ഉന്നത ഉദ്യോഗസ്ഥരില്ല: വയനാട്ടിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു; ദുരിതത്തിലായവരിലേറെയും വ്യാപാരികള്‍
മാനന്തവാടി: ഉദ്യോഗസ്ഥരുടെ അഭാവം മൂലം ജില്ലയിലെ ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്ന വ്യാപാരികളടക്കമുള്ള അപേക്ഷകര്‍ക്ക് ജീവനക്കാരില്ലാത്തതിനാല്‍ നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്. നിലവിലെ കണക്കുകള്‍ പ്രകാരം വയനാട്ടില്‍ ആറായിരം പേരാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്.
വര്‍ഷത്തില്‍ 12 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും 100 രൂപ അടച്ച് രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. 12 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരവുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. രണ്ടായിരം രൂപ മുതല്‍ 7500 രൂപ വരെയാണ് ലൈസന്‍സിന് ഫീയായി അടക്കേണ്ടത്. ജില്ലയില്‍ നിലവില്‍ 1421 സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സുള്ളത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രജിസ്‌ട്രേഷനും, ലൈസന്‍സിനും വേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്. സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പരിശോധന നടത്തിയ ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കാന്‍ നിയമമുള്ളു. എന്നാല്‍ മൂന്ന് പേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമുള്ളത്. ഇത് രജിസ്‌ട്രേഷന്‍ നല്‍കാന്‍ കാലതാമസമുണ്ടാക്കുന്നു. ഇതിന് പുറമേ വ്യാപാര സ്ഥാപനങ്ങളിലും, ഭക്ഷണം ഉണ്ടാക്കി വില്‍ക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്.
വയനാട്ടില്‍ മൂന്ന് വര്‍ഷമായി രണ്ട് സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലാണ് സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ വേണ്ടതെങ്കിലും നിലവില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ മാനന്തവാടിയില്‍ മാത്രമാണ് ഓഫീസറുള്ളത്. മറ്റു രണ്ട് താലൂക്കുകളിലേയും അപേക്ഷകളും, മറ്റും പരിഗണിക്കേണ്ട അധിക ബാധ്യത മാനന്തവാടി സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഓഫീസറായ വനിതാ ഉദ്യോഗസ്ഥക്കാണ്.
ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള രണ്ട് സര്‍ക്കിള്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരുടെയും തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ അനിവാര്യമാണ്. രജിസ്‌ട്രേഷന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് ഫുഡ്‌സേഫ്റ്റി ഓഫീസറാണ്. എന്നാല്‍ മൂന്ന് പേര്‍ നിര്‍വ്വഹിക്കേണ്ട ജോലിയാണിപ്പോള്‍ ഒരു വനിതാ ഓഫീസര്‍ നിര്‍വ്വഹിക്കുന്നത്. തസ്തികകള്‍ നികത്തണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.