വൃക്കരോഗികള്‍ക്കായി നടപ്പിലാക്കിയ ജീവനം പദ്ധതി പുരോഗമിക്കുന്നു; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 355 പേര്‍
കല്‍പ്പറ്റ: വയനാട് ജില്ലാപഞ്ചായത്ത് ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ജീവനം പദ്ധതി പുരോഗമിക്കുന്നു. ഇതുവരെ പദ്ധതിയില്‍ 355 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ധനസഹായവിതരണം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. ജില്ലയിലുടനീളം ഫണ്ട് സമാഹാരണം നടന്നുവരികയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സമാഹരിച്ച ഫണ്ടുകള്‍ അടിയന്തരമായി പദ്ധതിക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി വോട്ട്
ഫണ്ട് കൈമാറാന്‍ ബാക്കിയുളള തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം ധനസമാഹരണ യോഗം ചേരും. ആഗസ്റ്റ് 6,7,8 തിയ്യതികളില്‍ യഥാക്രമം മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി എന്നിവടങ്ങളില്‍ ഫണ്ട് സമാഹരണ യോഗം ചേരുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജീവനം പദ്ധതിയുടെ ഫണ്ട് സമാഹരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുജനങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ഇതിനകം ജീവനം പദ്ധതിക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു. കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുക സമാഹരിച്ച് പദ്ധതിയിലേക്ക് നല്‍കിയിരുന്നു. പദ്ധതിക്കായി മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും തുക സ്വരൂപീച്ച് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമക്കാണ് ഫണ്ട് കൈമാറിയത്. വയനാട് ജില്ലയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുകയും, ചികിത്സാസഹായമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജില്ലാപഞ്ചായത്ത് ജീവനം പദ്ധതി ആരംഭിക്കുന്നത്. ഇതോടൊപ്പം തന്നെ ജില്ലാ ആശുപത്രിയടക്കമുള്ള സ്ഥലങ്ങളില്‍ ഡയാലിസിസ് സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം പെരുകിയതോടെ ഡയാലിസിസിനായി അയല്‍ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു വയനാട്ടുകാര്‍.