നാട്ടുകാരെ വിറപ്പിക്കുന്ന കാട്ടുകൊമ്പനെ പിടികൂടാൻ പൂര്‍ണസജ്ജമായി വനംവകുപ്പ്!!!
കല്‍പ്പറ്റ: നാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പന്‍ ഞായറാഴ്ച കൂട്ടിലായേക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആനയെ പിടികൂടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും വനംവകുപ്പ് തയ്യാറായി കഴിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടുകൊമ്പനെ ഇന്ന് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വീണ്ടും ആനയെ പിടിക്കാനുള്ള നടപടികളുമായി വനംവകുപ്പ് ഇറങ്ങിയിരിക്കുന്നത്.
റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി
2017 നവംബര്‍ മുതലാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് വന്യജീവി റെയിഞ്ചില്‍ നാട്ടുകാരെ വിറപ്പിക്കുന്ന രീതിയിലേക്ക് കൊമ്പനെത്തുന്നത്. പ്രതിഷേധം ശക്തമായതോടെ 2018 മാര്‍ച്ച് 13ന് ആനക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനംവകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തി. ഇതിന് ശേഷം മെയ് മൂന്നിന് ഈ ആനയുടെ ആക്രമണത്തില്‍ ഒരു ആദിവാസി ബാലന്‍ കൊല്ലപ്പെട്ടു. ഇതോടെ ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് ആനയെ മയക്കു വെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലാക്കാന്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. എന്നാല്‍ അന്ന് മുതല്‍ കൊമ്പനാന കര്‍ണ്ണാടക വനത്തിലേക്ക് കടന്നു. പിന്നീട് കുറേക്കാലം ഈ ആനയുടെ ശല്യമുണ്ടായിരുന്നില്ല. പിന്നീട് 2018 ഡിസംബര്‍ 24ന് കര്‍ണ്ണാടക ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും ആന വടക്കനാട് ഭാഗത്ത് തിരിച്ചെത്തിയതായി റേഡിയോ കോളറിന്റെ സഹായത്തോടെ വനപാലകര്‍ക്ക് തിരിച്ചറിഞ്ഞു. എന്നാല്‍ ആനയെ പിടിക്കാന്‍ പ്രതിസന്ധികളേറെയായിരുന്നു.
വടക്കനാട് കൊമ്പന്‍
മുത്തങ്ങ ആനക്യാമ്പിലെ കുങ്കിയാനകളുടെ മദപ്പാടും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുങ്കിയാനകളുടെ ലഭ്യതക്കുറവും കാരണം കൊമ്പനെ കൂട്ടിലാക്കാനായില്ല. പിന്നീട് തമിഴ്‌നാട് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനോട് കുങ്കിയാനകളുടെ സഹായം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഇതുവരെ വന്നിട്ടില്ല. മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, നീലകണ്ഠന്‍, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ മദപ്പാട് ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇവയുടെ സഹായത്തോടെയാവും ഞായറാഴ്ച വടക്കനാട് കൊമ്പനെ പിടികൂടുക. ഇതിനുള്ള എല്ലാ പരിശീലനങ്ങളും കുംങ്കിയാനകള്‍ക്ക് നല്‍കി കഴിഞ്ഞു.