ് ഹാന്‍സാണ് വെള്ളമുണ്ടയിലെ കടയില്‍ നിന്നും പിടികൂടിയത്. വെള്ളമുണ്ട ആലഞ്ചേരി കള്ളം വെട്ടി കുട്ടന് എന്ന അനിലിന്റെ കടയില്‍ നിന്നാണ് വെള്ളമുണ്ട എസ് ഐ പി ജിതേഷും സംഘവും ഹാന്‍സ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.