മദ്യം കഴിച്ച് മൂന്ന് പേര് മരിച്ച സംഭവം: മരണകാരണം മാരകവിഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മാനന്തവാടി: വയനാടിനെ നടുക്കിയ മദ്യദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മാരകവിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി (60), മകന് പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് കഴിഞ്ഞ ദിവസം മദ്യം കഴിച്ചതിന് പിന്നാലെ മരിച്ചത്.
ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി
എന്ത് വിഷമാണ് കഴിച്ചതെന്നടക്കമുള്ള വിശദാംശങ്ങള്‍ക്ക് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി പുറത്തുവരണം. ഇതുകൂടി പുറത്തുവന്നാല്‍ മാത്രമാണ് മരണവുമായി ബന്ധപ്പെട്ട അവ്യക്തത നീങ്ങുക. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ച തിഗ്നായിയുടെയും മകന്റെയും ബന്ധുവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി ഏഴരയോടെ മൂന്ന് മൃതദേഹങ്ങളും കാവുംകുന്ന് കോളനിയിലെത്തിച്ചു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ സമീപത്തുള്ള സമുദായ ശ്മശാനത്തില്‍ അടക്കം ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.മാനന്തവാടി സ്വദേശിയും, ചരട് മന്ത്രിക്കാനായി തിഗ്നായിയുടെ അടുത്തെത്തുകയും മദ്യം നല്‍കുകയും ചെയ്ത മാനന്തവാടി സ്വദേശി സജിത്ത് പഴശ്ശിയെയും, സജിത്ത് മദ്യം നല്കിയ ആറാട്ടുതറയില്‍ താമസിക്കുന്ന മാനന്തവാടി ടൗണിലെ സ്വര്‍ണാഭരണ തൊഴിലാളി പാലത്തിങ്കല്‍ സന്തോഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, തിഗ്നായി മരിക്കാന്‍ കാരണം കൊണ്ടുവന്ന് നല്കിയ മദ്യം കഴിച്ചതാണെന്ന് ചെറുമകന് പൊലീസിന് മൊഴി നല്കി. തിഗ്നായിയുടെ മകള്‍ ശാരദയുടെ മകന് ശരത് എന്ന ശരണ്‍ജിത്താണ് ഇന്നലെ വീട്ടിലെത്തിയ പൊലീസുകാരുടെ മുമ്പില്‍ മൊഴി നല്‍കിയത്. ബുധനാഴ്ച പനിയായതിനാല്‍ വാരാമ്പറ്റ ജി എച്ച് എസ് എസിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ ശരണ്‍ജിത്ത് സ്കൂളില്‍ പോയിരുന്നില്ല.
ഈ സമയം ഉച്ചയോടെയാണ് യുവാവും കുട്ടിയും വീട്ടിലെത്തിയത്. ഇതിന് ശേഷം തിഗ്നായി യുവാവിനെയും കുട്ടിയെയും കൂട്ടി വീടിന് പുറകുവശത്തുള്ള ഗുളികന് തറയിലെത്തുകയും അവിടെ പൂജകള്‍ നടത്തിയ ശേഷം പുറത്തെത്തിയ യുവാവ് തിഗ്നായിക്ക് മദ്യം നല്‍കുകയുമായിരുന്നു. മദ്യം ഗ്ലാസിലൊഴിച്ച് കുടിച്ചുതുടങ്ങിയപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.
ഇടനെ തിഗ്നായിയെ കട്ടിലില്‍ കിടത്തുകയും, മുഖത്ത് വെള്ളം തളിക്കുകയും ചെയ്ത ശേഷം പിന്നീട് അമ്മാവനും മറ്റുമെത്തി വന്നയാളുടെ കാറില്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ശരണ്‍ജിത്ത് നല്കിയ മൊഴി.