മഴക്കെടുതി: വയനാട്ടില്‍ 100 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്; രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും
കല്‍പ്പറ്റ: മഴക്കെടുതിയില്‍ വയനാട്ടില്‍ 100 കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമികകണക്ക്. കാര്‍ഷിക നഷ്ടം കൂടി കണക്കിലെടുത്താല്‍ ഇതിലും കൂടും. മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ വയനാട് കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് പ്രാഥമിക കണക്ക് വിവരം പുറത്തുവിട്ടത്.
തൃശ്ശൂരിൽ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും ക്ഷാമം; മിക്ക കടകളും തുറന്നില്ല...
മഴക്കെടുതി മൂലമുള്ള ദുരിതം തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ക്ക് ജോലിക്കു പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ഊന്നല്‍.
മഴക്കെടു തിയെ തുടര്‍ന്നുണ്ടായ ജില്ലയുടെ ഭാവിപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടുത്തഘട്ടത്തില്‍ വിശാലമായ പദ്ധതി തയ്യാറാക്കും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് വയനാട് ജില്ലയില്‍ മാത്രമാണ് നിലവില്‍ സൗജന്യറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനം തൃപ്തികരമാണ്.
എന്നാല്‍ മഴ കുറഞ്ഞാലും പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട അവസ്ഥയാണ്. എല്ലാ വകുപ്പുകളും ജാഗ്രതോടെയിരിക്കണം. ക്യാമ്പുകളില്‍ 24 മണിക്കൂറും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയടക്കം സേവനം ഉറപ്പുവരുത്തണമെന്നും, ഭക്ഷണം, കുടിവെളളം, മരുന്ന് എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുറക്കണം.
അക്കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും വേണം. ഇന്ധനക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമസയോഗ്യമല്ലാത്ത വീടുള്ളുവരെ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം തവണ വെള്ളം കയറി ക്യാമ്പുകളിലേക്ക് തിരിച്ചു വരേണ്ട അവസ്ഥ ഒഴിവാക്കാന്‍ വീടുകള്‍ മാറ്റി സ്ഥാപിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മലവെള്ളം കയറിയ വീടുകളിലെ ചെളി നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളടക്കം ശേഖരിച്ച് റിസൈക്കിള്‍ ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ചുമതലയുള്ള കേശവേന്ദ്ര കുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എഡിഎം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.