വയനാട് റെയില്‍പാത അട്ടിമറി; പ്രതിഷേധവുമായി ഗിന്നസ് നസീറിന്റെ 13 മണിക്കൂര്‍ ഗാനമേള ശ്രദ്ധേയമായി
സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍കോഡ്-വയനാട്- നിലമ്പൂര്‍ റെയില്‍പാത അട്ടിമറിയില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ഗിന്നസ് നസീര്‍ നടത്തിയ 13 മണിക്കൂര്‍ നീണ്ട സംഗീതപരിപാടി ശ്രദ്ധേയമായി. തുടര്‍ച്ചയായി നടന്ന സംഗീതപരിപാടി കാണാനെത്തുന്നവരുടെ ഒപ്പുകള്‍ ശേഖരിക്കുകയായിരുന്നു നസീറിന്റെ പ്രധാനലക്ഷ്യം. പ്രശസ്തനായ തൃശ്ശൂര്‍ സ്വദേശിയായ ഗിന്നസ് നസീര്‍ 2005-ല്‍ 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ വായിച്ച് ഗിന്നസ് റെക്കോര്‍ഡിട്ടിരുന്നു. അതിന് ശേഷം 113 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീതപരിപാടി അവതരിപ്പിച്ച് തന്റെ തന്നെ റെക്കോര്‍ഡ് മറികടന്നിരുന്നു.
നേരത്തെ 40 മണിക്കൂര്‍ തുടര്‍ച്ചയായി മിമിക്രി അവതരിപ്പിച്ചും നസീര്‍ റെക്കോര്‍ഡിട്ടിരുന്നു. തെരുവ്‌നായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം നടത്തി.മതേതരത്വം നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഉപേക്ഷിക്കപ്പെട്ട പത്തോളം അമ്മമാരെ നോക്കുന്ന സദുദ്ദ്യമവും നസീര്‍ ചെയ്തുവരുന്നുണ്ട്. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി മേനകാഗാന്ധിക്ക് നല്‍കാനായി 50 നായ്ക്കളുമായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയും ശ്രദ്ധേയമായിരുന്നു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന പ്രത്യേകത കൂടിയും നസീറിനുണ്ട്.

അതുകൊണ്ട് തന്നെ റെയില്‍വെയുമായി ബന്ധപ്പെട്ട നസീറിന്റെ പ്രതിഷേധം ഏറെ ശ്രദ്ധേയമായി. വയനാടിന്റെ സ്വപ്നപദ്ധതിയായിരുന്ന റെയില്‍പാത നിലവില്‍ അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. സര്‍വെ അടക്കമുള്ള പ്രവൃത്തികള്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടെയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രണ്ടുകോടി രൂപ നല്‍കാത്തത് മൂലം പദ്ധതിയില്‍ നിന്നും ഡി എം ആര്‍ സി പിന്മാറിയത്. ഇത് വയനാട്ടില്‍ കനത്തപ്രതിഷേധത്തിനിടയാക്കിയിരുന്നു. റെയില്‍വേയ്ക്കായി രൂപീകരിച്ച ആക്ഷന്‍കമ്മിറ്റിയടക്കം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടെയാണ് പ്രത്യേക സംഗീതപരിപാടിയുമായി ഗിന്നസ് നസീര്‍ സുല്‍ത്താന്‍ബത്തേരിയിലെത്തുന്നത്.
വികസനം മുരടിച്ച വയനാടിനെ കരകയറ്റാന്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് നസീര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ബംഗളൂരുവിലേക്ക് 926 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിടത്ത് റെയില്‍വേ വന്നാല്‍ 512 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാതയുടെ നിര്‍മ്മാണം അട്ടിമറിക്കുന്നതിനെതിരേ രാവിലെ ഒമ്പത് മണി 13 മണിക്കൂറോളം സമയമാണ് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ പാട്ട്, മിമിക്രി, മൗത്ത് ഓര്‍ഗണ്‍ എന്നിവയുമായി നസീറിന്റെ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധം നടത്തി ഒരു ലക്ഷം പേരുടെ ഒപ്പോടുകൂടിയ പരാതി ചീഫ് ജസ്റ്റീസിന് കൈമാറാനാണ് നസീര്‍ ലക്ഷ്യമിടുന്നത്.
തുടര്‍ന്ന് സമര പരിപാടികളുമായി ദില്ലിയിലേക്ക് തിരിക്കുമെന്നും നസീര്‍ പറയുന്നു. ബത്തേരി മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന പരിപാടി കാണാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനടക്കം വേദിയെത്തി പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബുവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications