കര്‍ണ്ണാടയിലേക്ക് പോകവെ പുഴയോരത്ത് വണ്ടി നിര്‍ത്തി; ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു
ബത്തേരി: ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു. മുത്തങ്ങ തകരപ്പാടിയില്‍ ദേശീയ പാതയോരത്തായിരുന്നു സംഭവം. പച്ചക്കറിയെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകവെ ലോറി നിര്‍ത്തി പുഴയോരത്തേക്ക് നടന്നു പോയ ഡ്രൈവറെയാണ് കാട്ടാന ആക്രമിച്ചത്. കോഴിക്കോട് അടിവാരം കല്ലിന്മേല്‍കുന്ന് അബുവാണ് കാട്ടാനയുടെ മുന്നില്‍പെട്ടത്.
കാലിന് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. തകപ്പാടി എക്‌സ്സൈസ് ചെക്കപോസ്റ്റിന് സമീപം ലോറി നിര്‍ത്തി പ്രഭാത കൃതൃത്തിനായി റോഡില്‍ നിന്നും 100 മീറ്റര്‍ മാറിയുള്ള പുഴയോരത്തേക്ക് പോയതായിരുന്നു.
കാട്ടാനയെ കണ്ടതോടെ ഭയന്ന അബു ഓടുകയായിരുന്നു. എന്നാല്‍ ഇതിനിടെ നിലത്ത് വീണ അബുവിന്റെ കാലിലേക്ക് ആന ചരിട്ടിയെന്നാണ് പറയുന്നത്. ഇതിനിടെ കാല് തെറ്റി വെള്ളത്തിലും വീണിരുന്നു.
അബുവിന്റെ നിലവിളി കേട്ടാണ് ചെക്ക്‌പോസ്റ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് എത്തിയത്. പിന്നാലെ ഇവരെല്ലാം ചേര്‍ന്ന് അബുവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഓടപ്പള്ളം പള്ളിപ്പടിക്കടുത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ പന്നികെണിയില്‍ പുലി കുടുങ്ങിയിരുന്നു. പുലിയെ ഇന്നലെ പുലര്‍ച്ചെയാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ തുറന്ന് വിട്ടത്. പുലിക്ക് ആരോഗ്യ പ്രശ്‌നങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയ പറഞ്ഞു. സംഭവത്തില്‍ കെണി സ്ഥാപിച്ച കൊപ്പറമ്പില്‍ ഏലായാസിനെ റിമാന്‍ഡ് ചെയ്തു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ ഏലിയാസിനെ വീഡിയോ കോണ്‍ഫറസ് വഴിയാണ് റിമാന്‍ഡ് ചെയ്തത്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ്! 4 ദിവസമായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ, അമ്മയ്ക്കും കൊവിഡ്!