വയനാട്ടില്‍ 4148 പേര്‍ ദുരിതാശ്വാസക്യാംപില്‍; 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 245.37 മില്ലീ മീറ്റര്‍ മഴ; ഉരുള്‍പൊട്ടലില്‍ കനത്തനാശനഷ്ടങ്ങള്‍
കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടലിലും വീടുകളിലും കൃഷിയിടങ്ങളിലും, റോഡുകളിലും വെള്ളം കയറിയുണ്ടായത് വ്യാപക നാശനഷ്ടങ്ങള്‍. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 245.37 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി 96.8 മില്ലി മീറ്റര്‍, വൈത്തിരി 334.3 മി.മി. മാനന്തവാടി 305 മി.മി. എന്ന തോതിലായിരുന്നു മഴ.
ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബീച്ചനഹള്ളി സംഭരണിയില്‍ നിന്ന് സെക്കന്റില്‍ 7.100 ക്യൂബിക് അടി വെള്ളം സ്പില്‍വേ വഴി തുറന്നുവിട്ടു. ജലവിതാനം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന, കണ്ണൂരില്‍ നിന്നുള്ള ഡി.എസ്.സി, എന്നിര്‍ ജില്ലയിലെത്തി.

ഉരുള്‍പൊട്ടലില്‍ ജില്ലയില്‍ മൂന്ന് പേര്‍ മരിച്ചു. തലപ്പുഴ മക്കിമലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദമ്പതികളായ മക്കിമല മംഗലശ്ശേരി റസാഖ് (48), ഭാര്യ സീനത്ത് (40) എന്നിവരാണ് മരിച്ചത്. വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വൈത്തിരി ജോര്‍ജിന്റെ ഭാര്യ ലില്ലിയും മരിച്ചു. തലപ്പുഴ മക്കിമലയില്‍ നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് റസാഖിന്റെയും സീനത്തിന്റെയും മൃതദേഹം കണ്ടെടുത്തത്.
ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പെട്ടലിന്റെ ശബ്ദം കേട്ട് റസാഖിന്റെ മൂന്ന് മക്കള്‍ ഓടി പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ ഉടന്‍ റസാഖിനെ വിളിച്ചെങ്കിലും മണ്ണും കല്ലും വന്ന് വീട് തകരുകയായിരുന്നു. ഇതോടെ സമീപ വീടുകളിലേക്ക് റസാഖിന്റെ മക്കളായ റജ്മല്‍, റജ്‌നാസ്, ഷാലു, എന്നിവര്‍ ഓടി രക്ഷപെടുകയായിരുന്നു.

ഉരുള്‍ പെട്ടിയതറിഞ്ഞത് സമീപ വാസികള്‍ ഓടിയെത്തുമ്പോഴെക്കും റസാഖിന്റെ വീട് പൂര്‍ണ്ണമായും മണ്ണിലകടപ്പെട്ടിരുന്നു. കനത്തമഴയില്‍ ജില്ലയിലെ മലയടിവാരങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി നാശനഷ്ടങ്ങളുണ്ടായി.2005 ല്‍ ഉരുള്‍പൊട്ടി ആദിവാസി സ്ത്രീ മരണപ്പെട്ട വെള്ളമുണ്ട പെരിങ്ങളത്ത് സ്വകാര്യ വ്യക്തിയുടെ കരിങ്കല്‍ ക്രഷറിന് സമീപം ഇന്നലെ ഉച്ചയോടെയാണ് ഉരുള്‍പൊട്ടയിത്.കല്ലും മണ്ണും വെള്ളവും താഴെ റോഡിലൂടെയാണ് ഒലിച്ചിറങ്ങിയത്.
ഇതിന് തൊട്ടുമുകളിലായി താമസിക്കുന്ന അഞ്ച് ആദിവാസികുടംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.മംഗലശ്ശേരി മലയിലും മക്കിയാട് പെരിഞ്ചേരിമലയിലും ഇന്നലെ രാവിലെ നേരിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി.ഇതിനാല്‍ സ്വകാര്യ കൃഷിയിടങ്ങളില്‍ ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായി.തരിയോട് കാപ്പുംകുന്ന് കമ്പനിക്കുന്ന് ട്രൈബല്‍ ഹോസ്റ്റലിന് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് രണ്ടാമത് ഉരുള്‍പൊട്ടലുണ്ടായത്.

ഉച്ചക്ക് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് താഴഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ അപകടമുണ്ടായില്ല.പൊഴുതന ആറാം മൈലില്‍ ഇന്നലെ ഉച്ചയോടെയാണ് കുറിച്യര്‍മലയില്‍ ഉരുള്‍ പൊട്ടിയത്.പൊഴുതന വൈത്തിരി റോഡില്‍ നിന്നും കാണാന്‍ കഴിയുന്ന വിധത്തില്‍ വന്‍ ഉരുള്‍പൊട്ടാലാണുണ്ടായത്. ജില്ലയില്‍ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. നിരവധി വീടുകളില്‍ വെള്ളംകയറി. പുഴകള്‍ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളും വെള്ളത്തിലായി. 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4146 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
രണ്ടു ദിവസങ്ങളായി പെയ്യുന്ന തോരാമഴ വയനാടിനെ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വെള്ളപ്പൊക്കക്കെടുതിയിലാഴ്ത്തി. സുരക്ഷാ ഭീഷണിയുള്ള എല്ലാ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും മുന്‍കരുതലെന്ന നിലയില്‍ നിവാസികളെ മാറ്റിപാര്‍പ്പിച്ചു. പൊഴുതന, ആനോത്ത് എന്നിവിടങ്ങളില്‍നിന്ന് ഇരുപത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പാളക്കൊല്ലി കോളനി നിവാസികളെ പുല്‍പ്പള്ളി വിജയ എല്‍.പി.സ്‌കൂളിലേക്ക് മാറ്റി.

പൊഴുതന, ആറാട്ടുതറ എന്നിവിടങ്ങളിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. മടത്തുംപാറ കോളനി നിവാസികളെ തെങ്ങുംമുണ്ട ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റി. ഒളിവയല്‍, അത്തിനിലം എന്നിവി ടങ്ങളിലെതാഴ്ന്ന പ്രദേശവാസികളെ മീനങ്ങാടി എല്‍.പി.സ്‌കൂളിലേക്ക് മാറ്റി. മാറിത്താമസിക്കാന്‍ കൂട്ടാക്കാതിരുന്ന കാക്കത്തോട് കോളനി നിവാസികളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോയി തുടങ്ങിയിട്ടുണ്ട്.
കുഴിനിലം വൃദ്ധ മന്ദിരം അന്തേവാസികളെ മാന്തവാടി സെന്റ് തോമസ് യു.പി.സ്‌കൂളിലേക്ക് മാറ്റി. ചാമേരിപൊയില്‍ ഹോസ്റ്റല്‍, ചെറുപുഴ, വാരാമ്പറ്റ, പുതുശ്ശേരിക്കടവ് എന്നിവിടങ്ങളിടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അതിനാല്‍ മഴ മാറുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications