കാസർകോട് ഹണിട്രാപ് കേസ്: മുഖ്യപ്രതി അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് ആറ് പേര്‍
മാനന്തവാടി: കാസര്‍ക്കോട്ടെ യുവവ്യാപാരിയെ ഹണിട്രാപ്പില്‍ പെടുത്തി തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടാം പ്രതിയായ കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് കാപ്പുമലയില്‍ സികെ അന്‍വര്‍(40)നെയാണ് മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണിയുംസംഘവും അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് സ്വദേശിയായ യുവവ്യാപാരിയെ സ്ത്രീയുടെ സഹായത്തോടെ മാനന്തവാടിയില്‍ നിന്നും കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി റിസോര്‍ട്ടില്‍ തടങ്കലില്‍ വെക്കുകയും, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റിയശേഷം യുവാവിനെ മോചിപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ അന്‍വര്‍.
സംഭവത്തിന് ശേഷം പ്രതി അന്‍വര്‍ പൊലീസാണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണി പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു ഇയാള്‍. അറസ്റ്റ് ചെയ്ത അന്‍വറിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ബലാത്സംഗ കേസും, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ മാനഭംഗക്കേസും വഞ്ചനാകേസും നിലവിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി അടുക്കത്ത് കിഴക്കേവീട്ടില്‍ കെ എം റഷീദ്(40), അടുക്കത്ത് നരയംകോട്ട് ബഷീര്‍(40), തൊട്ടില്‍പ്പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് വീട്ടില്‍ അജ്മല്‍(33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പീടിക ഇടത്തിപൊയില്‍ വീട്ടില്‍ കെ കെ ഫാസില്‍(26), കുറ്റ്യാടി അടുക്കത്ത് കാക്കോട്ട് ചാലില്‍ അമ്പലക്കണ്ടി വീട്ടില്‍ കെ സി സുഹൈല്‍(29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹണിട്രാപ്പ് കേസില്‍ തന്നെ കര്‍ണ്ണാടക കുശാല്‍നഗര്‍ ഗോണ്ടി ബസവനള്ളി സ്വദേശിയായ നസീര്‍ എന്ന നൗഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.