ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം:സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പ്രതികാര നടപടി, നോട്ടീസ്!
മാനന്തവാടി: സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ പ്രതികാര നടപടി. എഫ് സി സി സുപ്പീരിയറാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് മുമ്പായി ആലുവ അശോകപുരത്തെ മഠത്തിലെത്തി മറുപടി നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ സുപ്പീരിയല്‍ ജനറല്‍ ആന്‍ ജോസഫിനെ നേരില്‍ പോയി കാണാനുള്ള തെറ്റെന്നും താന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ പോകുന്നില്ലെന്നും നോട്ടീസിന് ഇ മെയിലായി മറുപടി നല്‍കിയിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്തുമത വിശ്വാസ സംഹിതകള്‍ക്ക് എതിരായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കണമെന്നും സിസ്റ്റര്‍ ലൂസിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിസ്റ്റര്‍ ലൂസി കളപ്പുര സ്‌നേഹമഴയില്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും പുതിയ കാര്‍ വാങ്ങിയതും മേലധികാരികളുടെ സമ്മതമില്ലാതെയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ തപാലില്‍ രജിസ്‌ട്രേഡായാണ് സിസ്റ്റര്‍ക്ക് നോട്ടീസ് ലഭിച്ചത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ കരക്കാമല ഇടവക വികാരി സ്വീകരിച്ച സഭാപ്രവര്‍ത്തനങ്ങളിലുള്ള വിലക്ക് സെപ്റ്റംബര്‍ 24ന് പിന്‍വലിച്ചിരുന്നു.
ഇടവക പാരിഷ് കൗണ്‍സില്‍ ചേരുന്നതിനിടെ സിസ്റ്ററിനെ പിന്തുണക്കുന്നവര്‍ പാരീഷ് കൗണ്‍സി ലിലേക്ക് തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അന്ന് നടപടി പിന്‍വലിച്ചത്. സമരം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിശുദ്ധ കുര്‍ബാന നല്‍കല്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തണമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ വഴി അറിയിച്ചത്.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മാനന്തവാടി സെന്റ് മേരീസ് പ്രൊവിന്‍സ് അംഗമാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിലക്കിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിശദീകരണവുമായി ഇടവകയും മാനന്തവാടി രൂപതയും എഫ്.സി.സി. സന്യാസ സഭയും പത്രക്കുറിപ്പ് ഇറക്കി. ഇടവക ജനത്തിന്റെ ഒറ്റക്കെട്ടായ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം.
ഇതു സംബന്ധിച്ച തുടര്‍നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇടവക പാരീഷ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും സിസ്റ്റര്‍ ലൂസി ക്കൊപ്പമാണന്നും സിസ്റ്റര്‍ തെറ്റൊന്നും ചെയ്തിട്ടില്ലന്നും വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി. ഇത് സംഘര്‍ഷത്തിനുമിടയാക്കിയിരുന്നു. നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് ദൈവത്തിന്റെ നീതി നടപ്പായെന്നാണ് അന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പ്രതികരിച്ചത്. വിഷയം ആറിത്തണുത്തതോടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.