സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ ആരംഭിച്ചു; വനാതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാവുന്നു
സുല്‍ത്താന്‍ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചില്‍ ഉള്‍പ്പെടുന്ന കുപ്പാടി ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഏകദേശം 25 വയസോളം പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.
രണ്ടാം അങ്കത്തിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം
വിവരമറിഞ്ഞ് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് കെ ആഷിഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ബുധനാഴ്ച വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് ഡി എഫ് ഒ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ വനംവാച്ചറായ കെഞ്ചന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ സ്ഥിതിയും മറിച്ചല്ല. വനാതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിമാറിയിരിക്കുകയാണ്. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലും മുള്ളന്കൊല്ലിയിലുമടക്കം നിരവധി കൃഷിക്കാരുടെ കാര്‍ഷികവിളകളാണ് ദിനം പ്രതി കാട്ടാന നശിപ്പിക്കുന്നത്. പൂതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ, പുളിയമ്പറ്റ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. സന്ധ്യ ആകുന്നതോടെ എടക്കാട് വനത്തില്‍ നിന്നും കിലോമീറ്റര്‍ താണ്ടിയാണ് പുളിയമ്പറ്റ പ്രദേശത്ത് കാട്ടാനകള്‍ എത്തുന്നത്.
പ്രദേശത്ത് നിരവധി കര്‍ഷകരുടെ ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. കേണിച്ചിറ-നടവയല്‍ പ്രധാന റോഡ് മുറിച്ച് കടന്ന് എത്തുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസം ആനയിറങ്ങി രാഘവമന്ദിരം ഗോപിനാഥന്, സണ്ണി മാധവത്ത്, പച്ചോലിക്കല് സഹദേവന്, രാജേഷ്, സദാശിവന് എന്നിവരുടെ തെങ്ങ്, വാഴ, ഇഞ്ചി കൃഷികള്‍ പൂര്‍ണ്ണമായി നശിപ്പിച്ചു. വനാതിര്‍ത്തിയിലെ കിടങ്ങ് ഇടിഞ്ഞതും മറ്റ് പ്രതിരോധ മാര്‍ഗങ്ങളിലുള്ള പാളിച്ചകളുമാണ് ആന ഇത്രരൂക്ഷമായി കൃഷിയിടത്തിലിറങ്ങാന്‍ കാരണം. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു നാല് ആനകള്‍ കാടിറങ്ങി കേണിച്ചിറ വേലിയമ്പം പ്രദേശങ്ങളില്‍ ഭീതിവിതച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലായിരുന്നു ഈ ആനകളെ കാടുകയറ്റിയത്. നിലവില്‍ ആന ചെരിഞ്ഞ പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്.