ദുരിതാശ്വാസക്യാംപുകളില്‍ കഴിഞ്ഞ എല്ലാവര്‍ക്കും ധനസഹായമില്ല; ജനങ്ങള്‍ പ്രതിഷേധത്തിലേക്ക്
കല്‍പ്പറ്റ: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങളേര്‍പ്പെടുത്തിയതോടെ അര്‍ഹരില്‍ പലരും പുറത്തായി. ഇതോടെ പ്രതീക്ഷയോടെ കാത്തിരുന്ന പലരും നിരാശയിലായി. ദുരിതാശ്വാസ ക്യാംപുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്ക് 10000 രൂപ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ ജില്ലയിലെത്തിയപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.
പുതിയ മാനദണ്ഡമനുസരിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയാല്‍ മാത്രമെ നഷ്ടപരിഹാരം നല്‍കൂ. മാനന്തവാടി താലൂക്കില്‍ 15000-ലേറെ കുടുംബങ്ങള്‍ ദുരിതാശ്വാസക്യാംപുകളില്‍ കഴിഞ്ഞിരുന്നു. ഇതില്‍ 3563 പേര്‍ക്ക് മാത്രമാണ് 10000 രൂപ ധനസഹായം നല്‍കിയത്. അര്‍ഹരായ ഭൂരിഭാഗം പേരും ധനസഹായം നല്‍കുന്ന ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. നിലവില്‍ മാനന്തവാടി താലൂക്കില്‍ 19-ഓളം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
തൃശിലേരിയില്‍ 13 കുടുംബങ്ങളും മക്കിയാട് ചീപ്പാട് രണ്ട് കുടുംബങ്ങളും, ബാവലിയില്‍ ഒരു കുടുംബവും, പേര്യയില്‍ അഞ്ച് കുടുംബങ്ങളുമാണ് ദുരിതാശ്വാസക്യാംപില്‍ കഴിയുന്നത്. ഇവരുടെ പുനരധിവാസം സംബന്ധിച്ചും തീരുമാനങ്ങളൊന്നും ഇതുവരെയായിട്ടില്ല. കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസക്യംപുകളില്‍ കഴിഞ്ഞ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിഞ്ഞ പലര്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതായതോടെ പലരും ദുരിതത്തിലായിരിക്കുകയാണ്. വീട് ഭാഗികമായി തകര്‍ന്നവര്‍, മണ്ണിടിഞ്ഞ് വീണ് വീടിന് തകരാര്‍ സംഭവിച്ചവര്‍, വീടുകള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയിലായ ആളുകള്‍, വീട്ടില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായവര്‍ എന്നിങ്ങനെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെടുത്ത കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലവില്‍ ധനസഹായം നല്‍കുന്നത്. അതേസമയം, എല്ലാം നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അഭയം തേടിയവര്‍ക്കും ഇതുവരെ ധനസഹായമൊന്നും നല്‍കിയില്ല. ഇത്തരം കുടുംബങ്ങള്‍ വീണ്ടും വില്ലേജ് ഓഫീസിലോ, താലൂക്ക് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്.
എന്നാല്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായാല്‍ ഇത്തരമാളുകള്‍ പട്ടികയില്‍ നിന്നും പുറത്താകും. ഇതിനെല്ലാം പുറമെ വീടുകള്‍ തകര്‍ന്നവര്‍ക്ക് അത് പുനര്‍നിര്‍മ്മിക്കാനുള്ള സഹായം നല്‍കുന്ന കാര്യത്തിലും നിബന്ധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ അത്തരക്കാര്‍ക്ക് ധനസഹായം നല്‍കില്ല. പൂര്‍ണമായും വാസയോഗ്യമല്ലാത്തവിധത്തിലും വീടുകള്‍ തകര്‍ന്ന സ്ഥലങ്ങളില്‍ വീണ്ടും നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പകരം മറ്റേതെങ്കിലുംസ്ഥലങ്ങള്‍ റവന്യൂവകുപ്പും അധികൃതരും സംയുക്തമായി കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനാണ് നീക്കം നടക്കുന്നത്.
ഇത് ഏറെ കാലതാമസുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതിന് പുറമെ വീടുകള്‍ തകര്‍ന്നതിനും നാശനഷ്ടമുണ്ടായതിനും റവന്യുവകുപ്പും പഞ്ചായത്തുമെടുത്ത കണക്കുകളും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അതിനാല്‍ റവന്യൂ, പഞ്ചായത്തും സംയുക്തമായി വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരുടെയും ഭാഗികമായി തകര്‍ന്നവരുടെയും വീടുകള്‍ സംബന്ധിച്ച കണക്കുകള്‍ വീണ്ടുമെടുക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന റവന്യൂവകുപ്പിന്റെ ഉന്നതതലയോഗം തീകുമാനിച്ചിട്ടുണ്ട്. ഇത് വീട് പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഏറെ കാലതാസമുണ്ടാക്കും. എല്ലാം നഷ്ടപ്പെട്ട് ജീവിതം ദുസഹമായ സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍. കൂടാതെ ഏറെ കാലതാമസം സൃഷ്ടിക്കുന്നതാണ് പല തീരുമാനങ്ങളും. ഇതിനെതിരെ വരുംദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധമുണ്ടായേക്കും.