ഏഴ് ജില്ലകളില്‍ നിന്നുള്ള ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നു: സ്വീകരണം ബത്തേരിയിൽ
സുല്‍ത്താന്‍ബത്തേരി: ഏഴ് ജില്ലകളില്‍ നിന്നുളള രണ്ടായിരത്തോളം ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി ഐ യില്‍ ചേര്‍ന്നത്. പുതിയതായി പാര്‍ട്ടിയിലെത്തിയ പ്രവര്‍ത്തകര്‍ക്കു സുല്‍ത്താന്‍ബത്തേരിയില്‍ നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കൃഷിക്കാര്‍ക്ക് നല്കേണ്ടുന്ന ആനുകൂല്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് നല്‍കുന്നതെന്നും, ലോണ്‍ എടുത്ത് രാജ്യം വിട്ടവരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കാനം കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതി തളളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ്വ് ബാങ്കും തമ്മില്‍ തര്‍ക്കത്തിലാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ വളര്‍ന്നു വരികയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് ബി ജെ പി നേരിട്ടത്. മൂലധന കമ്പോള തതാല്‍പര്യങ്ങള്‍ക്ക് കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ എറിഞ്ഞകൊടുക്കയാണ്. രാജ്യത്തെ കൃഷിക്കാര്‍ വലിയ ദുരിതമാണ് അനുവഭിക്കുന്നത്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട്, കാര്‍ഷിക ഉല്പന്നങ്ങള്ക്ക് താങ്ങുവില നയങ്ങള്‍ നടപ്പാക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയാണ് മോദി അധികാരത്തില്‍ വന്നത്.
എന്നാല്‍ ഈ നയങ്ങള്‍ നടപ്പാക്കാതെ കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയി,അഷറഫ് ഇടപ്പറ്റ,ഷാജു ഐക്കരക്കുടി,വി എം വര്‍ഗീസ്,ബങ്കോട് അബ്ദ്ദു റഹ്മാന്,കരിപ്പള്ളി അഷറഫ്,അന്തപുരി ഉണ്ണികൃഷ്ണന്,കുട്ടിയാനം മുഹമ്മദ് കുഞ്ഞി,എം ജെ പോള്‍,ഇല്ലത്ത് കോയ,ജോസഫ് മാത്യു,ഷിബു ചൂതുപാറ,താരാ ഫിലിപ്പ്,ലെനിന് സ്റ്റീഫന്‍,നിക്സണ് ജോര്‍ജ്ജ്,ഉബൈസ് കല്ലൂര്‍,വി പി ശിവരാമന്,പി വി ശ്രീധരന്,വൈഷ്ണവ്,കാസിം,ശിബു കോവൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി ഐ യില്‍ ചേര്‍ന്നത്. തിരുവനന്തപുരം,തൃശൂര്‍ ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേരും.