കല്‍പ്പറ്റയിലെ തീപിടുത്തം:നാല് കോടിയുടെ നഷ്ടം; പരിക്കേറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി
കല്‍പ്പറ്റ: കല്‍പ്പറ്റയെ നടക്കിയ തീപിടുത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമികവിലയിരുത്തല്‍. തീപിടിച്ച പുതിയ ബസ്റ്റാന്റിന് സമീപത്തെ ടെക്‌സ്റ്റൈല്‍സിന്റെ മൂന്നും നാലും നിലകള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. നാല് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കല്‍പ്പറ്റ ഡി വൈ എസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന കാര്യം ഇനി നടക്കുന്ന അന്വേഷണത്തില്‍ വ്യക്തമാകും.
അതേസമയം, നാലാം നിലയിലെ തീ കെടുത്തുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന്, ചൂടായ ഗ്ലാസ് തലയിലേക്ക് പൊട്ടിവീണ് പരിക്കേറ്റ കല്‍പ്പറ്റ ഫയര്‍ സ്‌റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ ഐ. ജോസഫിനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാലാണ് വലിയ അപകടത്തില്‍ നിന്നും ജോസഫ് രക്ഷപ്പെട്ടത്. തലയിലേക്ക് വീണ ചൂടായ ചില്ല് കൈയില്‍ വീണാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിന്റെ കൈ ശാസ്ത്രക്രിയ ചെയ്തു.

മറ്റൊരു ലീഡിംഗ് ഫയര്‍മാനായ അനിലിന്റെ കൈക്കും നിസാര പരിക്കേറ്റു. ഇയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. സിന്ദുര്‍ കെട്ടിടത്തിന്റെ പുറകുവശത്തേക്ക് ഫയര്‍എന്‍ജിനുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുംവിധമുള്ള ഗതാഗത മാര്‍ഗമില്ലാതിരുന്നതാണ് നാശനഷ്ടത്തിന്റെ ആഴം കൂടാനുള്ള കാരണം. കെട്ടിടത്തിന്റെ ഉള്ളിലേക്ക് വായു കടക്കാന്‍ നാലാംനിലയുടെ താഴെയുളള നിലകളിലെ ചില്ല് ഫയര്‍ഫോഴ്‌സ് തകര്‍ത്തു. തുടര്‍ന്ന് ജീവനക്കാര്‍ ഉള്ളില്‍ കയറി വെള്ളം ചീറ്റിച്ചാണ് തീ പുര്‍ണമായും കെടുത്തിയത്.
12 മണിക്കൂറോളം കഠിനപ്രയത്‌നം നടത്തിയാണ് തീ പൂര്‍ണമായി അണക്കാന്‍ സാധിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ തീയണച്ചെങ്കിലും മറ്റ് പരിശോധനകളെല്ലാം നടത്തിയ രാവിലെ എട്ട് മണിയോടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതേസമയം, വ്യാഴാഴ്ച രാത്രി 7.30 ഓടെ വീണ്ടും തീപിടുത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വീണ്ടും സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്‌സ് പാഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. വീണ്ടും തീപിടിച്ചുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നിരവധി ജനങ്ങളും തുണിക്കടയുടെ മുമ്പില്‍ തടിച്ചുകൂടി. ബുധനാഴ്ച ബത്തേരി, കല്‍പ്പറ്റ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് മൂന്നുവീതം യൂണിറ്റുകളും മാനന്തവാടിയില്‍ നിന്ന് ഒരു യൂണിറ്റുമാണ് തീഅണക്കാന്‍ എത്തിയത്. തീ നിയന്ത്രണവിധേയമാകുന്നില്ലെന്ന് കണ്ട് രാത്രി ഒമ്പതുമണിയോടെ കോഴിക്കോട് ബീച്ച്, മുക്കം, നരിക്കുനി, മീഞ്ചന്ത, കൊയിലാണ്ടി, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളുമെത്തിയിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട മറ്റ് പരിശോധനകള്‍ നാളെയും നടക്കും.












Click it and Unblock the Notifications