വയനാട്ടിൽ പകര്‍ച്ചവ്യാധിയും പനിയും മൂലം മരിച്ചത് 14 പേര്‍; രോഗപ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്ലാന്റേഷന്‍ ഉടമകളുടെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എകെ ആന്റണിക്ക് വമ്പൻ ഓഫർ, രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷനാകണം, ഇല്ലെന്ന് ആന്റണി!
അതേസമയം, ജില്ലയില്‍ 2019 ജനുവരി മുതല്‍ ഇതുവരെ പകര്‍ച്ചവ്യാധിയടക്കം പിടിപെട്ട് മരിച്ചത് 14 പേരാണ്. ഇവരില്‍ നാലുപേര്‍ പനി ബാധിച്ചു മരിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ വിവിധ പകര്‍ച്ചവ്യാധികളാലാണ് മരിച്ചത്. രണ്ടുപേര്‍ വീതം എലിപ്പനി, എച്ച് വണ്‍ എന്‍വണ്‍, ചെള്ള് പനി, കുരങ്ങുപനി എന്നിവ ബാധിച്ചും ഓരോ ആള്‍ വീതം ചിക്കന്‍പോക്സും ഹെപറ്റൈറ്റ്സ് ബിയും ബാധിച്ചു മരിച്ചു.
ഈ വര്‍ഷം ഇതുവരെ 60,082 പനി കേസുകളും 10,742 വയറിളക്ക കേസുകളും റിപോര്‍ട്ട് ചെയ്തതിട്ടുണ്ട്. 2018-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 14 മരണങ്ങളായിരുന്നു. ഇതില്‍ ഏഴു പേര്‍ എലിപ്പനി മൂലമാണ് മരിച്ചത്. ഈ വര്‍ഷം ആറ് മാസം പിന്നിടുമ്പോഴേക്കും മരണസംഖ്യ 14 ആയി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ്.
പ്രാദേശിക സാഹചര്യങ്ങള്‍ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നു. അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കടക്കം അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങളും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും പ്ലാന്റേഷന്‍ പ്രതിനിധികള്‍ക്ക് യോഗം കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വാട്ടര്‍ അതോറിട്ടി ശുദ്ധജലം ലഭ്യമാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. കൂടാതെ വിദ്യാലയങ്ങളോട് ശുചിത്വം പാലിക്കാനും പ്രത്യേക ശുചിത്വ ബോധവത്ക്കരണ അസംബ്ലി ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ വകുപ്പ് അയല്‍ സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണം. സന്നദ്ധ സംഘടകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെ ഡ്രൈ ഡേ, ശുചിത്വ ഹര്‍ത്താല്‍ എന്നിവ ആചരിക്കാനും ആരോഗ്യവകുപ്പ് പദ്ധതിയിടുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഉറപ്പാക്കും. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരാതെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ ബോധവത്ക്കരണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.