കാലവര്‍ഷം കനത്തത് തേന്‍വിപണിക്കും തിരിച്ചടി; ഉല്പാദനം കുറഞ്ഞത് വില ഇരട്ടിയാക്കും; തേന്‍ ശേഖരിക്കുന്ന ആദിവാസികള്‍ പ്രതിസന്ധിയിൽ...
മാനന്തവാടി: കാലവര്‍ഷം കനത്തത് വയനാട്ടിലെ തേന്‍ വിപണിക്കും തിരിച്ചടിയാവുന്നു. അതിശക്തമായി പെയ്ത മഴ മൂലം ഉല്പാദനത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം വില ഇരട്ടിയാവാനാണ് സാധ്യത. അമ്പത് ശതമാനത്തിലധികം കുറവുണ്ടായതാണ് അനൗദ്യഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. വയനാട്ടിലെ ആദിവാസികളുടെ പ്രധാന ജീവിതമാര്‍ഗങ്ങളിലൊന്ന് തേന്‍ശേഖരണമായിരുന്നു. എത്രയുയരത്തിലുള്ള മരത്തില്‍ നിന്നായാലും അതിവൈദഗ്ധ്യത്തോടെ തേന്‍ ശേഖരിക്കാനുള്ള ആദിവാസികളുടെ കഴിവ് അവര്‍ണനീയമാണ്.
ബിജെപി അംഗം നിലക്കലിൽ പോലീസ് കസ്റ്റഡിയിൽ... 3 ക്രിമിനൽ കേസ്, നോട്ടീസിൽ ഒപ്പിട്ടില്ല...
വയനാടന്‍ തേനിന് അയല്‍ജില്ലകളിലും സംസ്ഥാനങ്ങളിലും വന്‍ ഡിമാന്റാണുള്ളത്. അതുകൊണ്ട് തന്നെ ജില്ലയില്‍ നിന്നും തേന്‍ കൊണ്ടുപോകുന്നതും നിരവധി പേരാണ്. ജില്ലയില്‍ ഏറ്റവുമധികം തേന്‍ ശേഖരണം നടക്കുന്നത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്. ഇത്തവണ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ശേഖരണം നടന്നിട്ടില്ല. ആഗസ്റ്റ് മാസത്തോടെ കനത്തമഴയില്‍ ജില്ല പ്രളയത്തെ അഭിമുഖീകരിച്ചതോടെ തേന്‍കൂടുകള്‍ കൂട്ടത്തോടെ മഴയില്‍ തകര്‍ന്നു.
ഇതോടെ ജില്ലയിലെ പത്തിലധികം വരുന്ന പട്ടികവര്‍ഗ വനവിഭവ സംഭരണസൊസൈറ്റികളിലേക്കുള്ള തേനിന്റെ വരവ് പൂര്‍ണമായി തന്നെ നിലച്ചു. ഇത്തവണത്തെ കുറവ് പരിശോധിച്ചാല്‍ അമ്പത് ശതമാനത്തിലധികം വരുമെന്നാണ് സൊസൈറ്റികളില്‍ നിന്നും ലഭിക്കുന്ന കണക്ക്. നിലവില്‍ കഴിഞ്ഞ തവണ ശേഖരിച്ചുവെച്ച തേനാണ് വില്‍പ്പനക്ക് വെച്ചിട്ടുള്ളത്. ഇത് തീര്‍ന്നാല്‍ ജില്ലയിലെ തേന്‍വിപണി ശൂന്യമാകും.
ജില്ലയിലെ പ്രധാന തേന്‍ശേഖരണകേന്ദ്രമായ കല്ലൂര്‍ പട്ടികവര്‍ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ 22000 കിലോ തേനാണ് കഴിഞ്ഞ വര്‍ഷം ശേഖരിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 12000 കിലോയായി കുറഞ്ഞു. 2000 രൂപ വിലയുണ്ടായിരുന്ന ചെറുതേനിന് നിലവില്‍ 500 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ തേനിനും, പുറ്റിന് തേനിനും ക്രമാനുഗതമായി വില വര്‍ധിച്ചിട്ടുണ്ട്.
400 മുതല്‍ 450 രൂപ വരെയാണ് യഥാക്രമം വന്‍തേനിനും, പുറ്റ് തേനിനും ഈടാക്കുന്നത്. തേനുകളില്‍ ഏറ്റവും ഔഷധ മൂല്യമുള്ളതും ആവശ്യക്കാരേറെയുള്ളതും ചെറുതേനിനാണ്. വന്‍മരങ്ങള്‍ക്ക് മുകളിലായി ചെറു തേനീച്ചകള്‍ ഒരുക്കുന്ന കൂടുകളില്‍ നിന്ന് വളരെ കുറച്ച് തേന്‍മാത്രമാണ് ലഭിക്കാറുള്ളത്. ഇങ്ങനെ നിരവധി മരങ്ങളില്‍ കയറിയാല്‍ മാത്രമെ ആവശ്യാനുസരണം ചെറുതേന്‍ ലഭ്യമാകുകയുള്ളു. അതേസമയം, വന്‍തേനിന്റെ കാര്യമാണെങ്കില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നടക്കം ലഭിക്കാറുണ്ട്.
വന്‍കിട കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുള്ള പുറ്റുകളില്‍ നിന്നും ഈ തേന്‍ ലഭിക്കും. അതേസമയം, മണ്‍പുറ്റുകളില്‍ നിന്നാണ് പുറ്റ് തേന്‍. ശേഖരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തേനീച്ചയുടെ കുത്തും മറ്റും സഹിച്ചാണ് പലപ്പോഴും തേന്‍ ശേഖരിക്കുന്നത്. തേനിന്റെ ലഭ്യത കുറഞ്ഞതോടെ പതിവായി ഈ ജോലി ചെയ്യുന്ന ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ പ്രതിസന്ധിയിലായി കഴിഞ്ഞു.