ദേശീയപാത നവീകരണത്തിലെ വനംവകുപ്പിന്റെ എതിര്‍പ്പ്; വിഷയത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി
സുല്‍ത്താന്‍ബത്തേരി: ദേശീയപാതയിലെ അറ്റകുറ്റപണികള്‍ക്കും കലുങ്ക് നിര്‍മ്മാണത്തിനും എതിരെയുള്ള വനംവകുപ്പ് നീക്കം അവസാനിപ്പിക്കാന്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സര്‍വ്വകക്ഷിസംഘവുമായി നിയമസഭ മന്ദിരത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ആരായാന്‍ വനം വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജനദ്രോഹ നടപടികള്‍ തീരുമാനത്തിന് പുറകിലുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. ശശാങ്കന്‍, പി.പി അയൂബ്, സക്കരിയ മണ്ണില്‍, കെ.പ്രേമാനന്ദന്‍,ബെന്നി കൈനിക്കല്‍, റ്റിജി ചെറുതോട്ടില്‍, പി.വൈ മത്തായി, കുര്യന്‍ ജോസഫ്,ഉണ്ണി, പ്രഭാകരന്‍ നായര്‍, ബാബു, സി.ഫൈസല്‍ തുടങ്ങിയവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. അതേസമയം, കല്‍പ്പറ്റ-കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ല്‍ മൂലങ്കാവു മുതല്‍ നായ്ക്കെട്ടി അങ്ങാടി വരെയും എടത്തന മുതല്‍ സംസ്ഥാന അതിര്‍ത്തിവരെയും വീതി കൂട്ടുന്നതിനു നിയമതടസം നീങ്ങണമെന്നതാണ് വാസ്തവം.
പതിറ്റാണ്ടുകള്‍ മുമ്പ് റിസര്‍വ് ചെയ്തതാണ് ദേശീയപാത അതോറിറ്റി റോഡിന്റെ വീതി കൂട്ടുന്നതിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സ്ഥലം. നൂല്‍പ്പുഴ വില്ലേജ് പരിധിയിലാണിത്. ഭൂമി ഡീ റിസര്‍വ് ചെയ്യാത്തിടത്തോളം ദേശീയപാത അതോറിറ്റി ആസൂത്രണം ചെയ്ത വിധത്തില്‍ റോഡിന്റെ വീതികൂട്ടലും മറ്റു പ്രവൃത്തികളും നടത്താനാകില്ലെന്നു നിയമരംഗത്തുള്ളവര്‍ പറയുന്നു. 1961ലെ കേരള ഫോറസ്റ്റ് ആക്ട്, 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളും റോഡ് വീതികൂട്ടലിനു തടസമാണ്. നിയമഘംഘനമായതിനാല്‍ റിസര്‍വില്‍ റോഡ് വീതികൂട്ടലും മറ്റു പ്രവൃത്തികളും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് വനം-വന്യജീവി വകുപ്പ്.
ദേശീയപാതയില്‍ മൂലങ്കാവിനും സംസ്ഥാന അതിര്‍ത്തിക്കുമിടയിലുള്ള ഭാഗത്തു നിലവില്‍ ഏഴ് മീറ്റാണ് വീതി. റോഡില്‍ 11.8 കിലോമീറ്റര്‍ ഇരുവശത്തും ഒന്നര മീറ്റര്‍ വീതം ടാറിഗും അത്രതന്നെ അളവില്‍ സോളിംഗും നടത്തി വീതി 13 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു ദേശീയപാത അതോറിറ്റിയുടെ പദ്ധതി. അതോറിറ്റി കോഴിക്കോട് ഡിവിഷന്‍ ചുമതലപ്പെടുത്തിയ കരാറുകാരന്‍ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിലായിരുന്നു വനം-വന്യജീവി വകുപ്പിന്റെ ഇടപെടല്‍. പ്രവൃത്തി തടഞ്ഞ ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിനു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയോ അനുമതി തേടാതെയാണ് ദേശീയപാത അതോറിറ്റി പ്രവൃത്തി ആരംഭിച്ചത്. ദേശീയപാതയുടെ വശങ്ങളിലുള്ളതില്‍ 1991ലെ റീസര്‍വേയ്ക്കുശേഷം റവന്യൂ വകുപ്പ് കൈമാറിയ ഭൂമിയിലാണ് വികസന പ്രവൃത്തികള്‍ നടത്തിയതെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ റിസര്‍വ് ചെയ്ത ഭൂമിയുടെ രേഖകളില്‍ റവന്യൂ വകുപ്പ് വരുത്തുന്ന മാറ്റങ്ങള്‍ക്കു നിയമസാധുതയില്ലെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരും ഐ.എസ്. നിര്‍വാണ ഗൗഡയുമായുള്ള കേസില്‍ 2007ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വനം-വന്യജീവി വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടാല്‍ നിയമതടസം മറികടന്ന് വനംവകുപ്പുമായി രമ്യതയിലെത്തി പദ്ധതി പ്രാവര്‍ത്തികമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.