വയനാട്ടില്‍ കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്തു; ജപ്തി ചെയ്തത് ബാങ്ക് ഓഫ് ഇന്ത്യ; സര്‍ഫാസി നിയമപ്രകാരമുള്ള നടപടി ഭയന്ന് നിരവധി കര്‍ഷകര്‍
പനമരം: വയനാട്ടിലെ പനമരം അഞ്ചു കുന്നില്‍ കര്‍ഷകന്റെ വീടും സ്ഥലവും സര്‍ഫാസി നിയമപ്രകാരം ബാങ്ക് ജപ്തി ചെയ്തു. അഞ്ചുരുന്ന് പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീടാണ് 2002ലെ സര്‍ഫാസി നിയമപ്രകാരം കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ബാങ്ക് ജപ്തി ചെയ്തത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പൂട്ട് കുത്തിതുറന്നാണ് ജപ്തി ചെയ്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. വീടിന് മുമ്പില്‍ ജപ്തി ചെയ്ത വിവരങ്ങള്‍ കാണിച്ച് ബാനറും സ്ഥാപിച്ചിട്ടുണ്ട്.
ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!
പ്രമോദ് ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്നും 15 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് കുടിശ്ശികയായതിനെ തുടര്‍ന്നാണ് കോടതി നിയോഗിച്ച കമ്മീഷനും ബാങ്കധികൃതരും ചേര്‍ന്നാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച 12.30-ഓടെ എത്തിയ കമ്മീഷനും, ബാങ്ക് അധികൃതരും സ്ഥലത്തെത്തി. ഉടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ ബാങ്കധികൃതര്‍ പ്രമോദിനെ ഫോണില്‍ വിളിച്ച് ജപ്തി ചെയ്യുന്ന വിവരം അറിയിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ സ്ഥലത്തെത്തി അത്യാവശമുള്ള തുണികള്‍ മാത്രമെടുക്കാന്‍ അനുവദിച്ച ശേഷം പുതിയ പൂട്ടിട്ട് വീട് പൂട്ടുകയായിരുന്നു. 2016-ലാണ് പ്രമോദ് 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച 1600 സ്‌ക്വയര്‍ ഫീറ്റ് ഉള്ള വീട്ടില്‍ താമസം തുടങ്ങിയത്.
ബാങ്കില്‍ 60 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. ഈ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 2005-ലാണ് പ്രമോദ് 15 ലക്ഷം രൂപ വായ്പയെടുത്തത്. ഇതില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. 32000 രൂപ പ്രതിമാസ തിരിച്ചടവ് പ്രകാരം അനുവദിച്ച വായ്പ 2005-ല്‍ തന്നെ കുടിശ്ശികയായിരുന്നു. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പല ശ്രമങ്ങളും നടത്തി.
എന്നാല്‍ തുക ഒന്നിച്ച് അടക്കണമെന്ന തീരുമാനത്തില്‍ ബാങ്ക് ഉറച്ചുമിന്നു. ഇതിനിടെ ബാങ്ക് കോടതിയില്‍ നല്‍കിയ കേസില്‍ പ്രമോദ് ഹൈക്കോടതിയില്‍ അപ്പീലിന് പോയി. ഇതുപ്രകാരം മൂന്ന് ഘട്ടമായി പണം തിരിച്ചടക്കാന്‍ കോടതി പ്രമോദിന് നിര്‍ദേശം നല്‍കി. എന്നാല്‍ സാമ്പത്തിക ബാധ്യത മൂലം കോടതി നിര്‍ദേശവും പാലിക്കാനായില്ല. പിന്നീടും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെന്നും, എന്നാല്‍ പണം തിരിച്ചു പിടിക്കാന്‍ ജപ്തിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. 8000-ത്തോളം കര്‍ഷകര്‍ വയനാട്ടില്‍ സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തിനടപടികള്‍ നേരിടുന്നതായാണ് കണക്ക്. ഇതില്‍ തന്നെ ആയിരത്തോളം കര്‍ഷകര്‍ ജപ്തി നടപടികള്‍ ഭയന്നാണ് ജീവിക്കുന്നത്. കാര്‍ഷികമേഖല പാടെ തകര്‍ന്ന വയനാട്ടില്‍ ജപ്തിനടപടികള്‍ തുടരുന്നതില്‍ കടുത്ത പ്രതിഷേധമാണുണ്ടായിരിക്കുന്നത്.